ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാവാന് സാധ്യതയില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും 2014 ലെ തിരഞ്ഞെടുപ്പില്‍ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ദല്‍ഹിയില്‍ നാഷണല്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ. യു.പി.എ മൂന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ഉണ്ടാകുമെന്നായിരുന്നു സോണിയയുടെ മറുപടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ഭക്ഷ്യസുരക്ഷ ബില്‍ പാസാക്കുമെന്നും സോണിയ വ്യക്തമാക്കി. ബില്‍ പാസാക്കാനാകുമെന്ന് തന്നെയാണ് കരുതുന്നത്. വിവരാവകാശം, തുടര്‍ന്ന് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇപ്പോള്‍ ഭക്ഷണത്തിനുള്ള അവകാശവും സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാന പ്രചാരണായുധം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് സോണിയ ഈ മറുപടി നല്‍കിയത്.
60 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച മീഡിയാ സെന്ററിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മന്മോഹന് സിംഗ് നിര്‍വ്വഹിച്ചു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ദുഷ്പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: