ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഒരു മാസമായി തുടര്‍ന്ന അന്തിമ വാദം ഇന്നലെ അവസാനിച്ചു. തമിഴ്നാടിന് അനുകൂലമായ 2006ലെ സുപ്രീംകോടതി വിധി നിലവിലെ സാഹചര്യത്തില്‍ പുതിയ വിധി പ്രഖ്യാപിക്കുന്നതിനു തടസ്സമാകില്ലെന്ന പരാമര്‍ശത്തോടെയാണ് കേസിലെ വാദം അവസാനിച്ചതായി ജസ്റ്റിസ് ആര്.എം ലോധ അറിയിച്ചത്. കേസിലെ വിധി സപ്തംബറില്‍ ഉണ്ടാകാനാണ് സാധ്യത.
കേസിലെ കക്ഷികളായ കേരളവും തമിഴ്നാടും കൂടുതല്‍ വാദങ്ങളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം കോടതിയില്‍ എഴുതി നല്‍കാനും നിര്‍ദ്ദേശിച്ചു. കേസില്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ കൂടുതല്‍ വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കണമെന്ന നിര്‍ദ്ദേശമാണ് ഇന്നലെ ഭരണഘടനാബെഞ്ച് നല്‍കിയത്.
ജസ്റ്റിസ് ആര്.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ജൂലൈ 23 മുതല്‍ കേസിലെ അന്തിമ വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, സി.കെ.പ്രസാദ്, മദന്‍ബി. ലോക്കുര്‍, എം.വൈ.ഇക്ബാല്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍. വാദം തുടങ്ങി ആദ്യ ദിനം തന്നെ 999 വര്‍ഷത്തെ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന പരാമര്‍ശം കോടതി നടത്തിയിരുന്നു. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ട് പ്രഥമ ദൃഷ്ട്യാതന്നെ അംഗീകരിക്കാനാകില്ലെന്നുമുള്ള കോടതി നിരീക്ഷണവും തമിഴ്നാടിന് തിരിച്ചടിയായി. കൂടാതെ ഡാം തകര്‍ന്നാല്‍ സുപ്രീംകോടതി വിധി അടക്കം ഒലിച്ചുപോകുമെന്നും കോടതി പരാമര്‍ശിച്ചിരുന്നു.
1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ 999 വര്‍ഷത്തെ കരാര്‍ മുന്‍നിര്‍ത്തിയാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നതെന്നും ഈ കരാറില്‍ തമിഴ്നാട് എവിടെയാണ് കക്ഷിയായി വരുന്നതെന്നുമുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിന് തമിഴ്നാടിന് മറുപടിയില്ലായിരുന്നു.
മുല്ലപ്പെരിയാര്‍ നദീജല കരാര്‍ നിലനില്‍ക്കുന്നതല്ലെന്നും 2003ലെ ജലസേചന നിയമം നടപ്പാക്കിയതോടെ കരാറിന്റെ പ്രാബല്യം നഷ്ടമായതായും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദി അല്ലെന്നും കേരളത്തിന്റെ മാത്രമാണെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാടിന് സുപ്രീംകോടതിയില്‍ വ്യക്തമാക്കേണ്ടി വന്നിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാടിന്റെ സ്വന്തമാണെന്നും പുതിയ ഡാം തമിഴ്നാട് നിര്‍മ്മിക്കുമെന്നുമുള്ള നിലപാടില്‍ അവര്‍ ഉറച്ചു നിന്നു.
2006ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരളനിയമസഭ നിയമം പാസാക്കിയിരുന്നു. കേരളത്തിന്റെ ഈ നടപടിക്കെതിരെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്തിമവാദം പൂര്‍ത്തിയായിരിക്കുന്നത്. ഹരീഷ് സാല്‍വേയ്ക്ക് പുറമേ മോഹന്‍ കട്ടാര്‍ക്കി, രാജീവ് ധവാന്, വി.ഗിരി, എം.ആര്.രമേശ്ബാബു എന്നീ അഭിഭാഷകരാണ് കേരളത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: