കൊല്ലം: യുഡിഎഫില്‍ സീറ്റുനോക്കി നടക്കുന്ന ഭിക്ഷാംദേഹികളും ഹസനെപ്പോലുള്ള ഏറാംമൂളികളുമാണ് ഉമ്മന്‍ചാണ്ടിയുടെ മെഗാഫോണുകളായി നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. കൊല്ലം ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഏഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ശ്രമിച്ചത്. വാദിയും പ്രതിയും ആരാണെന്ന് കോടതിക്കും മനസിലാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നഗ്നമായ അഴിമതിയുടെയും ലൈംഗികതയുടെയും കേന്ദ്രമാണ്. നാല്‍പ്പത് ലക്ഷം കൊടുത്തപ്പോള്‍ സരിതയ്ക്ക് ജോപ്പന് മുത്തം കൊടുത്തെന്നാണ് പറയുന്നത്.
സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമെന്താണ്? സോളാര്‍ പ്രോജക്ട് റിപ്പോര്‍ട്ട് വച്ച് കറക്ക് കമ്പനിയുണ്ടാക്കിയ മുഖ്യമന്ത്രിയുടെ കൈ ശുദ്ധമാണോ? അങ്ങനെയുള്ള മുഖ്യമന്ത്രിയെ അംഗീകരിക്കില്ല. രാഷ്ട്രീയ രംഗത്തെ കൊള്ളരുതാത്തവനാണ് മുഖ്യമന്ത്രി.
സെക്രട്ടേറിയേറ്റ് സമരം വിജയമായിരുന്നു. മറ്റ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സമരം നിര്‍ത്തിയത്. പ്രതിപക്ഷം ചര്‍ച്ചയ്ക്കില്ലെന്നാണ് പറയുന്നത്. വീരപ്പനോട് ആരെങ്കിലും ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും ജയരാജന് ചോദിച്ചു.
സമരം പിന്‍വലിച്ചത് ശരിയായില്ലെന്നാണ് ചിലരുടെ അഭിപ്രായം. മുഖ്യമന്ത്രിയെ തടയുന്ന നടപടിയുമായി മുന്നോട്ടുപോകും. സെക്രട്ടേറിയേറ്റ് പൂട്ടിയതുകൊണ്ട് സമരം അവസാനിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാകില്ല. അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ.ആര്. മേനോന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: