കാസര്‍കോട്: ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ ചെയര്‍മാനായുള്ള ട്രൈബ്യൂണല്‍ പഠനസമിതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളാന്‍ സാധ്യത. റിപ്പോര്‍ട്ട് ഇരകളോടുള്ള അനീതിയാണെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ഇന്നലെ നടന്ന യോഗത്തിലും ഇതേ അഭിപ്രായമാണ് ഉയര്‍ന്നത്. കൃഷിമന്ത്രി കെ.പി.മോഹനന് ചെയര്‍മാനായ സെല്ലില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നുണ്ട്.
ഇരകള്‍ക്ക് ന്യായമായി ലഭിക്കേണ്ട പരിഗണന പോലും നിഷേധിക്കുന്നതാണ് പഠനസമിതി റിപ്പോര്‍ട്ടെന്ന് സെല്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഭേദഗതികളോടെ മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും റിപ്പോര്‍ട്ട് തള്ളണമെന്നും ചര്‍ച്ച വേണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് 31ന് പഠന സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെല്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പൊതുവികാരമാകും അടുത്തയോഗത്തിലും ഉയരുക. മന്ത്രി തന്നെ ചെയര്‍മാനായ സെല്‍ ഒന്നടങ്കം റിപ്പോര്‍ട്ട് തള്ളണമെന്ന നിലപാടെടുത്താല്‍ അവഗണിക്കാന്‍ സര്‍ക്കാരിനുകഴിയില്ല. പുനരധിവാസ മേല്‍നോട്ടത്തിന് സര്‍ക്കാര്‍ തന്നെ രൂപീകരിച്ച സെല്ലിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുന്നത് വീണ്ടും പ്രതിഷേധത്തിന് വഴിവെക്കും. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തള്ളാന്‍ സര്‍ക്കാര്‍ നിര്ബന്ധിതമായിത്തീരുന്നത്.
നഷ്ടപരിഹാരത്തിന് എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച പഠനസമിതി റിപ്പോര്‍ട്ട് കുറ്റവാളികളെ സംരക്ഷിക്കുന്നതിനാണെന്ന ആക്ഷേപം ശക്തമാണ്. വിവിധ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അമ്മമാര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി കത്തിച്ചുകൊണ്ടാണ് പ്രതിഷേധമറിയിച്ചത്.
കുറ്റവാളികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഒരു മാസത്തിലേറെ നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ഈ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ സമിതി തെളിവെടുപ്പിനെത്തിയപ്പോള്‍ തന്നെ വിവാദമുയര്‍ന്നു. ‘എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്ക്കണമായിരുന്നുവെന്ന’ സമിതി ചെയര്മാന് രാമചന്ദ്രന്‍നായരുടെ പ്രസ്താവന പ്രതിഷേധമുയര്‍ത്തി. ദുരന്തത്തിനുത്തരവാദികളായ പ്ലാന്റേഷന് കോര്‍പ്പറേഷനെ ആവര്‍ത്തിച്ച് ന്യായീകരിക്കുകയാണ് റിപ്പോര്‍ട്ടിലും സമിതി ചെയ്തത്. മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച ആശ്വാസ ധനം നഷ്ടപരിഹാരമായി കണക്കാക്കാമെന്ന സൂചനയും റിപ്പോര്‍ട്ടിലുള്ളത് ഇരകളെ ആശങ്കയിലാഴ്ത്തി. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി നഷ്ടപരിഹാരവും ശുപാര്‍ശ ചെയ്തത് ചോദ്യം ചെയ്യപ്പെട്ടു. സമരം ചെയ്ത് നേടിയത് സമരം ചെയ്ത് തന്നെ ഇല്ലായ്മ ചെയ്യേണ്ട ബാധ്യതയാണ് ഇരകള്ക്കുമേല് വന്നത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയാലും ട്രൈബ്യുണല്‍ രൂപീകരിക്കണമെന്നത് ആവശ്യമായി തന്നെ അവശേഷിക്കും. പുതിയൊരു പഠനസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും നീതി ലഭിക്കുമെന്നും പ്രതീക്ഷയുമില്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: