മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 66.08 ലേക്ക് താഴ്ന്ന് മൂല്യത്തകര്‍ച്ചയില്‍ രൂപ റെക്കോര്‍ഡിട്ടിരിക്കുകയാണ്. തൊട്ടുതലേദിവസത്തെ റെക്കോര്‍ഡ് ഭേദിച്ചാണ് ദിനംപ്രതി രൂപയുടെ മൂല്യം ഇടിയുന്നത്.
തിങ്കളാഴ്ച രൂപയുടെ മൂല്യം 64.75 വരെ എത്തിയിരുന്നു. എന്നാല്‍ ഒരു രൂപ പത്തുപൈസ നേട്ടത്തില്‍ 64.30 ആയിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയത്തിലെ ക്ലോസിംഗ് നിരക്ക്. ഇതാണ് ഇന്നലെ തകര്‍ന്നത്. തിങ്കളാഴ്ചത്തെ നിരക്കിനെ അപേക്ഷിച്ച് 2.8 ശതമാനമാണ് മൂല്യത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. രാവിലെ തുടക്കത്തില്‍ തന്നെ മൂല്യം തകരുന്നതിന്റെ സൂചന നല്‍കിയിരുന്നു. 65.22 എന്ന നിരക്കിലായിരുന്നു വ്യാപാരത്തിന്റെ തുടക്കം. അത് ക്രമേണ വര്‍ധിച്ച് 66 ലേക്കെത്തി. മാസാന്ത്യമായതിനാല്‍ ഇറക്കുമതിക്കാരുള്പ്പെടെ ഡോളറിനായി ആവശ്യക്കാര്‍ വര്‍ധിച്ചതോടെ രൂപയുടെ നിലവാരം താഴുകയായിരുന്നു.
രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിവിധ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കാണാത്തത് വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി പ്രതീക്ഷിച്ചതിലും കൂടുമെന്ന ആശങ്ക പരന്നതും രൂപയുടെ വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് വര്‍ധിച്ചത് ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സ് മാത്രം 500 പോയിന്റിലധികം ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ സെന്‍സെക്സ് 590 പോയിന്റ് ഇടിഞ്ഞ് 17,988 ല്‍ എത്തി. നിഫ്റ്റിയില്‍ 181 പോയിന്റാണ് ഇടിവുണ്ടായത്. നിഫ്റ്റിയിലെ വ്യാപാര നില 5296 പോയിന്റിലെത്തി നില്‍ക്കുകയാണ്.
ഓഹരിവിപണിയില്‍ കഴിഞ്ഞ ദിവസം വിദേശ ഫണ്ടുകള്‍ കനത്ത തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നു. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പിലാക്കുന്നതോടെ സാമ്പത്തിക കമ്മി വര്‍ധിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കിയിട്ടും നിക്ഷേപകരുടെ വികാരത്തിന് മാറ്റമുണ്ടായില്ല. ബില്‍ പാസ്സാക്കിയത് സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്ന് കൊടാക് സെക്യൂരിറ്റീസിലെ സഞ്ജീവ് സര്ബദെ ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് അസംസ്കൃത എണ്ണ മുഖ്യ ഘടകമായി കടന്നുവന്നത് രൂപയ്ക്ക് നല്ലതല്ല. അങ്ങനെ സമഗ്രമായി വീക്ഷിക്കുമ്പോള്‍ ആഗോള സാമ്പത്തിക രംഗത്ത് പല ദൗര്‍ബല്യങ്ങളുടെ ശാക്തീകരണവും ഉണ്ടായിട്ടുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു മാസത്തെ വില നിലവാരം പരിശോധിക്കുമ്പോള്‍ അസംസ്കൃത എണ്ണയുടെ രാജ്യാന്തര വില ഇപ്പോള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് കാരണം സിറിയയിലെ രാസായുധ ആക്രമണമാണെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: