കോഴിക്കോട്: അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെ കോഴിക്കോട്ട് അറബിക്കല്യാണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അറബിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. അറബിയും കൂട്ടരും വിവിധ സ്ഥലങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. കോഴിക്കോട് യത്തീംഖാനയിലെ അന്തേവാസിയായ മലപ്പുറം സ്വദേശി പെണ്‍കുട്ടിയാണ് ചതിക്കപ്പെട്ടത്. പെണ്‍കുട്ടിയും മാതാവും ശിശുക്ഷേമ സമിതിക്ക് പരാതി നല്കി. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ജൂണില്‍ യുഎഇയില്‍ നിന്നെത്തിയ ജാസി മുഹമ്മദ് അബ്ദുള്‍ കരീമിന് പെണ്‍കുട്ടിയെ യത്തീംഖാന അധികൃതര്‍ വിവാഹം ചെയ്തു നല്‍കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇയാള്‍ തിരിച്ചുപോകുമെന്നും അതിനുള്ളില്‍ കല്യാണം നടക്കണമെന്നും പറഞ്ഞ് യത്തീംഖാന അധികൃതര്‍ തിരക്കിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തീയതിയും തീരുമാനിച്ചു. ജൂണ്‍ പതിമൂന്നിനായിരുന്നു വിവാഹം. തുടര്‍ന്ന് കുമരകം ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി പതിനഞ്ചു ദിവസത്തോളം കറങ്ങി. ഹോട്ടലുകളിലായിരുന്നു താമസം. പെണ്‍കുട്ടിക്കൊപ്പം പലസ്ഥലങ്ങളിലും ഷോപ്പിംഗും നടത്തി. ഇതിനിടെ മറ്റു പുരുഷന്മാര്ക്കൊപ്പം ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു.
ഇയാളുടെ അമ്മ കോഴിക്കോട് സ്വദേശിയാണ്. ഈ വിവാഹം നടന്നാല്‍ അനാഥാലയത്തിന് ഗുണമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അനാഥാലയത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത്. വിവാഹം ചെയ്തയാള്‍ വിദേശത്തേക്കു മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവന്നു. അറബി തിരിച്ചുവരുമ്പോള്‍ കൂടെപോകാമെന്ന് പറഞ്ഞാണ് തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ ഇയാള്‍ പിന്നീട് ഫോണിലൂടെ വിളിച്ച് ബന്ധം വേര്‍പെടുത്തുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടി മനസിലാക്കിയത്.
അതേസമയം പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ ഉത്തരവാദിത്തം അവരുടെ കുടുംബത്തിനാണെന്ന് കോഴിക്കോട്ടെ അനാഥാലയം അധികൃതര്‍ വ്യക്തമാക്കി. വരന്റെ മാതാവ് കോഴിക്കോട്ടുകാരി ആയതിനാലാണ് വിവാഹം നടത്തിയതെന്നും സെക്രട്ടറി വിശദീകരിച്ചു. തന്റെ പേരില്‍ യത്തീംഖാന അധികൃതര്‍ യുഎഇ സ്വദേശിയില്‍ നിന്ന് വന്‍തോതില്‍ സംഭാവന വാങ്ങിയതായും പരാതിയില്‍ പെണ്‍കുട്ടിയും മാതാവും ആരോപിക്കുന്നു. പരാതി സ്വീകരിച്ച ശിശുക്ഷേമ സമിതി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: