അമ്മാന്: സിറിയയില്‍ പ്രസിഡന്റ് ബാഷ്ഹര് അല്‍ അസദിന്റെ സൈന്യം വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചെന്ന് പ്രതിപക്ഷം. 700 ല്‍ ഏറെ പേര് മരിച്ചതായാണ് വിവരം. രാസായുധപ്രയോഗത്തില്‍ ഇത്തരത്തിലൊരു കൂട്ടക്കുരുതി ആദ്യമായാണ്. സിറിയയുടെ തലസ്ഥാനമായ ദമാസ്കസിനു സമീപപ്രദേശങ്ങളായ എയിന്‍ ടര്മ്മ, സമാല്‍ക്ക, ജോബര്‍ എന്നിവിടങ്ങളിലാണ് സൈന്യം രാസായുധം പ്രയോഗിച്ചത്. റോക്കറ്റില്‍ രാസവാതകം നിറച്ച് ജനവാസകേന്ദ്രം ലക്ഷ്യമാക്കി പ്രയോഗിക്കുകയായിരുന്നു. എയര്‍ ക്രാഫ്റ്റും, റോക്കറ്റ് ലൗഞ്ചറും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
അതേസമയം വിമതര്‍ക്കു നേരെ രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്ത സിറിയന്‍ സൈന്യം നിഷേധിച്ചു. ടെലിവിഷനില്‍ സംസാരിക്കവെയാണ് സൈനിക വക്താവ് രാസായുധ പ്രയോഗം നിഷേധിച്ചത്. ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും യുക്തിക്ക് നിരക്കാത്തതുമാണെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ഒമ്രാന് സൊയാബി പറഞ്ഞു.
സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് വിമതര്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം 100 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 200 ആയി ഉയര്‍ന്നു. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് മരണം 700 കടന്നെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. രാസായുധാക്രമണത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവര്‍ മരണമടഞ്ഞതാണ് മരണസംഖ്യ ക്രമാതീതമായി ഉയരാന്‍ കാരണമായത്. രാസവാതകം ശ്വസിച്ചവര്‍ക്ക് അസഹ്യമായ വയറിളക്കവും തുടര്‍ന്ന് വായില്‍ നിന്ന് നുരയും പതയും ഉണ്ടാകുകയും ബോധം നശിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പേരും ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് മരിച്ചത്.
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതിനെ വിമത നേതാക്കാള്‍ ശക്തമായി അപലപിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന, അവശരായി ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വിമതര്‍ പുറത്തുവിട്ടിട്ടുണ്ട്. . മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: