ന്യൂദല്‍ഹി: സോളാര്‍ കേസ് ഇത്രയും വഷളാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ജനങ്ങളുടെ സംശയം അകറ്റാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.
ഇനി മുതല്‍ കേരളത്തില്‍ ചേരുന്ന കോണ്‍ഗ്രസിന്റെ പ്രധാന നേതൃയോഗങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളെ നിരീക്ഷകരായി അയയ്ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചു. കേരളത്തിലെ പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം. സോളാര്‍ വിഷയത്തില്‍ പാര്‍ട്ടി എടുത്ത നിലപാടുകളും തൃപ്തികരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നത്.
കേരളത്തിലെ സ്ഥിതി ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. ഈ സാഹചര്യത്തിലാണ് ഇനി കേരളത്തിലെ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉണ്ടാകുന്ന എല്ലാ നീക്കങ്ങളിലും ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സോണിയാ ഗാന്ധി തീരുമാനിച്ചത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് കേരളത്തില്‍ നടക്കുന്ന നേതൃയോഗങ്ങളില്‍ നിര്‍ബന്ധമായും ഒരു ഹൈക്കമാന്‍ഡ് പ്രതിനിധി പങ്കെടുക്കണമെന്ന് സോണിയാ ഗാന്ധി നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഹൈക്കമാന്‍ഡിന് നല്‍കും.
കേരളത്തിലെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അവരവരുടെ അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇത് രണ്ട് തള്ളിയാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍. നിലവിലെ അവസ്ഥയില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നേരത്തെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയേയും അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല സമര്‍പ്പിച്ച കേരളത്തില്‍ നിന്നുള്ള സംഘടന റിപ്പോര്‍ട്ടിലും രാഹുല്‍ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ്സിലെ സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം ശരാശരിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ട്. ഒരു ഡസന്‍ ഭാരവാഹികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. ഇവരില്‍ ജനറല്‍ സെക്രട്ടറിമാരും ജില്ലാ പ്രസിഡന്റുമാരും ഉള്‍പ്പെടുന്നുവെന്നും ചെന്നിത്തലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ നിലവിലെ സ്ഥിതി പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം വി.എം.സുധീരന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: