തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് പ്രതിപക്ഷം സര്‍ക്കാരിന് കൈമാറി. പ്രത്യേക ദൂതന് വഴി കത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന എല്‍ഡിഎഫ് ഉപസമതി യോഗമാണ് നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്. എല്‍ഡിഎഫ് ഉപസമിതി തയാറാക്കിയ കത്തിന്റെ കരട് എല്ലാ ഘടക കക്ഷികള്‍ക്കും നല്‍കിയിരുന്നു. മുന്നണിയിലെ പാര്‍ട്ടി സെക്രട്ടറിമാരുടെ അംഗീകാരം ലഭിച്ച ശേഷമാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തട്ടിപ്പുപണം കണ്ടെത്തണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളും നിര്‍ദേശങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും കേന്ദ്രസംസ്ഥാന മന്ത്രിമാരുടെയും പങ്ക് വ്യക്തമാണെന്നും അതേപ്പറ്റി ജുഡീഷ്യല്‍ കമ്മീഷന് വിശദമായി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിക്കാനുളള കാരണങ്ങളും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവും കത്തിലുണ്ട്.
ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനിക്കൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ടേംസ് ഓഫ് റഫറന്‍സ് സബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ സമയവും തീയതിയും അറിയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തയച്ചിരുന്നു.
ജുഡീഷ്യല്‍ അന്വേഷണത്തിനായി ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രാറിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചതോടെ ടേംസ് ഓഫ് റഫറന്‍സ് തയാറാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: