തിരുവനന്തപുരം: ഉപരോധസമരം ഒത്തുതീര്‍ന്നതിനെ വിമര്‍ശിച്ച അണിക്കള്ക്കെതിരെ സിപിഎം സംസ്ഥാന കമ്മറ്റിയുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ രാജിവരെ ഉപരോധസമരം തുടരണമെന്ന് ആവശ്യപ്പെട്ട വാളണ്ടിയരും എല്‍ഡിഎഫ് അണികളും സൂക്ഷമമായി വരും വരായ്കകള്‍ വിശകലനം ചെയ്യാത്തവരാണെന്ന് സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വിമര്‍ശിക്കുന്നു.
ഒരു ലക്ഷത്തോളം വാളണ്ടിയര്‍മാര്‍ അണിനിരന്ന സമരം തിരുവനന്തപുരത്തെ വീര്‍പ്പുമുട്ടിച്ചു. ജുഡീഷ്യല്‍ അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളി സമരവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ജനങ്ങള്‍ സമരത്തിനെതിരാവുമെന്നും സെക്രട്ടറിയേറ്റ് ഉപരോധം സംബന്ധിച്ച് സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. സമരം പിന്‍വലിച്ച രീതിയെ വിമര്‍ശിച്ച ഘടകക്ഷികള്‍ക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്നോട്ടു വന്നു. സമരം പിന്‍വലിച്ച രീതി ശരിയായില്ലെന്ന ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്റെ പ്രസ്ഥാവന ഗൗരവമായി എടുക്കേണ്ടതില്ല. അതിനെ ചിരിച്ചുതള്ളുന്നുവെന്നുമാണ് പിണറായി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
എല്‍ഡിഎഫ് ഉയര്‍ത്തിയ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ ജനപിന്തുണ കുറയുമോ എന്നതാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഒത്തുതീര്‍പ്പിനെ ന്യായീകരിച്ച് പ്രമേയത്തില്‍ സൂചിപ്പിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും സമരം തുടരുന്നത് ശരിയല്ലെന്നു കരുതുന്ന വിഭാഗമുണ്ട്. അവര്‍ സമരത്തോട് യോജിക്കാത്ത നിലപാട് സ്വീകരിക്കുമെന്നതും സമരം അവസാനിപ്പിച്ചതിന് കാരണമായി പറയുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ സമരം ഒത്തുതീര്ത്തതിനെ അനുകൂലിക്കാത്ത ഒരു വിഭാഗം പാര്‍ട്ടിയിലുണ്ടെന്നും ഇക്കാര്യത്തില്‍ അണികള്‍ രണ്ട് ചേരിയിലാണെന്നും വ്യക്തമാക്കുകയാണ് ഇതിലൂടെ.
മുഖ്യമന്ത്രിയുടെ രാജികൂടാതെ സമരം അവസാനിപ്പിച്ചതില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പുവും നിരാശയുമുണ്ട്. ഇവര്‍ ഒരു പരിധിവരെ അകന്നുപോയെന്നു വരാം. എല്‍ഡിഎഫ് യോഗം ചേരുന്നതിനിടയിലാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അപ്പോള്‍തന്നെ ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതിനു കാരണം ഏതെങ്കിലുമൊരു ഘടകക്ഷി ആലോചിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ്. ഉപരോധ സമരം അവസാനിപ്പിച്ചു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നാല്‍ സമരത്തിന്റെ ഗൗരവം നഷ്ടപ്പെടും.
ഇതും സമരം വേഗത്തില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്നാണ് ഒത്തുതീര്‍പ്പിനെ സിപിഎം ന്യായീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: