കണ്ണൂര്‍: മുംബൈ സ്ഫോടന കേസിലെ പ്രധാന പ്രതിയെ കണ്ണൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി മുന്നാഭായ് എന്ന മുഹമ്മദ് അലി (49) ആണ് അറസ്റ്റിലായത്. 1993 മാര്‍ച്ച് 12 ന് മുബൈയില്‍ സ്ഫോടന പരമ്പര നടത്തിയ കേസിലെ 24 ാം പ്രതിയാണ് ഇയാള്‍. സ്ഫോടന പരമ്പരയില്‍ 257 പേര് മരിക്കുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ വിചാരണ നടത്തിയ മുംബൈയിലെ പ്രത്യേക ഭീകര വിരുദ്ധ കോടതി 2007 ല്‍ മുഹമ്മദലിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
തുടര്‍ന്ന് റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിച്ച് ഇയാളെ ശിക്ഷയില്‍ ഇളവ് നല്കി പുറത്തുവിട്ടു. എന്നാല്‍ 2013 മാര്‍ച്ചില്‍ ജീവപര്യന്തമെന്നത് ജീവിതാവസാനം വരെ ശിക്ഷയാണെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വിട്ടതിനെതിരെ മുംബൈ ടാഡ കോടതിയില്‍ സിബിഐ പരാതി നല്കി. സിബിഐ വാദം പരിഗണിച്ച് കേസില്‍ വിട്ടയക്കപ്പെട്ട മുഴുവന്‍ പ്രതികളോടും കീഴടങ്ങാന്‍ ടാഡാ കോടതി ഉത്തരവിട്ടു.
ഇത് പ്രകാരം മുഹമ്മദലിയൊഴികെ മുഴുവന്‍ പ്രതികളും കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയ്ക്കും സ്ഫോടക വസ്തുക്കള്‍ സ്ഥലത്തെത്തിക്കാന്‍ ടൈഗര്‍ മേമനെ സഹായിച്ചതിനുമാണ് മുഹമ്മദലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ടാഡാ കോടതിയില്‍ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചില്ല. ഗൂഢാലോചന ഉള്‍പ്പടെയുള്ള ഇയാളുടെ പങ്കിന് വ്യക്തമായ തെളിവുള്ളതായി പിന്നീട് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ജോഗേശ്വരി ജില്ലയില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം ചെയ്ത് വരികയായിരുന്നു മുഹമ്മദലി. കണ്ണൂരിലെ ഒരുകച്ചവടക്കാരനെ പരിചയപ്പെട്ട ഇയാള്‍ കക്കാടിനടുത്ത് അത്താഴക്കുന്നിലെ റസിയയെ 2008 ല്‍ മുംബൈയില്‍ വെച്ച് വിവാഹം ചെയ്തു. രാജ്യം വുഴുവന്‍ മുഹമ്മദലിക്കെതിരെ തെരച്ചില്‍ ശക്തമാക്കിയ സിബിഐ കണ്ണൂരില്‍ ഇയാള്‍ എത്താനുള്ള സാധ്യത പരിഗണിച്ച് ഇവിടെയും നിരീക്ഷണം ശക്തമാക്കിയിരുന്നു. രണ്ട് മാസം മുന്‍പ് ഇയാള്‍ കണ്ണൂരില്‍ എത്തിയിരുന്നുവെങ്കിലും പോലീസെത്തും മുന്‍പ് രക്ഷപ്പെടുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം വഴി മുംബൈയിലെത്തിയ ഇയാള്‍ ഉത്തര്‍പ്രദേശിലെ വിവിധ പള്ളികളില്‍ മാറി മാറി താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാള്‍ കണ്ണൂരിലെ ഭാര്യവീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ ടൗണ്‍ എസ്ഐയും സംഘവും അറസ്റ്റ്് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: