തിരുവനന്തപുരം: ഈ ഓണക്കാലം കൈപൊള്ളാതെ ആഘോഷിക്കാന്‍ മലയാളിക്കാവില്ലന്നുറപ്പായി. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ വില തീപോലെ കേറുമ്പോള്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളൊന്നും ഫലവത്താകുന്നില്ല. പൂര്‍ണ്ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളം വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോള്‍ ഓണക്കാല വ്യാപാരത്തില്‍ കൊള്ള ലാഭം കൊയ്യാനൊരുങ്ങുകയാണ് അന്യസംസ്ഥാന വ്യാപാര ലോബികള്‍. അന്യസംസ്ഥാനത്തു നിന്ന് സാധനങ്ങളെത്തിക്കുന്നതിന് ഇടനിലക്കാരാകുന്നവരും ലാഭം കൊയ്യുകയാണ്.
രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയെ നേരിടുമ്പോള്‍ എല്ലാമേഖലയിലും അതിന്റെ പ്രതിഫലനം ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ് സര്‍ക്കാരുകള്‍. രൂപയുടെ മൂല്യം കുറയുന്നതിന് അനുസരിച്ച് എണ്ണവില ഉയരാനുള്ള സാധ്യതയാണ് ഏറെ ഭീഷണിയാകുന്നത്. എണ്ണവില ഇനിയും വര്‍ദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകയറാന്‍ ഇടയാക്കും.
ഇപ്പോള്‍ തന്നെ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്. ഓരോ ദിവസവും ഇത് കൂടിവരുകയാണ്. അരിവില കിലോയ്ക്ക് അമ്പതിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചത് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ബിപിഎല്‍ ഉപഭോക്താക്കള്‍ക്കു നല്‍കേണ്ട അരിയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്. ഇത് അന്യസംസ്ഥാന അരിലോബിക്ക് സഹായകരമായ നടപടികൂടിയാണ്.
അരികഴിഞ്ഞാല് പച്ചക്കറിയുടെ വിലയാണ് വിപണിയില്‍ ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത്. വള്ളിപ്പയര്‍, മുളക്, ഇഞ്ചി, പഴവര്‍ഗ്ഗങ്ങള്‍, നാരങ്ങ, സവാള, ചേമ്പ് എന്നിവയ്ക്ക് ചരിത്രത്തിലില്ലാത്ത വിലയാണ് പൊതുവിപണിയില്‍ അനുഭവപ്പെടുന്നത്. സവാളയുടെ വില 70ല്‍ നിന്ന് താഴുന്നില്ല. വള്ളിപ്പയറിന് വിപണി വില 80 രൂപയാണ്. വലിയ മുളകിന് 80 രൂപയും ചെറുതിന് 65 രൂപയും. പഴയ ഇഞ്ചിയുടെ വില ഇപ്പോഴും 180 രൂപയാണ്. കോവയ്ക്ക വില 50 രൂപയിലെത്തി.
പഴത്തിന്റെ വിലയാണ് വലിയതോതില്‍ കൂടിയത്. രസകദളിപ്പഴത്തിന് 65 രൂപയിലെത്തി. ഏത്തപ്പഴത്തിന് കിലോ 55 ഉം. കൈതച്ചക്കയ്ക്ക് കിലോ 65 രൂപയാണ്. കിലോ 12 രൂപയ്ക്ക് വിറ്റിരുന്ന ചുവന്ന ചീരയ്ക്ക് 30 രൂപയായി. സലാഡ് വെള്ളരിക്ക് 25 ഉം ക്യാപ്സിക്കത്തിന് 68 ഉം ആണ് പൊതുവിപണിയിലെ വില. പയര്‍ വര്‍ഗ്ഗങ്ങളുടെ വിലയിലും വലിയ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് സ്റ്റാളുകളിലും വിലകുറച്ച് വില്ക്കാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അന്യ സംസ്ഥാനത്തു നിന്നു വരുന്ന പച്ചക്കറികള്‍ക്ക് കേരളത്തില്‍ ഉത്സവകാലമായതിനാല്‍ അനിയന്ത്രിതമായി വില കയറ്റുന്നതായും ആരോപണമുണ്ട്. ഇടനിലക്കാരാണ് വിലകയറ്റുന്നതിന് നേതൃത്വം നല്‍കുന്നത്. ഇതുമൂലം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള വില്പനയില് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓരോ ഉപഭോക്താവിനും നിയന്ത്രിത അളവിലാണ് സാധനങ്ങള്‍ നല്‍കുന്നത്. ഹോര്‍ട്ടി കോര്‍പ്പില്‍ നിന്ന് സവാള രണ്ടു കിലോയില്‍ കൂടുതല്‍ ഒരാള്‍ക്ക് നല്‍കുന്നില്ല.
ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന പൂക്കള്‍ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ വിപണിയിലേക്ക് പൂവെത്തുന്നത് തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. ഉത്സവകാലം മുന്നില്‍ കണ്ട് ഇവിടങ്ങളില്‍ നേരത്തെ തന്നെ പൂക്കള്‍ക്ക് വിലകൂട്ടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: