ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് സെപ്റ്റംബര്‍ ഒമ്പതിന് ഹാജരാകണമെന്ന് ദല്‍ഹി പട്യാലഹൗസ് കോടതി. ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്ക് പുതിയ സമന്‍സ് അയയ്ക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചിരുന്ന സാകേത് കോടതിയില്‍ നിന്ന് കേസ് പാട്യാല ഹൗസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ ഉള്‍പ്പെട്ട് 21 പ്രതികള്‍ക്കും പുതിയ സമന്‍സ് അയക്കാന്‍ പാട്യാല കോടതി തീരുമാനിച്ചത്.
ഇന്ന് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതാണെങ്കിലും സമന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീശാന്തിനോട് ഹാജരാകേണ്ടെന്ന് അഭിഭാഷകന് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അജിത് ചാന്ദില ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 26 ന് പരിഗണിക്കും. അന്ന് ജാമ്യം ലഭിക്കുകയാണെങ്കില്‍ ദല്‍ഹി പോലീസ് നേരത്തേ സമര്‍പ്പിച്ച ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഐപിഎല്‍ കേസില്‍ പോലീസ് പ്രതി ചേര്‍ത്ത അധോലോക നായകന് ദാവൂദ് ഇബ്രാഹീമിന്റെ നാലു സഹായികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതി ഇന്ന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: