സര്‍ക്കാര്‍ ജോലിയ്ക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്ബന്ധമാക്കണ്ടെന്ന മന്ത്രിസഭ തീരുമാനം മാതൃഭാഷയെ സ്നേഹിക്കുന്ന, മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കണമെന്ന ആവശ്യം ഉയര്‍ത്തിയ കേരളീയര്‍ക്ക് നിരാശയും രോഷവും അവഹേളനവുമായാണ് അനുഭവപ്പെടുന്നത്. 1974 മുതലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയാളം പഠിക്കണം എന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാര്‍ എഴുതിക്കൊണ്ടുവരുന്ന നിവേദനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ മലയാളം അറിഞ്ഞിരിക്കണം എന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിലേയ്ക്ക് നയിച്ചതും പ്രൊബേഷന്‍ പ്രഖ്യാപിക്കാന്‍ മലയാള ഭാഷാ പരിജ്ഞാനം പരിശോധിക്കാന്‍ എഴുത്തും പരീക്ഷയും വൈവയും ഏര്‍പ്പെടുത്തിയതും. മലയാളികള്‍ മാതൃഭാഷ പഠിക്കുന്നത് സാമൂഹ്യ നിലവാരം താഴ്ത്തുമെന്ന ചിന്ത പുലര്‍ത്തുന്നവരാണ് ഇംഗ്ലീഷ് പഠിക്കുന്നതും അതില്‍ സംസാരിക്കുന്നതും മലയാളം അറിയില്ല എന്നു പറയുന്നതും വലിയ അന്തസ്സായി കരുതുന്നത്.
ഗാര്‍ഹിക ജോലി ചെയ്യുന്ന സ്ത്രീകള്‍ വരെ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിടാനാണ് താല്പര്യം പ്രകടിപ്പിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം പത്താം തരം വരെ എങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചാല്‍ പ്രൊബേഷന്‍ കാലയളവില്‍ മലയാളത്തില്‍ യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം. ചരിത്രപരമെന്നാണ് അന്ന് ഈ തീരുമാനം വിശേഷിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളം സര്‍ക്കാര്‍ ജോലിയ്ക്ക് അറിഞ്ഞിരിക്കണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. കേരളത്തില്‍ 96 ശതമാനം പേരും മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. എന്നിട്ടും മലയാള ഭാഷാ പരിജ്ഞാനം ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
ഈ തീരുമാനം മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരില്‍നിന്നും പ്രത്യേകിച്ചും കവികളായ ഒഎന്വിയില്നിന്നും സുഗതകുമാരിയില്‍നിന്നും കടുത്ത രോഷമാണ് ഉയര്‍ന്നിരിക്കുന്നത്. മലയാള ഭാഷയ്ക്ക് വേണ്ടി ഒരു സര്‍വകലാശാല പോലും ആരംഭിച്ച അവസരത്തിലാണ് സര്‍ക്കാരിന്റെ ദുരൂഹവും മാതൃഭാഷാ ദ്രോഹപരവുമായ തീരുമാനം. മലയാളത്തെ അവഹേളിക്കുന്നതായിരുന്നു പണ്ടും സര്‍ക്കാര്‍ തീരുമാനങ്ങള്‍. പ്രൊബേഷന്‍ പ്രഖ്യാപിക്കാനുള്ള മലയാള പരീക്ഷാ സിലബസ് കഠിനമാണെന്ന പരാതിയില്‍ 75 ല്‍ സിലബസ് ലഘൂകരിച്ചു. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള വിവര്‍ത്തനം ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടതിന് പുറമെ പരീക്ഷ ജയിക്കാന്‍ 45 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ലഘൂകരിച്ച് 35 ശതമാനമാക്കി കുറച്ചു. തമിഴര്‍ക്ക് തമിഴിനോടും ആന്ധ്രാക്കാര്‍ക്ക് തെലുങ്കിനോടും കര്‍ണാടകക്കാര്‍ക്ക് കന്നഡയോടുമുള്ള അഭിമാനകരമായ ആഭിമുഖ്യം എന്തുകൊണ്ട് സാക്ഷര മലയാളിയ്ക്കില്ലാതെപോയി. അല്ലെങ്കില്‍ ഇല്ലാതാക്കുന്നു? മലയാളം ഒന്നാം ഭാഷയാക്കികൊണ്ടുള്ള നിയമം പോലും മൂന്നുതവണ തിരുത്തേണ്ടി വന്നതും ഇപ്പോഴും ചില ജില്ലകളില്‍ നടപ്പാകാത്തതും മലയാളിയ്ക്ക് മലയാളത്തോടുള്ള അവജ്ഞയാണ് തെളിയിക്കുന്നത്. ഇങ്ങനെ മലയാളത്തോട് അവജ്ഞ കാണിക്കുന്ന ഒരു രാഷ്ട്രീയക്കാരനും ഇംഗ്ലീഷ് ഭാഷ സര്‍ത്ഥമായി കൈകാര്യം ചെയ്യാനോ ഭാഷാ ചാതുരിയാടെ സംസാരിക്കാനോ കഴിയാത്തവര്‍ ആണ്. ഇറ്റലിക്കാരായ സോണിയാഗാന്ധിയോട് ആശയവിനിമയം നടത്താന്‍ വേണ്ടത് ഇംഗ്ലീഷ് ആണെന്നതിനാലാണോ മാതൃഭാഷാഹത്യയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകുന്നത്! റോമന്‍ ലിപിയില്‍ പകര്ത്തിയാണെങ്കിലും സോണിയാ ഗാന്ധിപോലും ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് രാഷ്ട്രഭാഷയായ ഹിന്ദിയിലാണന്ന കാര്യം ഈ നിയമം കൊണ്ടുവന്നവര്‍ വിസ്മരിക്കുന്നു.
പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ പ്രൊബേഷന്‍ കാലയളവില്‍ മലയാള യോഗ്യതാ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ കൊണ്ടുവന്ന സര്‍ക്കാരാണ് ഈ മഹാപാതകം ചെയ്തിരിക്കുന്നത്. മലയാളം പഠിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പിഎസ്സിയും അംഗീകരിച്ചതാണ്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ കൊട്ടിഘോഷിച്ച വ്യവസ്ഥയുമാണിത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ആഘോഷിച്ച് ഫ്ലെക്സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. മലയാളം അറിയണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കുന്നതിനും യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നതിനും വേണ്ടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വന്നപ്പോഴാണ് മാതൃഭാഷാഹത്യ അരങ്ങേറിയത്. ഭാഷാ ന്യൂനപക്ഷാവകാശ സംരക്ഷണത്തിനാണിതെന്ന വ്യാഖ്യാനം വിലപ്പോകാത്തത് ഇത് ജനങ്ങളില്‍ ഭൂരിപക്ഷവും സംസാരിക്കുന്ന ഒന്നാം ഭാഷയായതിനാലാണ്. 96.4 ശതമാനം മലയാളികളും ശ്രേഷ്ഠ മലയാള മാതൃഭാഷയെ നെഞ്ചേറ്റുന്നവരാണ്. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ ഈ മാതൃഭാഷാഹത്യയ്ക്ക് തുനിയുന്നു? കോടതി ഭാഷ പോലും മാതൃഭാഷയാക്കണമെന്നാവശ്യപ്പെടുന്ന സംസ്ഥാനങ്ങളുള്ള ഇന്ത്യയിലാണ് ശ്രേഷ്ഠ ഭാഷാ പദവി നേടിയ മാതൃഭാഷയെ ഈ വിധം തിരസ്ക്കരിക്കുന്നത്. ഇതിന് പിന്നില്‍ വോട്ട് ബാങ്ക് തന്ത്രമോ, അതോ ഭാഷാന്യൂനപക്ഷ പ്രീണനമോ? എല്ലാ ഭാഷകളുടേയും നിലനില്‍പ്പിന് അതത് ഭാഷ സംസാരിക്കുന്നവര്‍ തീവ്രയജ്ഞത്തി ലേര്‍പ്പെടുമ്പോള്‍ മാതൃഭാഷാ പരിജ്ഞാനത്തില്‍ അപകര്‍ഷതാ ബോധം പുലര്‍ത്തുന്ന മലയാളിയെ ലോകം പുച്ഛിയ്ക്കും. അതിന് ഇടവരുത്തുന്ന സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല. മലയാളം ഒന്നാം ഭാഷയാക്കണം എന്ന ലക്ഷ്യത്തോടെ അഭിമാനികളായ കേരളയീര്‍ രംഗപ്രവേശം ചെയ്യേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: