മുംബൈ: ട്വന്റി 20 മത്സരങ്ങളുടെ എണ്ണം കൂട്ടാനുള്ള ഐസിസി തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ് രംഗത്തെത്തി. ടെസ്റ്റ് ക്രിക്കറ്റ് നിലനില്ക്കണമെങ്കില് ട്വന്റി 20 ക്രിക്കറ്റ് വേണമെന്ന പരിതസ്ഥിതിയാണിന്നുള്ളത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റിന് ജനപ്രീതി വര്‍ധിക്കാന്‍ ആകര്‍ഷണീയമായ പരിവര്‍ത്തനം വരുത്തണമെന്നുമാണ് ദ്രാവിഡിന്റെ വിലയിരുത്തല്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ പ്രതിസന്ധി ഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ക്രിക്കറ്റ് ആരാധകര്‍ കളിയുടെ ഈ മൂന്ന് മേഖലകളെയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. നീണ്ടകാലത്തെ നിലനില്‍പ്പ്, പ്രശസ്തി, സാമ്പത്തികമായ സ്ഥിരത്വം ഇതു മൂന്നും കണക്കിലെടുത്തു വേണം കാര്യങ്ങള്‍ നിശ്ചയിക്കാന്‍. ഒരു വെബ് സൈറ്റ് മുന്നോട്ടുവച്ച സ്പോര്‍ട്സിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ദ്രാവിഡ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പരുക്കനായ വൃദ്ധ നായയെ പോലെയാണ് ടെസ്റ്റ് ക്രിക്കേറ്റ്ന്ന് ദ്രാവിഡ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് പ്രായം ചെന്ന വലിയ വൃക്ഷത്തിന്റെ തായ്ത്തടിയാണെങ്കില് ട്വന്റി 20യും ഏകദിന മത്സരങ്ങളും അതിന്റെ ചില്ലകളും അങ്കുരങ്ങളുമാണ്. ചില്ലകളിലാണ് പഴങ്ങളുണ്ടാകുന്നത്. മുഴുവന്‍ ഉദ്യാനത്തിന്റെയും ശ്രദ്ധ അതിലേക്കായിരിക്കും. തായ്ത്തടിയാകട്ടെ പഴക്കം ചെന്നതും സ്ഥൂലമായതുമാണ്. അത് അങ്ങനെ ആയിത്തീരാന്‍ നീണ്ട വര്ഷങ്ങളുമെടുത്തിരിക്കും. എന്നാല്‍ ആ തായ്ത്തടിയാണ് ആ വൃക്ഷത്തെ നിലനിര്‍ത്തുന്നത്. അത് മുറിച്ചാല്‍ ചില്ലകളും നശിച്ച് പഴങ്ങളെല്ലാം ഉണങ്ങിപ്പോകുമെന്ന് മഹാനായ ബാറ്റിംഗ് താരം ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ക്രിക്കറ്റാകട്ടെ ഒരു നൂറ്റാണ്ടിലധികമായി നിലനില്‍ക്കാമെന്ന് തെളിയിച്ചതാണ്. പ്രതിസന്ധി എന്താണെന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇപ്പോഴത് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സ്ഥാനത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ ഏറ്റവും പഴക്കം ചെന്ന ഈ ശൈലിയെ ജനകീയമാക്കി നിലനിര്‍ത്താന്‍ പിങ്ക് നിറത്തിലുള്ള ബോള്‍ ഉപയോഗിച്ച ഡേ ആന്റ് നൈറ്റ് മത്സരങ്ങള്‍ ആവിഷ്കരിക്കണമെന്നും ദ്രാവിഡ് അഭിപ്രായപ്പെടുന്നു.
ചെറുപ്പക്കാര്‍ കൂടുതലായും ട്വന്റി 20 പോലുള്ള മത്സരങ്ങളുടെ പുറകെ പോകുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഭീഷണി തന്നെയാണ്. ട്വന്റി 20യും ടെസ്റ്റ് ക്രിക്കറ്റും താരതമ്യം ചെയ്യുമ്പോള്‍ കാണികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ട്വന്റി 20ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ഇത് ക്രിക്കറ്റിന് കൂടുതല്‍ വരുമാനം നേടിക്കൊടുത്തിട്ടുണ്ട്. പക്ഷേ ട്വന്റി 20 മത്സരങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ടെസ്റ്റ് മത്സരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘവീക്ഷണത്തോടെ വിലയിരുത്തുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് ട്വന്റി 20 യിലൂടെ കളിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തിരിച്ചറിയാനാകും. അതിനാല്‍ എല്ലാവര്ക്കും സ്വീകാര്യമായ ഷെഡ്യൂളുകള്‍ നിര്‍മിച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പ് സംരക്ഷിക്കേണ്ടതാണെന്നും ദ്രാവിഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: