തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരും പ്രതിപക്ഷവുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള യുഡിഎഫിന്റെ മധ്യസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം തള്ളി. സര്‍ക്കാരിനു വേണ്ടി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില നേതാക്കളാണ് നിര്‍ദ്ദേശങ്ങളുമായി അവരെ സമീപിച്ചത്. സിഎംപി നേതാവ് കെ.ആര്.അരവിന്ദാക്ഷന് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിപക്ഷം സമരം നിര്‍ത്തുമെന്ന് ഉറപ്പു തന്നാല്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശവുമായാണ് മധ്യസ്ഥര്‍ ഇടതുമുന്നണിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജി ഉന്നയിച്ചു നടത്തുന്ന സമരത്തില്‍ നിന്നു പ്രതിപക്ഷം പിന്മാറണം. എന്നാല്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചു.
ജുഡീഷ്യല്‍ അന്വേഷണ പരിഗണനാ വിഷയങ്ങള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചില്ല. ചര്‍ച്ചകളില്‍ ധാരണയെത്താത്തതിനെ തുടര്‍ന്നാണു പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാത്തത്. പ്രതിപക്ഷം നല്കിയ കത്ത് നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കത്തിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചത്. അന്വേഷണ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും മുഖ്യമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഈ നിര്‍ദേശം എന്തു കൊണ്ടാണ് ഉന്നയിക്കുന്നതെന്നും ഇടതുമുന്നണി നല്കിയ കത്തില്‍ വിശദീകരിച്ചിരുന്നു.
കത്തില്‍ വിശദീകരിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം നിയമസഭയ്ക്കുള്ളിലും പുറത്തും നേരത്തെ പ്രതിപക്ഷം ഉന്നയിച്ചതാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരങ്ങളെ നേരിടേണ്ടി വരുമെന്ന അഭിപ്രായവും ഉണ്ടായി. അതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നാല്‍ വീണ്ടും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിനിറങ്ങുമെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം. തുടര്‍ന്നു യുഡിഎഫ് കക്ഷി നേതാക്കളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു.
മധ്യസ്ഥരെ നിയോഗിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. പ്രതിപക്ഷം ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നായിരുന്നു പ്രതികരണം. സര്‍ക്കാര്‍ മധ്യസ്ഥരെ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് ഹൈക്കോടതിക്കു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതുടന്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കാതെ മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: