നമുക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് വീണ്ടും വീണ്ടും കേള്‍ക്കാമെന്നു കരുതിയാല്‍ ഇനി പോക്കറ്റില്‍ നിന്ന് പണം പോകുമത്രെ. നിങ്ങള്‍ക്ക് പാടാനറിയുമെങ്കില്‍ ഇഷ്ടമുള്ള പാട്ട് പൊതുവേദിയില്‍ ആലപിച്ച് ഗായകനെന്ന പേരെടുക്കാമെന്നും ആസ്വാദകരെ രസിപ്പിക്കാമെന്നും കരുതിയാലും കാശുപോകുമെന്നാണ് പറയുന്നത്. പാടിയ പാട്ടുകള്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഗായകരുടെ സംഘടന. സിനിമയില്‍ പാടിയ പാട്ടുകള്‍ക്ക് റോയല്‍റ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷനാണ് രംഗത്തു വന്നിരിക്കുന്നത്. ചാനലുകളിലും എഫ്എം റേഡിയോകളിലും സംപ്രേഷണം ചെയ്യുന്ന ഒരോ പാട്ടിനും പത്തു രൂപ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും ഗാനമേളകളിലും പങ്കെടുക്കുന്ന ഗായകര്‍ മുന്‍നിര പാട്ടുകാര്‍ ആലപിച്ച ഗാനങ്ങള്‍ക്ക് വലിയ തുക നല്‍കേണ്ടിവരും. നിലവിലുള്ള സംവിധാനം അനുസരിച്ച് സിനിമാ ഗാനങ്ങളുടെ റോയല്‍റ്റി സിനിമാ നിര്‍മാതാക്കള്‍ക്കാണ് ലഭിക്കുന്നത്. എന്നാല്‍, അത് പാട്ടുകാര്‍ക്കും കിട്ടണമെന്നാണ് അസോസിയേഷന് മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.
പാട്ടിന് റോയല്‍റ്റി ഏര്‍പ്പെടുത്താനുള്ള തീരുമാനവും അതു നടപ്പാക്കാനുള്ള നടപടികളുമായി ഗായകരുടെ സംഘടന മുന്നോട്ടു പോകുമ്പോള്‍ അത് ഒരു വിവാദമായി മാറുകയാണ്. പാട്ട് ആസ്വാദനരംഗത്തും പാട്ട് വ്യവസായ രംഗത്തും ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്ന തീരുമാനമാണിതെന്ന കാര്യത്തില്‍ സംശയമില്ല. പാട്ടുകളുടെ ഉടമസ്ഥര്‍ ആരെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതും പ്രസക്തമാകുന്നതും. സിനിമാ ഗാനങ്ങള്‍ ആസ്വദിക്കുന്നത് മലയാളിയുടെ പൊതു സ്വഭാവമാണ്. പാട്ടുകളില്ലാത്ത കാലത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും മലയാളിക്കു കഴിയില്ല. അതിനാല്‍ തന്നെയാണ് ചാനലുകളും എഫ്എം റേഡിയോകളുമെല്ലാം പാട്ടിനെ ആയുധമാക്കുന്നത്. എഫ്എം റേഡിയോകള്‍ ജീവിക്കുന്നതു തന്നെ സിനിമാ പാട്ടുകളെ കൊണ്ടാണ്. അവരെല്ലാം മലയാളികളുടെ പാട്ടു കമ്പത്തെ മുതലെടുക്കുകയാണെന്നതാണ് സത്യം.
ചാനലുകളുടെയും എഫ്.എം.റേഡിയോയുടെയും മലവെള്ളപ്പാച്ചിലില്‍ ജീവിതം സംഗീതമയമാകുമ്പോള്‍ പാട്ടില്‍ മതിമറന്നു ജീവിക്കുന്ന വലിയ സമൂഹം കേരളത്തിലുണ്ട്. ഓട്ടോയില്‍ കയറിയാലും റേഡിയോ പാടിത്തകര്‍ക്കുന്നു. റേഡിയോയും ടിവിയും മ്യൂസിക് പ്ലേയറും എല്ലാം സുലഭമായ ഇക്കാലത്ത് അവിടെയെല്ലാം സംഗീതം നിറഞ്ഞിരിക്കുന്നു.
ഇന്നത്തെ മ്യൂസിക് ചാനലുകളുടെയെല്ലാം പൂര്വ്വികന് ദൂരദര്‍ശനിലെ ചിത്രഹാറായിരുന്നു. റേഡിയോ ഗാനങ്ങളും കസെറ്റുകളും കേട്ടു ശീലിച്ചവര്‍ക്ക് പാട്ടിനോടൊപ്പം ദൃശ്യങ്ങള്‍ ഒരു വിരുന്നായി. സംഗീതം ഒരു മാധ്യമ സാധ്യതയായി. വിപണിയായി. ആ വിപണി ഏറ്റക്കുറച്ചിലുകളില്ലാതെ മുകളിലേക്കു മാത്രം വളരുന്ന ഒന്നായി. ഓരോ പ്രാദേശികഭാഷയിലും സംഗീതചാനലുകളുടെ തിരയേറ്റമുണ്ടായി. സംഗീതം നല്കുന്ന പുതിയ സാധ്യതകളില്‍ ഡെഡിക്കേഷനും മ്യൂസിക് ഓണ്‍ ഡിമാന്റുമൊക്കെ ഉണ്ടായി. കേള്‍ക്കാത്ത പാട്ടുകള്‍ കേള്‍ക്കാനിരിക്കുന്ന പാട്ടുകളേക്കാള്‍ മധുരതരം എന്നാണ് പറയുന്നത്. പാട്ടിന് അത്രത്തോളം പ്രസക്തിയുണ്ട്, പ്രാധാന്യമുണ്ട്, മലയാളിയുടെ നിത്യജീവിതത്തില്‍.
പാട്ടുകള്‍ പൊതുവെ അറിയപ്പെടുന്നത് ഗായകരുടെ പേരിലാണ്. രാജയും കമുകറയും ഉദയഭാനുവും പാടിയത്. യേശുദാസും ജാനകിയും പാടിയപാട്ട്. ജയചന്ദ്രനും സുശീലയും പാടിയത്. ചിത്രയും വേണുഗോപാലും ശ്രീകുമാറും പാടിയത്. പഴയകാലത്ത് പാട്ടുകളെ കുറിച്ച് അത്രമാത്രമേ ചിന്തിക്കാറുണ്ടായിരുന്നുള്ളു. എന്നാല്‍ ഓരോപാട്ടും നമ്മുടെ കാതിലെത്തിക്കുന്നതിനു പിന്നില്‍ ഒരുപാട് പേരുടെ പ്രയത്നമുണ്ട്. പണ്ട് പാട്ട് കവിതയായി എഴുതപ്പെടുകയായിരുന്നു. അതിന് ഈണമിടാന്‍ സംഗീതസംവിധായകനുണ്ടാകുന്നു. കവിയും സംഗീതസംവിധായകനും ചേര്‍ന്ന് പാട്ട് സൃഷ്ടിക്കുന്നു. അവര്‍ പറയുമ്പോലെ ഗായകന് പാടുന്നു.
എങ്കിലും പാട്ട് ആസ്വാദകരുടെ കാതിലെത്തുമ്പോള്‍ അത് ഗായന്റെ പാട്ടാകുന്നു. അല്ലെങ്കില്‍ ഗായികയുടെ പാട്ട്. പിന്നീട് കാലം മാറി ഓരോ പാട്ടിനുപിന്നിലുമുള്ള പരിശ്രമങ്ങളെക്കുറിച്ച് ജനത്തിനു ബോധമുണ്ടായി. കവിക്കും സംഗീത സംവിധായകനും പേരുണ്ടായി. വയലാറിന്റെ പാട്ടുകള്‍ക്ക് പ്രശസ്തിയും വയലാറിന് പേരുമുണ്ടായത് അതു സൃഷ്ടിക്കപ്പെട്ട കാലത്തല്ല. കാലം വളരെ കഴിഞ്ഞ് പേരും പ്രശസ്തിയും നേടിയ പാട്ടുകളാണ് അവയെല്ലാം. ഇപ്പോള്‍ പാട്ടു കേള്‍ക്കുന്നവര്‍ പാടിയവരെ അന്വേഷിക്കുന്നതിനു മുന്നേ അതിന്റെ സംഗീതസംവിധായകനെയും എഴുത്തുകാരനെയും അന്വേഷിക്കുന്നു.
പൊതുവെയുള്ള വിലയിരുത്തല്‍ അത്തരത്തിലാകുമ്പോള്‍ ഒരു സിനിമാ ഗാനത്തിന്റെ ഉടമസ്ഥന് ഏതെങ്കിലും ഒരാളാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തങ്ങള്‍ എഴുതിയില്ലെങ്കില്‍ നിങ്ങള്‍ക്ക് പാടാന്‍ കഴിയില്ലെന്ന് കവിയും ഞങ്ങള്‍ പാടാന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ എഴുതിയിട്ട് കാര്യമില്ലെന്ന് ഗായകരും വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. നല്ല എഴുത്തുകാരനും സംഗീതസംവിധായകനും ഗായകരും പിന്നണി പ്രവര്‍ത്തകരും ശബ്ദസംവിധാനങ്ങളും അതിന്റെ നിയന്ത്രകരുമെല്ലാം ചേരുമ്പോഴാണ് നല്ല പാട്ട് പിറക്കുന്നത്.
അപ്പോള്‍ പിന്നെ ഞങ്ങളാണ് പാട്ടിന്റെ ഉടമസ്ഥര്‍ എന്നാര്‍ക്ക് പറയാന്‍ കഴിയും? മോഹന്‍ലാല്‍ അഭിനയിച്ച സിനിമ ഹിറ്റായി ഓടിക്കഴിയുമ്പോള്‍ ഓരോ ദിവസത്തെയും വരുമാനത്തില്‍ നിന്ന് തനിക്ക് പ്രതിഫലം നല്‍കണമെന്നു പറഞ്ഞാല്‍ അത് കൊടുക്കാന്‍ കഴിയുമോ. അങ്ങനെ കൊടുക്കുന്നത് ശരിയാണോ. സിനിമയില്‍ പാട്ട് വെറുതെ കാണിക്കുന്നില്ല. അതില്‍ അഭിനയിക്കുന്ന താരങ്ങളുമുണ്ട്. പാട്ടിന്റെ ഉടമസ്ഥതയില്‍ വേണമെങ്കില്‍ അവര്‍ക്കും അവകാശമുന്നയിക്കാം.
പാട്ടിന്റെ സ്രഷ്ടാക്കള്‍ എന്നു പറയുന്നത് അതിന്റെ രചയിതാവും സംഗീത സംവിധായകനും മാത്രമാണെന്ന വാദവും അംഗീകരിക്കാനാവില്ല. ഗാനം ആലപിക്കുന്ന ഗായകര്‍ പെര്‍ഫോമേഴ്സ് മാത്രമാണെന്നു പറയുന്നതും ശരിയല്ല. പാട്ട് പൂര്‍ണ്ണമാകുന്നതിന്റെ ഒരു ഘടകം അതു പാടുന്നവരെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാ ഘടകങ്ങളും ഒത്തു ചേരുമ്പോള്‍ ആസ്വാദകര്‍ സ്വീകരിക്കുന്ന നല്ല ഉല്പന്നമായി പാട്ട് മാറുന്നു. ആ നിലയ്ക്ക് ഒരു കൂട്ടര്‍ക്കു മാത്രം സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ സുഖകരമായ അന്തരീക്ഷമായിരിക്കില്ല സൃഷ്ടിക്കുന്നത്.
അവശതയനുഭവിക്കുന്ന നല്ല കലാകാരന്മാരായ പാട്ടുകാരും സംഗീതസംവിധായകരും എഴുത്തുകാരും പിന്നണിപ്രവര്‍ത്തകരുമൊക്കെ നമുക്കിടയിലുണ്ട്. അതിനാല്‍ റോയല്‍റ്റി പിരിക്കേണ്ടെന്നു പറയുന്നില്ല. അവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിയണം. എന്നാല്‍ പാട്ടു പാടുന്നവരില്‍ നിന്ന് പണംപിരിക്കുന്നത് ശരിയല്ല. സിഡികള്‍ വില്ക്കുമ്പോഴും ചാനലുകളിലും എഫ്എം റേഡിയോകളിലുമെല്ലാം പാട്ട് കേള്‍പ്പിക്കുമ്പോള്‍ പാട്ടിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കിട്ടേണ്ട ആനുകൂലം ലഭ്യമാകാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഒരു പാട്ട് ഹിറ്റായാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും റോയല്‍റ്റിയുടെ കാര്യമെടുക്കുമ്പോള്‍ ഓര്‍മിക്കണം. പഴയപാട്ടുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നുണ്ട്. അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരോ അവരുടെ കുടുംബങ്ങളോ അവശതയിലാണ്. പാട്ടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് കുടുംബം നോക്കാതെ നടന്നവരുണ്ട്. അവര്‍ക്കെല്ലാം താങ്ങായി മാറാന്‍ ഈ തീരുമാനത്തിനു കഴിയണം.
അല്ലാതെ കുറച്ചു പേര്‍ക്ക് വീണ്ടും പണമുണ്ടാക്കാനുള്ള വ്യാവസായിക ഉല്പന്നമായി പാട്ടുകളെ മാറ്റാനുള്ള ഏതു നീക്കത്തെയും തകര്ക്കുതന്നെ വേണം. പാട്ട് നമ്മുടെ ദൗര്‍ബല്യമാകുമ്പോള്‍ തന്നെ, പാട്ടുകളുടെ പേരിലുള്ള ഏതു തരം ചൂഷണത്തെയും എതിര്‍ത്തു തോല്പിക്കുമെന്ന് ഉച്ചത്തില്‍ പറയാന്‍ ആസ്വാദകര്‍ക്ക് കഴിയും. കഴിയണം.
e-mail: [email protected]
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: