തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ശമ്പളമില്ല. ശമ്പളത്തിന്റെ 25 ശതമാനം മാത്രമാണ് മുന്‍കൂറായി നല്‍കുക. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുന്‍വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്പളമാണ് മുന്‍കൂറായി നല്‍കിയിരുന്നത്. എന്നാല്‍ 15-ാം തീയതിക്ക് ശേഷം ഓണം വരുമ്പോഴാണ് ശമ്പളം പൂര്‍ണമായി മുന്‍കൂര്‍ നല്‍കാറുള്ളതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് മുന്‍കൂര്‍ ശമ്പളം നല്‍കാത്തതെന്നാണ് ആരോപണം.
15നാണ് തിരുവോണമെങ്കിലും 14 മുതല്‍ ഓണാവധിയാണ്. ഇത് കൊണ്ടാണ് പൂര്‍ണമായും മുന്‍കൂര്‍ ശമ്പളം നല്‍കാത്തതെന്ന് ധനവകുപ്പ് പറയുമ്പോഴും ധനസ്ഥിതി അത്രമെച്ചമല്ലെന്ന് ധനവകുപ്പിലെ ഉന്നതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ധനമന്ത്രി കെ.എം. മാണി പറയുന്നത്. അതേസമയം, ഓണവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് 1,100 കോടി രൂപയുടെ കടപ്പത്രം ധനവകുപ്പ് ഇറക്കിയിട്ടുമുണ്ട്. ഓണത്തിന് ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 25 ശതമാനമാണ് നേരത്തെ നല്‍കുക. ഫുള്‍ടൈം, പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, എല്ലാ ഡിപ്പാര്‍ട്ട്മെന്റിലെയും എന്‍എംആര്‍ ജോലിക്കാര്‍, എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍ എന്നിവരില്‍ അഡ്വാന്‍സ് ശമ്പളം വേണ്ടവര്‍ക്ക് വാങ്ങാം. ഒക്ടോബറില്‍ നല്കുന്ന സപ്തംബറിലെ ശമ്പളത്തില്‍ നിന്നും ഈ തുക തിരിച്ച് പിടിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയെച്ചൊല്ലി മന്ത്രിമാരായ ആര്യാടനും ധനമന്ത്രി മാണിയും ഏറ്റുമുട്ടിയിരുന്നു. സംസ്ഥാനത്തിന് സാമ്പത്തികബാധ്യത വരുത്തി വയ്ക്കുന്നത് കെഎസ്ഇബിയും കെഎസ്ആര്ടിസിയുമാണെന്ന് മാണി പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ബാധ്യതയ്ക്കു കാരണം തന്റെ വകുപ്പുകളല്ലെന്നും ബജറ്റില്‍ വകയിരുത്തിയ തുകപോലും ഇരുസ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടില്ലെന്നും ആര്യാടനും വ്യക്തമായിരുന്നു.
ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇത്തവണത്തെ ഓണം തിളക്കം കുറഞ്ഞതാകുമെന്ന് ഉറപ്പായി. നിത്യോപയോഗസാധനങ്ങളുടെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ശമ്പളം കൂടി ഇല്ലാതാകുന്നത് സര്‍ക്കാര്‍ ജീവനക്കാരെ പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: