കൊച്ചി: നദീ സംരക്ഷണം എന്ന വ്യാജേന സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളില്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് പുഴതീരം കെട്ടിക്കൊടുക്കുന്നതില് വന്‍ അഴിമതിക്കും കയ്യേറ്റത്തിനും കളമൊരുങ്ങുന്നു.
സംസ്ഥാനവ്യാപകമായി റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് 46.50 കോടി രൂപയാണ് ഇതിനായി ചെലവഴിക്കാന്‍ പോകുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 13.43 കോടി രൂപയും നീക്കിവച്ചിരിക്കുന്നു. കേരളത്തിലെ നദികള്‍ യഥാര്‍ഥത്തില്‍ ഒഴുകിയിരുന്ന സ്ഥലവും ഇപ്പോള്‍ ഒഴുകുന്ന സ്ഥലവും നിര്‍ണയിക്കാനുള്ള സര്‍വേക്ക് ഒരു പൈസ പോലും മാറ്റിവയ്ക്കാത്തതാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്. സര്‍വേ നടത്താതെ സ്വകാര്യവ്യക്തികള്‍ കാണിച്ചുകൊടുക്കുന്ന സ്ഥലത്ത് ഭിത്തികെട്ടാനുള്ള നീക്കം വന്‍ കയ്യേറ്റത്തിന് അവസരമൊരുക്കുകയും നദികളുടെ വീതി കുറയ്ക്കാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കഴിഞ്ഞ വര്‍ഷകാലത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ തീരങ്ങള്‍ വീണ്ടും ഇടിയുകയും വന്‍തോതില്‍ പണം വര്‍ഷാവര്‍ഷം ഇതിനായി ചെലവഴിക്കേണ്ടിയും വരും. തീരം കെട്ടുമ്പോള്‍ വെള്ളത്തിനടിയിലെ കെട്ടിന്റെ അളവില്‍ വലിയ തട്ടിപ്പിനും കളമൊരുങ്ങും. നദിയുടെ വശങ്ങളിലെ ഉറവകള്‍ അടയാനും സാധ്യത ഏറെയാണ്.
നദികളുടെ തീരങ്ങള്‍ അളന്നുതിരിച്ച് ജണ്ടയിട്ട് അടയാളപ്പെടുത്താതെ തീരങ്ങള്‍ കെട്ടിക്കൊടുക്കുന്നത് ആശാസ്യമല്ലെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും കേരള നദീസംരക്ഷണസമിതി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. സി.എം. ജോയി ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ഇത്തരം ഭിത്തികള്‍ക്ക് കഴിയില്ല. ഇതിന് പ്രകൃതിദത്തമായ സംവിധാനങ്ങളാണ് വേണ്ടത്. കരിങ്കല്‍ഭിത്തി ഒഴിവാക്കി പെയില്‍ അടിച്ചും മരങ്ങള്‍ നട്ടുമാണ് തീരം സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
റിവര്‍ മാനേജ്മെന്റ് ഫണ്ട് അന്യാധീനപ്പെട്ട് പോകാനും അഴിമതിയിലൂടെ തട്ടിയെടുക്കാനും നടക്കുന്ന നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: