കോഴിക്കോട്: കലയേയും സംസ്കാരത്തെയും നാടിനെയും സ്നേഹിക്കുന്നവരുടെ സ്നേഹാദരങ്ങള്‍ നിറഞ്ഞ വേദിയില്‍ വെച്ച് കഥകളിയുടെ ഗുരുപദം പൂകിയ ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് ബാലസംസ്കാരകേന്ദ്രം ജന്മാഷ്ടമി പുരസ്കാരം സമര്‍പ്പിച്ചു. പച്ചവേഷത്തിന്റെ സമ്പൂര്‍ണ്ണ സൗന്ദര്യത്തികവിനുടമയായ കലാമണ്ഡലം ഗോപിആശാന് പുരസ്കാരം ഗുരുവിന്റെ കൈകളിലേല്‍പ്പിക്കുമ്പോള്‍ കഥകളി പാരമ്പര്യത്തിലെ രണ്ട് ചിട്ടകളുടെ സംഗമമുഹൂര്ത്തംകൂടിയായി വേദിമാറി.
കോഴിക്കോട് നലാന്റ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ നമസ്കരിച്ചുകൊണ്ടാണ് വിനയത്തിന്റെ മൂര്‍ത്തി കൂടിയായ ഗുരു പുരസ്കാരം ഏറ്റുവാങ്ങിയത്. ഡോ. കെ.പി.പ്രഭാകരന് നായര്‍ അധ്യക്ഷതവഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കഥകളി രംഗത്തെ ആചാരന്യസ്ഥാനീയനായ ചേമഞ്ചേരിയെ അറിഞ്ഞാദരിക്കാന്‍ പൊതുസമൂഹം വൈകിപ്പോയെന്ന് സ്വാമിജി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം സഹകാര്യവാഹ് കെ.സി. കണ്ണന് മുഖ്യപ്രഭാഷണംനടത്തി. പുതുതലമുറക്ക് മാര്ഗ്ഗംതെളിയിക്കുന്ന ഋഷി തുല്യനായ കലാകാരനാണ് ഗുരുചേമഞ്ചേരിയെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ മതംപോലും കലയും സാഹിത്യവുമായും ചേര്ന്നുനില്ക്കുന്നു. മനസിനെ പ്രശാന്തമാക്കാനാണ് ഭാരതീയ കലാരൂപങ്ങള്‍. കൃഷ്ണനും രാമനും ഏകതയുടെ പ്രതീകങ്ങളാണ്. ഇത്തരം പ്രതീകങ്ങളില്‍നിന്നും മൂല്യമുള്‍ക്കൊണ്ട് പുതുതലമുറ മുന്നേറണം,അദ്ദേഹം പറഞ്ഞു.
ഡോ. കെ.എം. പ്രിയദര്ശന്ലാല് ഗുരുചേമഞ്ചേരിയെ പരിചയപ്പെടുത്തി. ബാലസംസ്കാരകേന്ദ്രം അധ്യക്ഷന്‍ ആമേടം വാസുദേവന്‍ നമ്പൂതിരി പ്രശസ്തി പത്രസമര്പ്പണംനടത്തി. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ടി.പി.രാജന് മാസ്റ്റര്‍, ജനറല്‍സെക്രട്ടറി വി.ഹരികുമാര്‍, പട്ടയില്‍ പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു. എം.പി.വീരേന്ദ്രകുമാര്‍ നല്കിയ സന്ദേശം മേഖലാ അധ്യക്ഷന്‍ ശ്രീധരന്മാസ്റ്റര് വായിച്ചു. ഗുരുചേമഞ്ചേരി മറുപടി പ്രസംഗം നടത്തി.
ഗുരുചേമഞ്ചേരിയുടെ കലയുംജീവിതവും ആസ്പദമാക്കി ഗുരുവന്ദനം ഫോട്ടോപ്രദര്‍ശനം ഒരുക്കിയ ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ആര്.ദിനേശ്കുമാറിന് കെ.സി. കണ്ണന് ഉപഹാരം സമര്‍പ്പിച്ചു. ബാലസംസ്കാരകേന്ദ്രം ജനറല്‍സെക്രട്ടറി എസ്.ജയകൃഷ്ണന്സ്വാഗതവും ബാലഗോകുലം മേഖലാ കാര്യദര്‍ശി എം.സത്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: