കോഴിക്കോട്: ഗുരുവിന്റെ മനംനിറഞ്ഞ അനുഗ്രഹത്തോടെ ഗുരുവന്ദനത്തിന് തുടക്കം. കഥകളി രംഗത്തെ ആചാര്യനും നാട്യഗുരുവമായ ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ ജീവിതവും നടനവും ചിത്രങ്ങളായി അവതരിപ്പിക്കുകയാണ് ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ആര് ദിനേശ്കുമാര്‍ കോഴിക്കോട് സൃഷ്ടി ആര്‍ട്ഗ്യാലറിയില്‍ ഒരുക്കിയ ഗുരുവന്ദനം പ്രദര്‍ശനത്തിലൂടെ. ബാലസംസ്കാരകേന്ദ്രം-ആലുവ ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം ഗുരുവിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഒരാള്‍ ഗുരുസ്ഥാനീയനാവുന്നതെങ്ങിനെയെന്ന് ജിവിതത്തിലൂടെ കാണിക്കുകയാണ് ഗുരുചേമഞ്ചേരിയെന്ന് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പറഞ്ഞു.
ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി.ബാലകൃഷ്ണന് ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായരെ പൊന്നാട അണിയിച്ചു ആദരിച്ചു. അര്‍ഹതപ്പെട്ട കലാകാരന്മാരെ അംഗീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കാറില്ലെന്നും ഗുരുവിന് വേണ്ടത്ര അംഗീകാരം നല്കാന് കേരളത്തിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെകലാകാരനാക്കിയതും കാലാകരനാക്കി നിലനിര്‍ത്തുന്നതിനും കാരണം ഗുരുകാരണവന്മാരുടെ അനുഗ്രഹവും കലയെ സ്നേഹിക്കുന്ന മഹാജനങ്ങളുമാണെന്നും ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ പറഞ്ഞു.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, കെ.യു.ഡബ്ല്യൂജെ സംസ്ഥാന ട്രഷറര്‍ കമാല്‍ വരദൂര്‍, ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ എന്നിവര്‍ ആശംസകള്‍നേര്‍ന്നു. ബാലഗോകുലം മേഖലാ കാര്യദര്‍ശി സത്യന്മാസ്റ്റര് സ്വാഗതവും എം.ആര്.ദിനേശ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: