തിരുവല്ല: അനധികൃതമായി വിദേശ കറന്‍സി ഇടപാടു നടത്തിയ കേസിലെ പ്രതികളായ കെപി പുന്നൂസ്, ബിമല്‍രാജ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ്് നല്കിയ അപേക്ഷയെ തുടര്‍ന്ന് ജഡ്ജി കെ. ലില്ലിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്റെ സഹോദരന് കൂടിയായ കെ.പി. പുന്നൂസിനെ രണ്ട് ദിവസത്തേക്കും, ചെന്നൈ സ്വദേശി ബിമല്രാജിനെ മൂന്ന് ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. തിരുവല്ല പോലീസ്അറസ്റ്റ് ചെയ്ത് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതിരുന്നു.
105 കോടി രൂപയുടെ വിദേശ കറന്‍സി ഇടപാടിലാണ് അറസ്റ്റ്. ഇടപാടില്‍ 25 ലക്ഷം രൂപ കമ്മീഷന് നല്‍കാമെന്ന് പുന്നൂസ് ഇടനിലക്കാരന് വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ഇടനിലക്കാരനുമായുണ്ടായ വഴക്കാണ് ഇരുവരും പോലീസ് പിടിയിലാകുവാന്‍ ഇടയാക്കിയത്. കെ.പി. പുന്നൂസ് ട്രസ്റ്റിയായുള്ള ‘ഒലീവ് മല’ എന്ന സംഘടനയുടെ പേരില്‍ വിദേശകറന്‍സികള്‍ ഇന്ത്യന്‍ രൂപയാക്കി മാറ്റുന്നതിന് കെ.പി. പുന്നൂസിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിമല്‍രാജ്.
ചെന്നൈ കേന്ദ്രമായി സിനിമാക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദേശ കറന്‍സി ഇടപാടുകാരുടെ ഏജന്റായിരുന്നു ബിമല്‍രാജ്. ചെന്നൈയില്‍നിന്നും ശേഖരിച്ച ചെക്കോസ്ലോവാക്യന്‍ കറന്‍സി രൂപയാക്കി മാറ്റുന്നതിന് രണ്ട് മാസം മുമ്പ് ബിമല്‍രാജ് കെ. പി പുന്നൂസിനെ ഏല്‍പ്പിച്ചിരുന്നു. മുപ്പത് ദിവസത്തിനകം നോട്ട് മാറി രൂപയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. രണ്ടുമാസം കഴിഞ്ഞിട്ടും പണം നല്‍കാത്തതിന്റെ പേരില്‍ പുന്നൂസിന്റെ അടുത്തെത്തിയ ബിമല്‍രാജ് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എന്ന വ്യാജേന നോട്ടുകള്‍ കയ്യില്‍ വാങ്ങി ഇറങ്ങി ഓടി. നഗരത്തിലൂടെ ഓടുന്ന കണ്ട ബിമല്രാജിനെ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
18 കോടി രൂപയുടെ മൂല്യമുള്ള യൂഗോസ്ലാവ്യന്‍ കറന്‍സി ബിമല്രാജിന്റെ കയ്യില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കെ.പി. യോഹന്നാന്റെ സഹോദരന് കെ. പി. പുന്നൂസുമായി നടന്നുവരുന്ന അനധികൃത കറന്‍സി ഇടപാടുകള്‍ പുറത്തുവന്നത്.
ബിമല്രാജിനെ പോലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ കറന്സിയിടപാടില് കെ. പി. പുന്നൂസിന്റെ മുഖ്യപങ്ക് വെളിപ്പെട്ടതോടെ ശനിയാഴ്ച രാത്രിയില്‍തന്നെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് കോണ്‍ഗ്രസ്(ഐ)ക്കാരനായ കെ.പി.പുന്നൂസ്.
ബിമല്‍രാജ് ഒന്നാം പ്രതിയും, കെ. പി പുന്നൂസ് രണ്ടാം പ്രതിയുമായാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 417, 420, 434, എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ 2002 മുതല്‍ കറന്‍സി ഇടപാടുകള്‍ നടത്തിവരികയാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: