ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന് ഇന്ന് തുടക്കം. വര്‍ഷാവസാനമുള്ള ഗ്രാന്‍ഡ്സ്ലാമായ യുഎസ് ഓപ്പണിന് പ്രാധാന്യമേറെയാണ്. ഹാര്‍ഡ് കോര്‍ട്ടില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ആരുടെ മികവായിരിക്കും തെളിയിക്കപ്പെടുക എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു.
പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍, ഡോകോവിച്ച്, ആന്‍ഡി മുറെ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ കണക്കുകൂട്ടലുകളെ മാറ്റിമറിക്കും. ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ മികവ് തെളിയിച്ച മുന്‍നിര താരങ്ങള്‍ ടെന്നീസിന്റെ മനോഹാരിത മുഴുവന്‍ പുറത്തെടുക്കുമെന്നാണ് കരുതുന്നത്. റോജര്‍ ഫെഡറര്‍ മാത്രമാണ് ഇക്കുറി റാങ്കിംഗ് നിലയില്‍ താഴെയായത്. ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ട ഫെഡറര്‍ ഇവിടെ തിരിച്ചുവരവിന് ശ്രമം നടത്തും. നദാലിന്റെ മുന്നില്‍ തോല്‍വി സംഭവിച്ചതിനെത്തുടര്‍ന്നാണ് ഫെഡറര്‍ അഞ്ചാംസ്ഥാനത്തുനിന്നും ഏഴാംസ്ഥാനത്തേക്ക് താഴ്ന്നത്.
വനിതാ വിഭാഗത്തിലും കനത്ത പോരാട്ടം അരങ്ങേറും. സെറീന വില്യംസിന് സാധ്യത കല്‍പ്പിക്കപ്പെടുന്നുവെങ്കിലും എതിരാളികള്‍ നിസാരതാരങ്ങളല്ല. അസാരങ്ക കഴിഞ്ഞ വാംഅപ്പ് മത്സരത്തില്‍ സെറീനയെ പരാജയപ്പെടുത്തിയിരുന്നു. ഷറപ്പോവയുടെ അഭാവമാണ് ഇക്കുറി യുഎസ് ഓപ്പണില്‍ പ്രകടമാകുന്ന മറ്റൊരു കാര്യം. വനിതാതാരങ്ങളില്‍ പുതിയ താരപ്പിറവികള്ക്കും ന്യൂയോര്‍ക്കില്‍ സാധ്യതയേറെയാണ്. സെറീനക്ക് സാധ്യത കല്‍പ്പിക്കുന്ന ടൂര്‍ണമെന്റില്‍ അവരുടെ ഫോമും അതിനെ പിന്തുണക്കുന്നതാണ്.
കഴിഞ്ഞ പരാജയങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ടാണ് യുഎസ് ഓപ്പണിന് തയ്യാറെടുക്കന്നതെന്ന് നൊവാക് ഡോാകോവിച്ച് പറയുന്നു. നദാലുമായി കൊമ്പുകോര്‍ക്കുന്ന അവസരം മാത്രമാണ് ലോക ഒന്നാം നമ്പര്‍ താരത്തിന് ഭീഷണിയാവുക. ഇരുവരും ദൈര്‍ഘ്യമേറിയ പോരാട്ടങ്ങളില്‍ തളരാത്ത താരങ്ങളാണ്.
മത്സരത്തില്‍ നദാല്‍ മികച്ച ഫോമിലായിരിക്കുമെന്ന് എതിരാളികള്‍തന്നെ വിലയിരുത്തുന്നു. ഇതിനുമുമ്പ് നടന്ന രണ്ട് വാം അപ്പ് മത്സരങ്ങളില്‍ കിരീടനേട്ടം കൈവരിച്ചാണ് നദാല്‍ ഓപ്പണിന് തയ്യാറെടുത്തിരിക്കുന്നത്. ഇനി ഹാര്‍ഡ് കോര്‍ട്ടിലെ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന്റെ നാളുകളാണ്. പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: