ന്യൂദല്‍ഹി: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാനില്ല. സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് കാണിച്ച് എക്സൈസ് കമ്മീഷണര്‍ അയച്ച കത്ത് കാണാനില്ലെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
സുപ്രധാന രേഖകള്‍ കാണാതാകുന്നത് സാധാരണമാണെന്നും വെള്ളിയാഴ്ചയ്ക്കകം കത്ത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. കേരളത്തില്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
1982 മുതല്‍ 2007 വരെയുള്ള രേഖകളായിരുന്നു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനങ്ങള്‍ ഒട്ടനവധി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് ബാറുടമകള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
ഇന്നായിരുന്നു രേഖകള്‍ സമര്‍പ്പിക്കുന്നതിന് കോടതി അനുവദിച്ചിരുന്ന അവസാന തിയതി. 2007ലാണ് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് കത്ത് അയച്ചത്. കേരളത്തില്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായിട്ടാണെന്നുള്ള സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് കേരളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ കത്ത്.
ജസ്റ്റീസുമാരായ എച്ച്.എല്‍. ഗോഖലെ, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: