ചങ്ങനാശ്ശേരി: 1997 മുതല്‍ പ്രീഡിഗ്രി കോളേജില്‍നിന്നും വേര്‍പെടുത്തിയശേഷം ഉണ്ടായിട്ടുള്ള അധ്യാപക അനധ്യാപക ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഡെമോക്രാറ്റിക് കോളേജ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
97ല്‍ പ്രീ ഡിഗ്രി വേര്പെടുത്തിയതോട കുട്ടികളുടെ അനുപാതം അനുസരിച്ച് അധ്യാപക-അനധ്യാപക ഒഴിവുകള്‍ ഉണ്ടാകുകയും അത് നികത്താന്‍ സര്‍ക്കാര്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. സര്‍വ്വീസിലുള്ളവര്‍ റിട്ടയര്‍ ചെയ്യുന്നതുവരെ തുടരാനായിരുന്നു അങ്ങനെ ചെയ്തത്.തുടര്‍ന്ന് അധ്യാപക ഒഴിവുകളും അനുവദിച്ചു. എന്നാല്‍ അതനുസരിച്ചുള്ള അനധ്യാപക ഒഴിവുകള്‍ നികത്താന്‍ എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ചില്ലഅധ്യാപകര്ക്ക് സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചപ്പോഴും അനദ്ധ്യാപക കോഴ്സ് അതില്‍ ഉള്‍പ്പെടുത്തിയതുമില്ല. മാത്രമല്ല നിലവിലുള്ള മുഴുവന്‍ വാച്ചര്‍ പോസ്റ്റുകളും സ്വീപ്പര്‍ പോസ്റ്റുകളും എടുത്തുകളയുകയും ചെയ്തു. പകരം മാസത്തില്‍ ആയിരം രൂപാവീതം അലവന്‍സ് നല്കി മാനേജ്മെന്റ് ആളിനെ വെയ്ക്കുക ഇതാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.
കൂടാതെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് റിട്ടയര്‍ ചെയ്യുന്ന അനധ്യാപക പോസ്റ്റുകള്‍ നികത്തുന്നതിന് ഓരോ കുതന്ത്രങ്ങള്‍ പറഞ്ഞ് ഗവണ്മെന്റ് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒറ്റപ്പാലം, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരാളുപോലുമില്ലാത്ത സാഹചര്യത്തിലാണ് മാനേജ്മെന്റ് ശമ്പളം കൊടുത്ത് ആളെ നിയമിച്ചിരിക്കുന്നത്. ഇത് എന്‍എസ്എസ് പോലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റുകളെയാണ് ബാധിക്കുന്നതെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. ഇത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് ഏത് ഗവണ്മെന്റ് അധികാരത്തില്‍വന്നാലും എയ്ഡഡ് മേഖലയോടുള്ള സമീപനം ഇതാണ്.
യുഡിഎഫ് ഗവണ്മെന്റ് തുടക്കം മുതല്‍തന്നെ എയ്ഡഡ് മേഖലയെ തകര്‍ക്കുന്ന നയമാണ് എടുത്തത്. പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് അനദ്ധ്യാപക പോസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കണം. പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍ ഒഴിവുകള്‍ നികത്തുന്നതിന് ഇന്നുള്ള തടസ്സങ്ങള്‍ നീക്കുന്നതിനുള്ള അനുവാദം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. മുമ്പും ഈ കാര്യം എന്‍എസ്എസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അനങ്ങാപ്പാറനയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എയ്ഡഡ് കോളേജുകള്‍ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചു പറയാന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും അനുബന്ധസംഘടനകളും മാത്രമാണുള്ളത്. കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മേഖലയായ എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മുന്നറിയിപ്പു നല്കി. ഡിസിഎസ്എ സംസ്ഥാന പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ആര്. പ്രസന്നകുമാര്‍ വിദ്യാഭ്യാസ അവാര്‍ഡു നല്കി. ഡോ. ജഗദീഷ് ചന്ദ്രന്, എസ്. വിനോദ്കുമാര്‍, എം.ജി. സന്തോഷ്കുമാര്‍, കെ.ജി. പ്രസന്നകുമാര്‍, പി. ഗോപകുമാര്‍, പി.ജി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: