2014 ലെ പാര്‍ലമെന്റ് ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ട് യുപിഎ സര്‍ക്കാരിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍ രാജ്യത്തിന് ഇന്നത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. അഴിമതി, ആദര്‍ശ് ഫ്ലാറ്റ് അഴിമതി, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയ എണ്ണമറ്റ ഒരുലക്ഷം കോടി വരെ ഉയര്‍ന്ന അഴിമതി നിറഞ്ഞ ദുര്‍ഭരണത്തെ മറച്ചുവെച്ച് ജനങ്ങളുടെ വോട്ട് നേടുകയെന്നതാണ് ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ട് കോണ്‍ഗ്രസും സഖ്യകക്ഷികളും ലക്ഷ്യം വെയ്ക്കുന്നത്. സാധാരണക്കാരുടെ വോട്ടു നേടുവാനുള്ള ഒരു സൂത്രപണി! ഭക്ഷണം കിട്ടിയാല്‍ ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ നടത്തിയ കൊടിയ അഴിമതി കഥകള്‍ ജനം മറക്കുമെന്നാണ് അവരുടെ ധാരണ. അതിനായി രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിടുമ്പോള്‍ രാജ്യത്ത് ഉത്തേജക പാക്കേജുകള്‍ കൊണ്ടുവന്ന് അതിനെ നേരിടുന്നതിന് പകരം മന്മോഹന് സിംഗ് സര്‍ക്കാര്‍ മൊത്തമായി ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കുക എന്ന ലക്ഷ്യത്തിന് പുറകെയാണ്. ഏതു വിധേനെയും കേന്ദ്രഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പുറകില്‍. സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് സോളാറിന് വില കൂടുകയും രൂപയ്ക്ക് വില കുറയുകയും ചെയ്യുന്ന തെറ്റായ സമയത്ത് വളരെയേറെ സാമ്പത്തിക ബാധ്യത വരുത്തുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കുകയെന്നത് ബുദ്ധിശൂന്യതയാണെന്നാണ്.
ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയെന്നത് ഇന്ത്യന്‍ സമ്പദ്ഘടനയെ തന്നെ തകര്‍ക്കുന്ന ഘടകമാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ബില്ലിലെ അധിക ബാധ്യതയുടെ സാമ്പത്തിക സ്രോതസ്സ് വിലയിരുത്തപ്പെട്ടിട്ടില്ല. ബില്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന വിപത്തുകള്‍ ശരിയായി പഠിച്ചിട്ടില്ല. എഴുപത്തിയഞ്ച് ശതമാനം ഗ്രാമീണ ജനതയ്ക്കും അമ്പത് ശതമാനം പട്ടണങ്ങളിലെ ആളുകള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം എത്തിക്കുന്ന പദ്ധതി ശരിക്കും നടപ്പാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വെല്ലുവിളിയും വന്‍ ബാധ്യതയുമായിത്തീരും. ഈ പദ്ധതിയ്ക്കായി രാജ്യം വന്‍തോതില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടത്തണം.
കൃഷി മന്ത്രി പറയുന്നത് അതിനായി ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും കര്‍ഷകരെ സഹായിക്കണം എന്നാണ്. ഈ ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ഭക്ഷ്യധാന്യഉല്‍പ്പാദനം നടത്തണം. കൃഷി മന്ത്രി പറയുന്നത് അതിനായി ബാങ്കുകളും, സാമ്പത്തിക സ്ഥാപനങ്ങളും കര്‍ഷകരെ സഹായിക്കണം എന്നാണ്. ഈ ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം പരാജയമായിത്തീരും.
പദ്ധതിക്കായി ഭക്ഷ്യധാന്യ സംഭരണം സര്‍ക്കാര്‍ തന്നെ നടത്തണം. ഇത് കൃഷി കാര്യമാത്ര പ്രസക്തമായി നടന്നില്ലെങ്കില്‍ ധാന്യ സംഭരണം എന്നത് അധരവ്യായാമമായി തീരും. വന്‍തോതില്‍ ധാന്യം ഇറക്കുമതി നടത്തേണ്ട ഗതികേട് സര്‍ക്കാരിനുണ്ടാകും. ഇപ്പോള്‍ 62 ദശലക്ഷം മെട്രിക് ടണ്‍ കരുതല്‍ ധാന്യശേഖരമുള്ള ഒരു രാജ്യമാണെന്നോര്‍ക്കണം. ഇത് കഴുകന് കണ്ണുകളോടെ ഇന്ത്യയിലെ ധാന്യമാര്ക്കറ്റിനെ ഇറക്കുമതിക്കായി ഉറ്റുനോക്കുന്ന അന്താരാഷ്ട്ര കുത്തകകളെ ആകര്ഷിക്കലാകും. ഇന്ത്യയുടെ ഭക്ഷ്യധാന്യത്തിന്റെ ആഭ്യന്തര വിപണി പിടിച്ചെടുക്കാന്‍ അന്താരാഷ്ട്ര കുത്തകകള്‍ക്ക് അവസരം നല്കുന്ന പദ്ധതിയായി ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വഴിമാറി കൊടുക്കും. ഇത് ഭക്ഷ്യധാന്യത്തിന്റെ വന്‍ ഉപഭോഗ രാജ്യമായി ഇന്ത്യയെ മാറ്റും.
ഭാരതത്തിന്റെ ആഭ്യന്തര വിപണി താറുമാറാക്കുന്ന ഭക്ഷ്യധാന്യ പെരുപ്പത്തിലാണിതെത്തിക്കുക. ഒരു രാജ്യത്തിന് താങ്ങാവുന്നതിലേറെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം ഉണ്ടാക്കുകയെന്ന വെല്ലുവിളിയാണ് ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ വഴി രാജ്യം ഏറ്റെടുക്കുന്നത്. ധാന്യശേഖരണം ഉദ്ദേശിച്ച രീതിയില്‍ നടക്കില്ലെന്നും ആഭ്യന്തര ധാന്യ ഉല്‍പ്പാദനം ലക്ഷ്യം കാണില്ലെന്നും സര്‍ക്കാരിനറിയാം. ഇത് കര്‍ഷകരെ കടക്കെണിയിലെത്തിക്കുമെന്നും പരമ്പരാഗത കര്‍ഷകര്‍ ഈ മേഖല വിട്ടൊഴിയുന്ന നിലവരുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. കൃഷി ഭൂമി അന്താരാഷ്ട്ര വിത്തുല്പാദകരിലേക്കും അന്താരാഷ്ട്ര ഭക്ഷ്യധാന്യ ഉല്‍പാദകരിലേക്കും ഭാരതത്തിന്റെ കാര്‍ഷിക മേഖല എത്തിക്കുന്ന നിലയിലെത്തും. പിന്നെ ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ വരവാകും.
കാലാന്തരത്തില്‍ പരമ്പരാഗത കാര്‍ഷിക മേഖല തകരുവാനും നിലവിലുള്ള വിത്തിനങ്ങള്‍ നഷ്ടമാകുന്നതിനും ഇടവരുത്തും. ഇത് കാര്‍ഷികാടിത്തറയുള്ള ഭാരതത്തിന്റെ സാമ്പത്തിക മേഖല വിദേശ കുത്തകകളുടെ കൈകളിലെത്തിക്കും. ലോകത്തിലെ സാമ്പത്തികമാന്ദ്യം ഒരിക്കല്‍ പോലും ഇന്ത്യയെ ബാധിക്കാതിരുന്നത് നമ്മുടെ ബലവത്തായ കാര്‍ഷിക അടിത്തറയുടെ ശക്തിയിലായിരുന്നു. ഈ അവസ്ഥ മാറുന്ന തരത്തിലായിരിക്കും ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പിലാകുക.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന് പറയുമ്പോള്‍ തന്നെയാണ് പശ്ചിമബംഗാളിലെ സിങ്കൂരിലെ പോലെ വികസനമെന്ന വ്യാജേന അന്താരാഷ്ട്രാ ഭീമന്മാര്ക്ക് രാജ്യത്തിന്റെ പാടശേഖരങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും തീറെഴുതുന്ന തലത്തിലേക്കുള്ള സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയവും ഉണ്ടാകുന്നത്. റോഡ് വികസനത്തിന്റെ പേരില്‍ രാജ്യത്തിന്റെ കണ്ണായ സ്ഥലങ്ങളെല്ലാം ബിഒടികാര്ക്ക് പണയപ്പെടുത്തുന്ന രാജ്യദ്രോഹപരമായ നീക്കങ്ങള്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയുമാണ്. തൊഴില്‍പരവും സാമ്പത്തികപരവും ഭക്ഷ്യപരവുമായ ഭാരതത്തിന്റെ അടിത്തറയാണ് കൃഷിയിടങ്ങളുടെ സ്വകാര്യവല്‍ക്കരണംകൊണ്ട് സര്‍ക്കാര്‍ തകര്‍ക്കുന്നത്. ഇന്ന് ഭക്ഷണവും തൊഴിലും വരുമാനവും ഒന്നിച്ച് അനുഭവിക്കുകയാണ് ഭാരതീയ കര്ഷകന്. രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മജിയുടെ വാക്കുകള്‍ കര്‍ഷകരുടെ മനസ്സ് തൊട്ടനുഭവിച്ചത് കൊണ്ടാണ്. നമ്മുടെ നാടിന്റെ നട്ടെല്ലായി നാം കണക്കാക്കുന്നത് കര്‍ഷകരെയും ജവാന്മാരെയുമാണ്. ജയ് കിസാന്‍ ജയ് ജവാന് എന്ന മുദ്രാവാക്യത്തിലൂടെ നാം ഉയര്‍ത്തിപ്പിടിക്കുന്നതും ഇതാണ്. ഭക്ഷ്യസുരക്ഷാ ബില്ലിലെ സബ്സിഡിയുടെ പേരില്‍ നാടെങ്ങും വാരിവിതറാന്‍ പോകുന്നത് 949.73 ശതകോടി രൂപയാണ്. പണിയെടുത്തില്ലെങ്കിലും ഭക്ഷണം വായിലെത്തുമെന്ന് കരുതി അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ പാവപ്പെട്ട ജനങ്ങള്‍ ഒരുപക്ഷെ വോട്ട് ചെയ്യുമായിരിക്കാം. എന്നാല്‍ ഈ ബില്‍ ഭാരതത്തിന്റെ കാര്‍ഷിക രംഗത്തിന്റെ കടയ്ക്കലാണ് കത്തിവെക്കാന്‍ പോകുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
പണ്ട് കിണറുകളില്‍നിന്നും കുടിവെള്ളം കിട്ടിയിരുന്നപ്പോഴും നദികളില്‍നിന്ന് ശുദ്ധജലം ശേഖരിച്ചിരുന്നപ്പോഴും പൈപ്പിലൂടെ വെള്ളമെത്തിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ കിണറുകള്‍ മൂടുകയും നദികള്‍ മലിനീകരിക്കുകയും ചെയ്ത തലമുറയാണ് നമ്മുടേത്. കര്‍ഷകര്‍ക്ക് വേണ്ട സഹായം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചെയ്യണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉല്‍പ്പാദന രംഗത്തുനിന്നും തലയൂരുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില നല്കുവാനോ, ഈ രംഗത്ത് മൂല്യവര്‍ധിത പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനോ ക്രിയാത്മകമായ ഇടപെടല്‍ നടത്തി കര്‍ഷകരുടെ പ്രശ്നപരിഹാരത്തിനോ ശ്രമിക്കാതെ വിദേശ രാജ്യങ്ങളിലെ ധാന്യങ്ങള്‍ വാങ്ങിക്കൂട്ടി സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ വിതരണം ചെയ്ത് ഭാരതീയ കാര്‍ഷിക സംസ്കാരത്തിന് തുരങ്കം വെയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ നീക്കമായിട്ട് മാത്രമേ 2013 ലെ ഭക്ഷ്യസുരക്ഷാ ബില്ലിനെ കാണാനാകൂ. രാജ്യത്തെ 63.5 ശതമാനം പേര്‍ക്ക് അതായത് 80 കോടി ആളുകള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഈ നിയമത്തിലൂടെ ഭക്ഷണം ഭാരതീയന്റെ നിയമപ്രകാരമുള്ള അവകാശമാണെന്നും പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും പട്ടിണിയും ദാരിദ്ര്യവും അകറ്റുമെന്നും ദരിദ്രരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നു. എന്നാല്‍ കര്‍ഷകരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ ഉല്പന്നങ്ങള്ക്ക് ന്യായമായ വിലയോ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് കൃത്യമായ നഷ്ടപരിഹാരമോ നല്കുവാന് കഴിയാത്ത സര്‍ക്കാരിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും.
വിളകള്‍ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വളം, വിത്ത് വിതരണം എന്നിവയിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കാര്‍ഷിക രംഗത്ത് പ്രാപ്തിയും പ്രാവീണ്യവുമുള്ളവരെ വാര്‍ത്തെടുക്കുന്നതിനോ മനുഷ്യ അദ്ധ്വാനം മൂലധമാക്കുന്നതിനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആറുവര്‍ഷം മുമ്പ് ഗ്രാമീണ ജനതയില്‍ പ്രത്യേകിച്ചും തൊഴില്‍ അറിയാത്തവരിലും പ്രാപ്തിയില്ലാത്തവരിലും തൊഴിലില്‍ പ്രാവീണ്യമില്ലാത്തവരിലും വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അഴിമതി പദ്ധതിയായത് രാജ്യത്ത് പാട്ടാണ്. ഈ പദ്ധതി മൂലം മധ്യവര്‍ത്തികള്‍ക്കും ഇടനിലക്കാര്‍ക്കും പ്രയോജനമുണ്ടായി. ഇവര്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. വിദ്യാഭ്യാസമില്ലാത്തവരെ ചൂഷണം ചെയ്യുന്നതിനും കണക്കില്‍ തിരിമറി നടത്തി പണം തട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതി വഴി മാറി. യുപിഎ സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ഒന്നും പഠിക്കാതെയാണ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. പദ്ധതി നല്ല രീതിയില്‍ നടപ്പാവണമെങ്കില്‍ ഭക്ഷ്യ ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടണം. അതിന് മാത്രം ചെലവാക്കേണ്ടത് 3.5 ലക്ഷം കോടിയാണ്. ഉല്‍പ്പാദന വര്‍ധനവ് അനുസരിച്ച് ധാന്യ സംഭരണ ശേഷിയും കേടുവരാതിരിക്കുവാനുള്ള സംവിധാനങ്ങളും ഉയര്‍ത്തണം. അതിനായി രാജ്യം മുഴുവന്‍ പാണ്ഡികശാല നിര്‍മാണം ഇത് ഇടനിലക്കാരുടെ പോക്കറ്റ് വീര്‍പ്പിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഏറ്റവും വലിയ പാളിച്ച ഉദ്ദേശിച്ച രീതിയില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യം ശേഖരിക്കുവാന്‍ ആകില്ലെന്നത് തന്നെയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ കുട്ടികളുടെ സമഗ്ര വികസന പദ്ധതി, പൊതുവിതരണ സംവിധാനം, ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയതുപോലെ നിസ്സാരമല്ല ദേശീയ ഭക്ഷ്യവിതരണ പദ്ധതിയുടെ നടത്തിപ്പ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യ വിതരണം, ഭക്ഷ്യ സംഭരണം എന്നീ കാതലായ പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ കാര്യമാത്ര പ്രസക്തമായ ഇടപെടല്‍ സാധ്യമാകുമോ എന്നത് കണ്ടറിയണം.
മുന്‍ അനുഭവങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിയ പദ്ധതികളായിരുന്നു. 2011 ലെ കണക്കനുസരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ ആദ്യപാദത്തില്‍ 71837 കോടി രൂപയും അവസാന പാദത്തില്‍ 79931 കോടി രൂപയും സബ്സിഡിയായി നല്‍കണം. 2013-14 വര്‍ഷത്തില്‍ പുതുക്കിയ കണക്കനുസരിച്ച് ഈ തുകകള്‍ 85584 കോടി രൂപയായും 92060 കോടി രൂപയായും വര്‍ധിച്ചിരിക്കുകയാണ്. ധാന്യ സബ്സിഡി വിതരണത്തിലെ അഴിമതി സര്‍ക്കാരിന് നിയന്ത്രിക്കുക സാധ്യമല്ല എന്നതാണ് പദ്ധതിയുടെ നടത്തിപ്പിലെ പ്രധാന പ്രശ്നം. പദ്ധതിയുടെ ആദ്യപാദത്തില്‍ വിതരണത്തിന് 68.76 ദശലക്ഷം ടണ്ണും അവസാന പാദത്തില്‍ 73.98 ദശലക്ഷം ടണ്ണും ധാന്യം കണ്ടെത്തി ശേഖരിക്കണം. ധാന്യശേഖരണം നടന്നില്ലെങ്കില്‍ അതി ഭീമമായ തുക ചെലവഴിച്ച് ധാന്യം ഇറക്കുമതി ചെയ്യണം. സര്‍ക്കാര്‍ കിലോയ്ക്ക് 18 രൂപയ്ക്ക് വാങ്ങുന്ന അരിയാണ് 16 രൂപ സബ്സിഡി നല്കി “അര്‍ഹത”പ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനൊരുങ്ങുന്നത്. ഇവര്‍ ഈ അരി പൊതുവിപണിയില്‍ മറിച്ചു വിറ്റാല്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം തന്നെ പൊളിയും. അര്‍ഹതയുള്ളവര്‍ക്ക് കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ 5 കിലോ അരി ലഭിക്കുമെന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. എന്നാല്‍ അഴിമതിയില്‍ കൂപ്പുകുത്തിയ ഒരു സര്‍ക്കാരിന് അര്‍ഹതപ്പെട്ടവര്‍ക്കായി മാത്രം പദ്ധതി നടപ്പാനാകുമോ എന്നതാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്ന കാര്യം. കേരളത്തില്‍ ആറന്മുള വിമാനത്താവളം പോലുള്ള പദ്ധതികള്‍ക്കായി പാടശേഖരങ്ങള്‍ നശിപ്പിക്കുകയും പാടം നികത്തുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ധാന്യം കേന്ദ്രത്തില്‍നിന്നും വാങ്ങിസബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു എന്ന് പറയുന്നത് തന്നെ വിരോധാഭാസമാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളോ പഠനങ്ങളോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. ഈ പദ്ധതി മൂലം രാജ്യം കടക്കെണിയിലാകാതിരുന്നാല് ഭാഗ്യം എന്നുമാത്രമേ പറയാനുള്ളൂ.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: