പാട്ന: ബീഹാറില്‍ രാജ്യറാണി എക്സ്പ്രസ് ഇടിച്ച് സ്ത്രീകളും കുട്ടികളുമടക്കം 37 പേര് കൊല്ലപ്പെട്ടു. റെയില്‍വേപാളം മുറിച്ചുകടന്നവരെയാണ് ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ കൂടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പാട്നയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സഹര്ഷക്ക് സമീപത്തെ ധമാരാ ഘട്ട് റെയില്‍വേസ്റ്റേഷനിലായിരുന്നു സംഭവം. ശ്രാവണമാസത്തിലെ അവസാന തിങ്കളാഴ്ച്ച നടക്കുന്ന ജലാഭിഷേകപൂജകള്ക്കായി അടുത്തുള്ള ശിവക്ഷേത്രത്തിലെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. സഹര്‍ഷയില്‍ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്നു രാജ്യറാണി എക്സ്പ്രസ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അറിയിച്ചു.അപകടത്തില്‍ 35 പേര് കൊല്ലപ്പെട്ടതായാണ് നേരത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എസ്.കെ.ഭരദ്വാജ് വ്യക്തമാക്കിയത്.
അപകടം നടന്ന ധമാരാഘട്ട് സ്റ്റേഷനില്‍ രാജ്യറാണി എക്സ്പ്രസിന് സ്റ്റോപ്പുണ്ടായിരുന്നില്ല. ജനക്കൂട്ടത്തെ കണ്ട് ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിന് ശ്രമിച്ചെങ്കിലും വളരെ താമസിച്ചായതിനാല്‍ ട്രെയിന്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. മൂന്ന് ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ട് ട്രാക്കുകളിലും ട്രെയിനുകളുണ്ടായിരുന്നു. മൂന്നാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നതിന് മുന്നോടിയായി ചുവന്ന ലൈറ്റ് തെളിഞ്ഞിരുന്നു. എന്നാലിത് കാര്യമാക്കാതെ യാത്രക്കാര്‍ കൂട്ടത്തോടെ ഈ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം.
അതേസമയം നിമയവിരുദ്ധമായി തീര്‍ത്ഥാടകര്‍ റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്തതാണ് അപകടകാരണമെന്ന് റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റോപ്പ് ഇല്ലാതിരുന്നതിനാല്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ എന്ന വേഗതയിലാണ് സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുവന്നതെന്ന് റെയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
സഹര്‍സ, ബറൂണി തുടങ്ങിയിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്സുമാരെയും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമം പ്രതിഷേധക്കാര്‍ കാരണം തടസ്സപ്പെട്ടതായും രഞ്ജന്‍ ചൗധരി പറഞ്ഞു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാസഹായം ദ്രുതഗതിയിലാക്കാന്‍ റെയില്‍വേ അധികൃതര്‍ക്കും ഖഗാരിയ ജില്ലാഭരണകൂടത്തിനും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: