ന്യൂദല്‍ഹി: ഓണക്കാലത്തിനായി കേരളത്തിന് 60,000 മെട്രിക് ടണ്‍ അരി അധികം ലഭിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചത് സര്‍ക്കാരിനെതിരായ ജനവികാരം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് അടിയന്തിരമായി കൂടുതല്‍ അരി അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാകുമ്പോള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വലിയൊരു വിഭാഗത്തിനു ബിപിഎല്‍ നിരക്കില്‍ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കൂടിക്കാഴ്ചയില്‍ അനുമതിയായിട്ടില്ല. എന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്ന് ഭക്ഷ്യമന്ത്രി കെ.വി തോമസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ അരിവിഹിതം ലഭിക്കാത്തതു കാരണം ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള ഒരു രൂപയുടെ അരി സംസ്ഥാനത്ത് വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് കാര്‍ഡ് ഒന്നിന് 25 കിലോ അരിക്കു പകരം 18 കിലോ അരിയാണ് നല്‍കിയത്. കൂടുതല്‍ അരി ലഭ്യമാകുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ അരി നല്കുന്ന 42 ലക്ഷത്തോളം വരുന്ന എപിഎല്‍ കാര്‍ഡുടമകളെ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഇതുവരെ തീരുമാനമാകാതെ കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: