ഭാരതത്തിന്റെ ആദര്ശഭരണക്രമം രാമരാജ്യമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മ” എന്ന പ്രയോഗംതന്നെ ഓരോ ഭാരതീയനും അറിയാം. ഭരണാധികാരിയുടെ സത്യസന്ധതയും ധര്‍മ്മതല്‍പ്പരതയും സമൂഹത്തെ നന്മയിലേക്ക് നയിക്കും എന്നാണ് രാമചരിത്രം നമ്മെ പഠിപ്പിക്കുന്നത്. നാട്ടിലുണ്ടാകുന്ന കൊള്ളരുതായ്മകള്‍ തടയപ്പെടാതെയും തകര്‍ക്കപ്പെടാതെയും പോകുന്നുവെങ്കില്‍ ഭരണാധികാരിക്ക് ധര്മ്മബോധമില്ലെന്ന് മനസിലാക്കാം. അധര്‍മ്മം തഴച്ചുവളരാനും അന്യായം എമ്പാടും നടമാടാനും അത് കാരണമാകും. മാത്രമല്ല, ഭരണാധികാരിതന്നെ അഴിമതിക്കാരനും പ്രജാക്ഷേമത്തിനു പകരം സ്വജനക്ഷേമതല്പ്പരനും ആയി അധഃപതിക്കും. അത്തരം രാജ്യങ്ങളെയാണ് ‘ചത്തരാജ്യം’ എന്ന് പറയുന്നത്.
അതിന് പകരം ജനങ്ങള്‍ ധര്മ്മാഭിമുഖ്യമുള്ളവരും ഭരണാധികാരി വഴികാട്ടിയുമായാല് അതിനെ രാമരാജ്യമെന്ന് വിളിക്കാം.
രാമരാജ്യത്തിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ടായേക്കാം. എന്നാല്‍ അപ്പോള്‍ത്തന്നെ അതിനെ പരിഹരിക്കുകയും നീതി നടപ്പാക്കുകയും ചെയ്തിരിക്കും. കുറ്റംചെയ്യുന്നവര്‍ ധര്‍മ്മത്തെക്കുറിച്ച് അറിവില്ലാത്തവരായതുകൊണ്ടല്ല അത്തരം കാലഘട്ടത്തില്‍ കുറ്റവാളികള്‍ ഉണ്ടാകുന്നത്. രജോഗുണത്തിന്റെ ആധിക്യംമൂലം തെറ്റുചെയ്തുപോകുന്നതാണ്. അത്തരക്കാര്‍ തെറ്റുചെയ്യുമ്പോഴും ധര്‍മ്മഭയം ഉണ്ടായിരിക്കും. അവര്‍ക്ക് ധാര്‍മ്മികതയിലേക്ക് ഉയരാന്‍ കൂടുതല്‍ എളുപ്പമായിരിക്കും.
എന്നാല്‍ ഇന്ന് ധാര്മികബോധംതന്നെ ഏതാണ്ട് നഷ്ടമായിരിക്കുന്നു. അതുകൊണ്ട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തും ഉണ്ടായിരിക്കില്ല. ചെയ്യുന്നത് അധര്‍മ്മമാണെന്ന ധാരണയുണ്ടെങ്കിലല്ലേ കുറ്റബോധമുണ്ടാകൂ. അതില്ലാത്തുകൊണ്ടാണ് ഇന്ന് ഏത് കുറ്റം ചെയ്യുന്നവര്‍ക്കും ഏത് ഉന്നതസ്ഥാനത്തും ഇരിക്കുന്നതിന് മടിയില്ലാത്തത്.
ധര്മ്മചിന്തയോ നീതിബോധമോ മുന്നിട്ടുനില്ക്കുന്ന ഒരു സമൂഹമായിരുന്നു ഇന്നത്തേതെങ്കില് പ്രതിഭാ പാട്ടീല്‍ നമ്മുടെ രാഷ്ട്രപതിയാകുമായിരുന്നില്ല. വലിയ അഴിമതിക്കാരും കുറ്റവാളികളും ഭരണകൂടങ്ങളുടെ തലപ്പത്ത് വരുമായിരുന്നില്ല. സ്വജനപക്ഷപാതികള്‍ രാജ്യത്തെ നിയന്ത്രിക്കുമായിരുന്നില്ല.
കഴിഞ്ഞ ആയിരത്താണ്ടുകളായി നമുക്ക് നേരിടേണ്ടിവന്ന എതിരാളികള്‍ (ഭാരതത്തിന്റെ ശത്രുക്കള്‍ അഥവാ ആക്രമണകാരികള്‍) ധര്‍മ്മബോധം തീരെയില്ലാത്തവരായിരുന്നു. ഇതറിയാതെ നാം സ്വയം രാമരാജ്യത്തിലെന്ന് വിചാരിച്ച് ധാര്മ്മികതയിലടിയുറച്ചുനിന്നുകൊണ്ട് പൊരുതുകയും ചതിക്കപ്പെടുകയും ചെയ്തു.
എഡി 1191-ലാണ് മുഹമ്മദ് ഘോറി ഭാരതമാക്രമിച്ചത്. മഹാപരാക്രമിയായ പൃഥ്വിരാജ് ചൗഹാനായിരുന്നു ദല്‍ഹി ചക്രവര്‍ത്തി. വളരെയൊന്നും പ്രയത്നം കൂടാതെതന്നെ ഘോറിയെ പരാജയപ്പെടുത്തി. ബന്ധനസ്ഥനായി തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട മുഹമ്മദ് ഘോറിയോട് ഭാരതചക്രവര്‍ത്തി രാമനീതി പ്രദര്‍ശിപ്പിച്ചു.
രാമ-രാവണ യുദ്ധം നടക്കുമ്പോള്‍ ഒരു വേള രാവണന് മുറിവേറ്റ് വളരെ ക്ഷീണിതനായി കാണപ്പെട്ടു. വില്ലുതാഴ്ത്തി രാമന് പറഞ്ഞു, ‘അല്ലയോ രാവണ, താങ്കള്‍ ക്ഷീണിതനായി കാണപ്പെടുന്നു. അതിനാല്‍ ഇന്നത്തെ യുദ്ധം അവസാനിപ്പിക്കാം; നാളെ കൂടുതല്‍ ഊര്‍ജസ്വലനായി വരുക.’ ക്ഷീണിതനോട്, വീണുപോയവരോട് നിരായുധനായവനോട് ഒക്കെ പട അരുതെന്നാണ് ഭാരതീയ രണനീതി; അഥവാ രാമനീതി. അതാണിവിടെ ഉണ്ടായത്.
ഈ രാമനീതി അറിയാവുന്ന പൃഥ്വീരാജ് ചൗഹാന് മുഹമ്മദ് ഘോറിയെ സ്വതന്ത്രനാക്കി, ഇനിമേലില്‍ ഭാരതത്തെ ആക്രമിക്കാന്‍ വരരുതെന്ന താക്കീതോടുകൂടി തിരിച്ചയച്ചു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് കൂടുതല്‍ സൈന്യവുമായി, ഇവിടെനിന്നുതന്നെ ഒരാളെ കൂട്ടുപിടിച്ച്, ചതിയിലൂടെ പൃഥ്വീരാജിനെ കീഴടക്കി.
രാമരാജ്യത്തിന്റെ നീതിയുടെ ഗുണമനുഭവിച്ചിരുന്ന ഘോറി മറ്റൊരു നീതിയാണ് ദല്‍ഹി ചക്രവര്‍ത്തിയോട് കാട്ടിയത്. തന്റെ ശത്രുവിനെ ചങ്ങലക്കിട്ട്, കണ്ണുകള്‍ ചൂഴ്ന്നെടുത്ത് തന്റെ രാജ്യത്ത് കൊണ്ടുപോയി കല്ലറയില്‍ അടച്ചു. തന്നോടു കാട്ടിയ സൗജന്യം മുസ്ലീം ആക്രമണകാരി തിരിച്ചുകാണിച്ചില്ല. അങ്ങനെ കാണിക്കാന്‍ ഇപ്പോള്‍ രാമയുഗമല്ല നിലവിലുളളതെന്ന് ദല്‍ഹി ചക്രവര്‍ത്തി നേരത്തെ ഓര്‍ക്കേണ്ടതായിരുന്നു.
ഈ അബദ്ധം ആയിരത്താണ്ടുകളായി നാം തുടര്‍ന്നുപോന്നു എന്നതിന്റെ തെളിവായിരുന്നു കുറച്ചുകാലം മുമ്പ് ഭാരതത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി കാന്ധഹാറില്‍ ഇറക്കിയത്. അന്ന് ബന്ദിയാക്കപ്പെട്ടവരുടെ ജീവന്റെ വിലയായി നാം വിട്ടുകൊടുത്തത് കൊടുംഭീകരന്മാരെയായിരുന്നു. അതിലുള്ള ഭീകരവാദി നേതാവാണ് പിന്നീട് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഇവിടെ നടത്തിയത്.
അതിനവര്‍ക്ക് അവസരമുണ്ടാക്കിയത് ഇവിടുത്തെ ഭരണഘടനയെയും നിയമത്തെയും അനുസരിക്കുന്ന സാധാരണ പൗരനോടുള്ള നീതിബോധം തന്നെയാണ് ഈ ഭീകരവാദികളോടും കാണിച്ചത് എന്നുള്ളതുകൊണ്ടാണ്. ഇവിടുത്തെ ഭരണഘടനയെയും നിയമങ്ങളെയും അംഗീകരിക്കാതെ രാജ്യത്തെ അട്ടിമറിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവരോട് അവര്‍ക്കിണങ്ങുന്ന നിയമമേ പ്രയോഗിക്കാന്‍ പാടുള്ളൂ. അവരുടെ നടപടിക്കും മനോഭാവത്തിനും അനുസരിച്ചുള്ള കടുത്ത നിയമങ്ങളാണ് വേണ്ടിയിരുന്നത്. രാജ്യത്തിന്റെ ശത്രുവിനെ ഇല്ലാതാക്കുകയാണ് മുന്നേ ചെയ്യേണ്ടിയിരുന്നത്.
ഭരണഘടനയെ അംഗീകരിക്കാത്തവര്‍ക്ക് അതിന്റെ ആനുകൂല്യം നല്‍കരുതെന്ന് പാഠം. അങ്ങനെയേ പാടുള്ളൂ എന്നാണ് കൃഷ്ണന് പഠിപ്പിച്ചത്.
ചതിയിലൂടെ, പ്രഛന്നവേഷത്തില് തന്നെ കൊല്ലാന്‍ വന്ന പൂതനയെ രക്തം ഊറ്റിയെടുത്ത് വധിച്ചു. ഇന്നായിരുന്നെങ്കില്‍ മനുഷ്യാവകാശപ്രവര്‍ത്തകരും സ്ത്രീവിമോചനക്കാരും പ്രക്ഷോഭമുണ്ടാക്കിയേനെ. ഭീകരവാദികളുടെ കൂലിയെഴുത്തുകാരായ ചില സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും ലേഖനങ്ങള്‍ ചമച്ചേനെ. ശ്രീകൃഷ്ണന്റെ സ്ത്രീവിരുദ്ധതയെപ്പറ്റി കവിതകളും കഥകളും ധാരാളം പടച്ചേനെ.
ഇവിടെ സ്ത്രീയെന്ന പരിഗണനക്കല്ല കൃഷ്ണന് മുന്‍തൂക്കം നല്‍കിയത്. തന്നെ കൊല്ലാന്‍ വരുന്നവര്‍ സ്ത്രീയോ പുരുഷനോ എന്നതല്ല പരിഗണന, കൊലപാതകിയാണെന്നതാണ് വിഷയം. സ്ത്രീയെന്ന പരിഗണന നല്കണമെങ്കില് അവര്‍ ആദ്യം സ്ത്രീത്വത്തിന്റെ അടയാളമാവണം. യഥാര്‍ത്ഥ സ്ത്രീ കുഞ്ഞുങ്ങളോട് വാത്സല്യമുള്ളവളായിരിക്കും. അത്തരക്കാര്‍ക്ക് എങ്ങനെ കൊലപാതകിയാകാന്‍ കഴിയും? എങ്ങനെ ശിശുഹത്യ ചെയ്യും?
രാജ്യത്തെ അട്ടിമറിക്കാന്‍ വരുന്ന ചാവേറുകളുടെ മതമോ ലിംഗമോ നോക്കിയല്ല നടപടി എടുക്കേണ്ടത്. അവര്‍ രാജ്യദ്രോഹികളാണെന്ന് കണക്കാക്കുകയാണ് വേണ്ടത്. അവര്‍ ഇങ്ങോട്ട് ആക്രമിച്ചാലേ അവരെ ഇല്ലാതാക്കാനാവൂ എന്നതായിരിക്കരുത് നയം.
കുരുക്ഷേത്രയുദ്ധത്തില്‍ ആയുധമെടുക്കില്ല ആയുധമെടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്തയാളാണ് ശ്രീകൃഷ്ണന്. എന്നാല്‍ ധര്‍മ്മപക്ഷം തോല്‍ക്കുമെന്ന ഘട്ടങ്ങളിലൊക്കെ പ്രതിജ്ഞാലംഘന നടത്തി കൃഷ്ണന്. കാരണം വാക്കുപാലിക്കേണ്ടതും കരാര്‍ അനുസരിക്കേണ്ടതും മറുപക്ഷത്തും അത്തരക്കാര്‍ ആയിരിക്കുമ്പോഴാണ്. എത്രയോ തവണ വാക്കുതെറ്റിക്കുകയും പാണ്ഡവരെ ചതിയില്‍പ്പെടുത്തുകയും ചെയ്തവരാണ് കൗരവര്‍. അതുകൊണ്ട് അവരുടെ മുന്നില്‍ തന്റെ പ്രതിജ്ഞാപാലനത്തിനല്ല പ്രസക്തി, ധര്‍മത്തിന്റെ വിജയത്തിനാണ്. ഇതേ ന്യായംകൊണ്ടുതന്നെയാണ് കര്ണനെയും ദുശ്ശാസനനെയും കൊല്ലാന്‍ അര്ജുനനെയും ഭീമസേനനെയും കൃഷ്ണന് നിര്ര്ദ്ദേശിച്ചതും.
ഈ കൃഷ്ണനീതി നാം പഠിക്കാതെ പോയതുകൊണ്ടാണ് ഉണ്ടാക്കിയ കരാറുകളൊക്കെ കാറ്റില്‍പ്പറത്തി നമ്മുടെ ശത്രുരാജ്യങ്ങള്‍ നമ്മെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്. അതിര്‍ത്തിലംഘനങ്ങളും വെടിവെപ്പും ഒക്കെ അവര്‍ക്ക് ആഘോഷമാണ്. നമ്മുടെ നീതിബോധത്തെക്കുറിച്ച് മറ്റുള്ളവര്‍ എന്തുപറയുമെന്ന വിഡ്ഢിവിചാരത്താല് നാം ഒന്നും ഫലപ്രദമായി ചെയ്യാതിരിക്കുന്നു. വെടിയുണ്ടകളെ പ്രസ്താവനകള്‍കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പടുവിഡ്ഢികളായി നമ്മുടെ നായകര്‍ നില്ക്കുന്നു. നിഴലുകൊണ്ട് നാണംമറയ്ക്കാന്‍ ശ്രമിക്കുകയാണ് നാം.
“ഇന്ന് ഭാരതത്തിന് വേണ്ടത് വൃന്ദാവന കൃഷ്ണനല്ല, പാര്‍ത്ഥസാരഥിയുടെ പൂജയാണ്” എന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞു. ദൂതും യുദ്ധവും ഒരേയാള്‍തന്നെ നടത്തി. സമാധാനത്തിന്റെ ദൂതനായി, ഏറ്റവും കുറഞ്ഞ നിലയിലെങ്കിലും ഒരു കരാറിനായി പരമാവധി വാദിച്ചു. വിജയിക്കാതെ വന്നപ്പോള്‍ അതേ കൃഷ്ണന്‍തന്നെ പാര്ത്ഥസാരഥിയായിക്കൊണ്ട് യുദ്ധവും നയിച്ചു. ധര്‍മ്മപക്ഷത്തെ വിജയിപ്പിക്കുകതന്നെ ചെയ്തു.
ഈ കൃഷ്ണനീതി അറിയുന്ന ഒരു തലമുറ വളര്‍ന്നുവരണം. യുദ്ധത്തോടൊപ്പം ധര്മ്മപ്രബോധനവും വേണം. അതാണല്ലോ കൃഷ്ണരീതി. വെറും യുദ്ധം മാത്രം പോര, ഒപ്പം സമൂഹൂത്ത പ്രബുദ്ധതയിലേക്കും ശരിയായ ആത്മീയതയിലേക്കും ഉയര്‍ത്തണം. അതിനാണ് ഭഗവദ്ഗീതോപദേശം. പടയും പഠനവും ഒന്നിക്കണം.
നിലവിലുള്ള ഭീഷണികളെ നേരിട്ടുകൊണ്ടും വെല്ലുവിളികളെ അതീജീവിച്ചുകൊണ്ടും മുന്നേറുമ്പോള്‍ മാത്രമേ ധര്‍മരാജ്യത്തെ സൃഷ്ടിക്കാന്‍ കഴിയൂ.
ധാര്‍മികബോധമുള്ള ജനതയില്നിന്നേ രാമരാജ്യം സംജാതമാകൂ.
അതുകൊണ്ട് ആദ്യം നാം ചെയ്യേണ്ടത് കൃഷ്ണനീതിയെ പഠിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നുള്ളതാണ്. അതിന്റെ തുടര്‍ച്ചയായിരിക്കണം രാമരാജ്യസൃഷ്ടി.
കാ.ഭാ. സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: