മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കയുണര്‍ത്തുന്നതാണെന്ന് ഒടുവില്‍ റിസര്‍വ് ബാങ്ക് സമ്മതിച്ചു. രൂപയുടെ മൂല്യത്തില്‍ ഇന്നലെ റെക്കോഡ് തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 65.56 എന്ന നിലയിലേക്ക് താഴ്ന്നു. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.
നാണ്യപ്പെരുപ്പം രൂക്ഷമാകാനും വിലക്കയറ്റത്തിനും രൂപയുടെ ഇപ്പോഴത്തെ മൂല്യത്തകര്‍ച്ച ഇടയാക്കുമെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ വിഫലമാകുന്നതിന്റെ സൂചനകളാണ് വിപണിയില്‍ ഇന്നലെയും കണ്ടത്.700 മില്യണ്‍ ഡോളറിന്റെ നിക്ഷപമാണ് വിദേശ നിക്ഷേപകര്‍ ഇന്നലെ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.സര്‍ക്കാര്‍ ബോണ്ടുകളും കോര്‍പ്പറേറ്റ് ബോണ്ടുകളും വിറ്റൊഴിയാനുള്ള പ്രവണതയാണ് വിദേശ നിക്ഷേപകര്‍ പ്രകടിപ്പിക്കുന്നത്.യുഎസ് ഫെഡറല്‍ റിസര്‍വ് നിക്ഷപത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന സൂചനയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അതേ സമയം രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. വിദേശനാണ്യ കരുതല്‍ അനുപാതത്തിന്റെ കാര്യത്തില്‍ ആശങ്കവേണ്ട, ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവശ്യമായ കരുതല്‍ ശേഖരം നമുക്കുണ്ട്,ചിദംബരം അവകാശപ്പെട്ടു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവുമായി ചിദംബരം ചര്‍ച്ച നടത്തി. വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടുവെങ്കിലും ആഭ്യന്തര വിപണിയില്‍ ഇന്നലെ നേരിയ ഉണര്‍വ്വ് കാണപ്പെട്ടു. സെന്‍സെക്സ് 407 പോയിന്റ് ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ നാലുദിവസങ്ങളിലായി തുടര്‍ച്ചയായി 1400 പോയിന്റ് താഴ്ന്നശേഷമാണ് ഇന്നലെ നേരിയ ഉയര്‍ച്ച രേഖപേപെടുത്തിയത്. വിപണിയിലെ ഇടപെടലുകള്‍ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: