തൃപ്പൂണിത്തുറ: പാചകവാതക സബ്സിഡി നേരിട്ട് ലഭിക്കാന്‍ അര്ഹരാകുന്നതിന്റെ ഭാഗമായി നിലവിലെ എല്‍പിജി കണക്ഷന് ഉടമകളുടെ പേര് മാറ്റേണ്ട നടപടിക്രമം ഗ്യാസ് വിതരണ ഏജന്‍സികളില്‍ അനിശ്ചിതത്വത്തിലാക്കി. കുടുംബങ്ങളില്‍ മരിച്ചുപോയവരുടെയും മറ്റാളുകളുടെ പേരില്‍ ഗ്യാസ് കണക്ഷനെടുത്ത് ഉപയോഗിക്കുന്നവരുടെയും കൂട്ടുകുടുംബങ്ങളില്‍ ആരുടെയെങ്കിലും പേരില്‍ കണക്ഷനെടുത്ത് ഉപയോഗിക്കുന്നവരുടെയുമൊക്കെ നിലവിലെ പേര് മാറ്റേണ്ടത് സബ്സിഡി ലഭിക്കാന്‍ ആവശ്യമാണ്. അതിനാല്‍ ഇങ്ങനെയുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ഗ്യാസ് വിതരണ ഏജന്‍സികളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്.
എല്‍പിജി കണക്ഷനും ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും പരസ്പരം ബന്ധിച്ച് ഒരാളുടെ പേരില്‍ ഉള്ളതാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സബ്സിഡിക്കുള്ള അര്‍ഹത ഉപഭോക്താവിന് ഉണ്ടാകുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും എല്‍പിജി കണക്ഷനും വ്യത്യസ്ത പേരുകളില്‍ ഉള്ളതാവാന്‍ പാടില്ല. ഇത്തരം ഒരു നടപടിക്രമം സംജാതമാക്കിയതിലൂടെ എല്‍പിജി സബ്സിഡി അര്‍ഹതാ മാനദണ്ഡം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പേര് മാറ്റുന്നതിനുള്‍പ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് ഗ്യാസ് ഏജന്‍സികളില്‍ എത്തിയിട്ടുള്ളത്. ഏപ്രില്‍ മുതല്‍ നല്‍കിയിട്ടുള്ള ഇത്തരം അപേക്ഷകളാണ് ജീവനക്കാരുടെ കുറവുമൂലം തീര്‍പ്പുകല്‍പ്പിക്കാനാവാതെ കെട്ടിക്കിടക്കുന്നത്.
അതേസമയം, മരിച്ചുപോയ ആളുകളുടെ പേരിലുള്ളതും ഉറ്റ അവകാശികള്‍ ഉപയോഗിച്ചുവരുന്നതുമായ എല്‍പിജി കണക്ഷനുകളാണ് മുന്‍ഗണന നല്കി ഇപ്പോള്‍ പേര് മാറ്റി നല്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ മറ്റാളുകളുടെ പേരില്‍ കണക്ഷനെടുത്ത് ഉപയോഗിച്ചുവരുന്നവരുടെ ഉടമാവകാശം സ്വന്തം പേരിലേക്ക് മാറ്റി നല്‍കുന്നതിന്റെ നടപടിയാണ് ഗ്യാസ് വിതരണ ഏജന്‍സികളില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
അതേസമയം, ആസൂത്രിതപദ്ധതികള്‍ നടപ്പിലാക്കിയതുവഴി ഉപഭോക്താക്കളില്‍നിന്ന് പെട്രോളിയം കമ്പനികള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. പേരുമാറ്റല്‍ നടപടിക്രമം പൂര്‍ത്തിയാകുന്നതോടെ ഉപഭോക്താവിന് ലഭിക്കുന്നത് പുതിയ എല്‍പിജി കണക്ഷനാണ്. നിയമപരമായും സാങ്കേതികമായും ഇത് ശരിയാണ്. എന്നാല്‍ 20 കൊല്ലം മുമ്പ് അന്ന് നിലവിലുള്ള ഡെപ്പോസിറ്റ് തുക നല്കി കണക്ഷനെടുത്തവരും, തുടര്‍ന്ന് പിന്നീട് കണക്ഷനെടുത്തവരുമടക്കമുള്ളവര് ഇപ്പോള്‍ നിലവിലുള്ള ഡെപ്പോസിറ്റ് തുക ഗ്യാസ് ഏജന്‍സിക്ക് നല്‍കണം. ഏത് സാഹചര്യത്തിലായാലും ഗ്യാസ് കണക്ഷന്റെ പേര് മാറ്റുമ്പോള്‍ തദവസരത്തിലുള്ള ഡെപ്പോസിറ്റ് തുക ഉപഭോക്താവ് നല്‍കേണ്ടിവരുന്നതും പെട്രോളിയം കമ്പനികളുടെ ഒരുതരം പിടിച്ചുപറിയാണ്. ആദ്യകാലത്ത് ഒരു സിലിണ്ടറിന്റെ ഡെപ്പോസിറ്റ് തുക 600 രൂപയായിരുന്നു. ഇപ്പോഴത് 2600 രൂപയായിട്ടാണ് ഉയര്‍ത്തിയിട്ടുള്ളത്. സെപ്തംബര്‍ ഒന്നുമുതല്‍ എല്‍പിജി സബ്സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നതിനാല്‍ പേര് മാറ്റുന്നതിന് അപേക്ഷകള്‍ നല്കി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ ആശങ്കയിലാണ്. ലളിതമായി നടപ്പാക്കാമായിരുന്ന ഒരുകാര്യം നടപടിക്രമങ്ങളുടെ നൂലാമാലകള്‍ സൃഷ്ടിച്ച് സങ്കീര്‍ണമാക്കിയിരിക്കുകയാണ് എണ്ണ കമ്പനികള്‍ ചെയ്തിരിക്കുന്നത്.
ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും ലഭിക്കാതെയും ഇവയിലൊന്ന് മാത്രം ലഭിച്ചവരും നിലവില്‍ എല്‍പിജി ഉപയോഗിക്കുന്നവരും ഉടമാവകാശം മാറ്റുന്നതിന് കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ഇക്കാര്യത്തില്‍ അധികൃതര്‍ ആദ്യം നല്കിയ ഉറപ്പിന് വിരുദ്ധമാണ് കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: