പ്രിട്ടോറിയ: എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 121 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇരുടീമുകളും ഓരോ മത്സരം വിജയിച്ച് സമനിലയിലായി. ആദ്യമത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സ് വിജയം കരസ്ഥമാക്കിയിരുന്നു.
കനത്ത ബാറ്റിംഗ്തകര്ച്ചയാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ആദ്യ ഇന്നിംഗ്സില്‍ 341 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ 201 റണ്‍സെടുക്കാന്‍ മാത്രമേ ഇന്ത്യക്ക് കഴിഞ്ഞിരുന്നുള്ളൂ. തുടര്‍ന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യയെ 185 റണ്‍സിന് പുറത്താക്കി. രണ്ടിന്നിംഗ്സിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഹെന്‍ഡ്രിക്സിന്റെ കരുത്തിലായിരുന്നു ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. അജിങ്ക്യ രഹാനെയും (86) വൃദ്ധിമാന്‍ സാഹയും (77 നോട്ടൗട്ട്) ആണ് ഇന്ത്യയുടെ പരാജയത്തിന്റെ കാഠിന്യംകുറച്ചത്. ചേതേശ്വര്‍ പുജാര (2), മുരളി വിജയ് (0), നദീം (0), ദിനേശ് കാര്‍ത്തിക് (0), റായുഡു (1), ബിന്നി (4), റസൂല്‍ (1), പാണ്ഡെ (0) എന്നിങ്ങനെയായിരുന്നു താരനിരയുടെ സ്കോറിംഗ്. 27 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് ഹെന്‍ഡ്രിക്സ് പിഴുതെറിഞ്ഞത്. ഹെന്‍ഡ്രിക്സിന് മുന്നില്‍ മുട്ടിടിച്ച ഇന്ത്യന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഹാര്‍മര്‍ മൂന്ന് വിക്കേറ്റ്ടുത്തു. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഹെന്‍ഡ്രിക്സ് അഞ്ച് വിക്കറ്റും ഹാര്‍മര്‍ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: