തിരുവല്ല: വിദേശ കറന്‍സി ഇടപാടില്‍ കസ്റ്റഡിയിലുള്ള ബിലീവേഴ്സ് ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ.പി യോഹന്നാന്റെ സഹോദരന് കെ.പി പുന്നൂസിന് പോലീസിന്റെ വിഐ പി പരിഗണന. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് പത്തനംതിട്ട ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നവഴി മുന്തിയ ബാര്‍ ഹോട്ടലില്‍ പുന്നൂസിന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയാണ് ബിഷപ്പ് കെ.പി. യോഹന്നാനോട് കേരളാ പോലീസ് കൂറ് പുലര്‍ത്തിയത്.
കസ്റ്റഡിയിലുണ്ടായിരുന്ന കെ.പി. പുന്നൂസിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. തിരുവല്ലയില്‍ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന വഴി കോഴഞ്ചേരിയിലെ പാര്‍ക്ക് ഹോട്ടലിലാണ് പുന്നൂസിന് ഭക്ഷണം ഒരുക്കിയത്. കോഴഞ്ചേരി നഗരത്തിലെ വണ്‍വേ സംവിധാനത്തെ മറികടന്ന് ഈ ബാര്ഹോട്ടലിലെത്താന് പോലീസിന് നഗരത്തിന് ഒരു പ്രദക്ഷിണം വയ്ക്കേണ്ടി വന്നു. നഗരത്തിലെ പ്രധാന റോഡിന് വശത്ത് മറ്റ് ഹോട്ടലുകളുണ്ടെങ്കിലും വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് പൊതുജനം കാണാതിരിക്കുവാന്‍ അണ്ടര്‍ ഡ്രൗണ്ട് പാര്‍ക്കിംഗ് ഉള്ള ഹോട്ടലിലേക്ക് പോലീസ് പ്രതിയുമായി പോകുകയായിരുന്നു.
തിരുവല്ലയില്‍ വച്ച് ചെന്നൈ സ്വദേശിയില്‍ നിന്നും ചെക്കോസ്ലോവാക്യന്‍ കറന്‍സികള്‍ പിടി്ച്ചെടുത്തതിന്റെ പേരില്‍ ബിലീവേഴ്സ് ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ.പി. യോഹന്നാന്റെ സഹോദരന് കെ.പി. പുന്നൂസ് രണ്ടാം പ്രതിയായിരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളില്‍ കെ.പി. പുന്നൂസിന്റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കേസിലെ ഒന്നാംപ്രതിയായ ബിമല്രാജിന്റെ കസ്റ്റഡി മൂന്നു ദിവസമായതിനാല്‍ ഇന്നേ കസ്റ്റഡി കാലാവധി അവസാനിക്കുകയുള്ളൂ. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ ചോദ്യം ചെയ്തതില്‍ അവ്യക്തത നിലനില്‍ക്കുന്നതായി പോലീസ് പറഞ്ഞു. പരസ്പരം വിരുദ്ധമായിട്ടുള്ള മൊഴികളാണ് പ്രതികള്‍ നല്‍കിയിട്ടുള്ളത്.
കസ്റ്റഡിയില്‍ പ്രതികളെ ചോദ്യം ചെയ്യുന്ന സമയത്തുതന്നെ ചെന്നൈ സ്വേദേശികളായ ദുരൈ സ്വാമിയെയും സേട്ടിനെയും തിരുവല്ലയില്‍ വിളിച്ചു വരുത്തി ചോദ്യംചെയ്തിരുന്നു. വിദേശകറന്‍സി ഇടപാടില്‍ കെ.പി. പുന്നൂസിന് 25 ലക്ഷം രൂപാ കമ്മീഷന് നല്‍കുന്നതിനുള്ള പണം ബിമല്രാജിന് കൊടുത്തത് ഇവരായിരുന്നു. ദുരൈസ്വാമിയില്‍ നിന്നും പത്തുലക്ഷം രൂപയും സേട്ടില്‍ നിന്നും 15 ലക്ഷം രൂപയും എടുത്താണ് 25 ലക്ഷംരൂപ വിമല്‍രാജിനെ ഏല്‍പ്പിച്ചത്. വിദേശകറന്‍സി ഇടപാടുമായി ദുരൈസ്വാമിക്കും സേട്ടിനും നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഇതുവരെ ഇവരെ പ്രതികളായി ചേര്‍ത്തിട്ടില്ല. ചെന്നൈ സ്വദേശിയായ മുബാറക്കില്‍ നിന്നുമാണ് ചെക്യോസ്ലോവാക്യന് കറന്‍സി ബിമല്രാജിന് ലഭിച്ചത്. ഈ കറന്‍സി മാറുന്നതിന് വേണ്ടി 25 ലക്ഷം രൂപ കെ.പി പുന്നൂസിന് കമ്മീഷനായി മുന്‍കൂര്‍ നല്‍കിയിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ വ്യക്തമായ അന്വേഷണങ്ങള്‍ക്കും മുബാറക്കിനെ ചോദ്യം ചെയ്തതിനും ശേഷം മാത്രമേ ഇയാളെ പ്രതിപട്ടികയിലുള്പ്പെടുത്തുകയുള്ളുവെന്നും അന്വേഷണസംഘം പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: