ന്യൂദല്‍ഹി: പാചകവാതക സബ്സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉത്തരവിറക്കി. പാചകവാതക സബ്സിഡിക്കു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ്. ജനങ്ങളിലാകെ ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടുകളുമായാണ് കേന്ദ്രസര്‍ക്കാരും വിവിധ വകുപ്പുകളും മുന്നോട്ടു പോകുന്നത്.
പാചക വാതക സബ്സിഡി ബാങ്കുകള്‍ വഴി മാത്രമാണ് ലഭിക്കുകയെന്നും ഇതിനായി ഗ്യാസ് ഏജന്‍സിയില്‍ ആധാറിന്റെ പകര്‍പ്പ് നല്‍കണമെന്നും പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മൂന്നു മാസത്തിനകം ആധാര്‍ നമ്പറുകള്‍ ഗ്യാസ് കണക്ഷനുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കണമെന്ന അന്ത്യശാസനവും പെട്രോളിയം മന്ത്രാലയം നല്‍കിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കുന്നതിനാണ് ആധാര്‍ ആവശ്യമില്ലാത്തതെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
രാജ്യത്തെ 20 ജില്ലകളില്‍ പാചകവാതക സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തി നല്‍കിത്തുടങ്ങിയിട്ടുണ്ട്. 2.4 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കുന്നുണ്ട്. സപ്തംബര്‍ 1 മുതല്‍ രാജ്യത്തെ 34 ജില്ലകളിലെ 14.7 മില്യണ്‍ ജനങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പദ്ധതിയെ തകിടം മറിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്.
പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും ഇതു സംബന്ധിച്ച് എണ്ണക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നുമായിരുന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്.
ഇടതുപക്ഷ എംപി എം.പി. അച്യുതന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നും നിലപാട് തുടരുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചത്. ആധാര്‍ കാര്‍ഡ് വിതരണം ഇനിയും പൂര്‍ത്തിയാകാത്തതാണ് സര്‍ക്കാരിനെ ഇത്തരത്തില്‍ ആധാര്‍ വേണ്ടെന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ ഗ്യാസ് ഏജന്‍സികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അപേക്ഷിച്ച പലര്‍ക്കും ഇത്രയും നാള് കഴിഞ്ഞിട്ടും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും എം.പി സഭയില്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രപെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. കേന്ദ്രസര്‍ക്കാരും പെട്രോളിയം മന്ത്രാലയവും വിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്നത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റിനെ മന്ത്രി തെറ്റിദ്ധരിപ്പിച്ചതടക്കം നാളെ സഭ സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാര്‍ നേരിടേണ്ടിവരും.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: