പുള്ളിമാനും കലകളും കാണായ് പുല്ലുള്ളിടങ്ങളില്
പാഞ്ഞും മേളിച്ചയവിറക്കിക്കൊണ്ടങ്ങങ്ങു നിന്നുമേ.
ബോധിച്ചു ദേശം സീതയ്ക്കും രാഘവന്മാര്ക്കുമൊന്നുപോല്
പണിചെയ്തു പര്ണശാലയങ്ങു സൗമിത്രി ഭംഗിയില്‍.
പരന്ന മുറ്റം നടയില്‍ നിഴലേറും വനസ്പതി
പൂവളളിവേലിയിവയാല് ശോഭിച്ചു രാഘവാശ്രമം.
അതില്‍ സൂഫലമൂലാഢ്യമായോരാ വനസീമയില്‍
രമിച്ചാന് സീതയോടൊത്തു രാമന് ലക്ഷ്മണസേവിതന്.
നീരാടും പുഴയില്‍ പോയി രാവിലേ; പിന്നെ വന്നവര്‍
നിത്യകര്മങ്ങള് ചെയ്തിട്ടു കഴിക്കും വന്യഭോജനം.
വിശ്രമിക്കും പിന്നെയുച്ചയ്ക്കുടജത്തിങ്കലങ്ങവര്
വിഹരിക്കും പോയ് നടന്നു വൈകുന്നേരം വനങ്ങളില്‍.
കഴിഞ്ഞിവണ്ണം നെടുനാള്‍ കൗതൂഹലമൊടന്നുടന്
അവര്‍ക്ക് പഞ്ചവടിയിലാദ്യമാം മഞ്ഞുകാലമായ്.
വെളുത്തിട്ടുമിരുട്ടായി വ്യാപരിക്കും മഞ്ഞില്‍ മൂഢയായ്
വിളികൂട്ടീ ചക്രവാകി, വിപത്തായ് പത്മിനിക്കുമേ.
ഹേമന്തക്രൂരപവനന് പത്രമെല്ലാം പൊഴിക്കയാല്‍
വനശ്രീയാര്ന്നു വൈരൂപ്യം തൂവല്പോയ മയൂരിപോല്.
കുളിര്ന്നുരോമം ചീര്പ്പിക്കും ഗോദാവരിയിലന്നവര്
കുളിച്ചൊരുദിനം നിഷ്ഠ തീര്ത്തുവാണിതു രാവിലേ.
മൂടല്മഞ്ഞാം തിരശ്ശീല മെല്ലെസ്സൂര്യന് വലിക്കവേ
മുമ്പില്‍ കാണായവര്ക്കൊട്ടുദൂരെ സ്ത്രീവേഷമൊന്നുടന്
പാറിച്ചിന്നും കൂന്തല്‍, പൂവിന്പൊടിപൂണും കവിള്‍ത്തടം
പൊന്തക്കയിണ, നല്ലൊറ്റ മുത്തുഞ്ഞാത്തിവ പൂണ്ടവള്‍.
മാറും, നിതംബവും മൂടി മഞ്ഞപ്പൂഞ്ചേല ചാര്ച്ചിയോള്
മാനുഷാധികമായ് നീണ്ടു തടിച്ച മുകില്മേനിയാള്.
മനസ്സില്‍ ഗൗരവം പോയിക്കൃശഭാവമിയന്നവള്,
മന്ദം നടന്നാശ്രമത്തില് വന്നാളക്കണ്ട മങ്കയാള്.
മുന്നിട്ടു രാമനെക്കൂന്തല് ചിക്കിപ്പുഞ്ചിരിപൂണ്ടവള്
മുഖത്തുനോക്കി മുറ്റത്തു മരത്തില്‍ ചാരിനില്പുമായ്.
ഇതു കണ്ടങ്ങു കോലായിലാത്മപത്നീസമേതനായ്
ഇരുന്നരുളിടും രാമന് ചോദിച്ചാന്‍ വിസ്മയാകുലന്:
“ആരെടോ തന്വി, നീയെങ്ങുനിന്നാണിങ്ങു വരുന്നതും?
ആരും കൂടാതെയിക്കാട്ടിലെന്തു നീ സഞ്ചരിപ്പതും?”
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: