സ്ത്രീ സുരക്ഷയ്ക്കും വിവിധ മാനസിക-കുടുംബ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ യുവതീ-യുവാക്കള്‍ക്കും രക്ഷാമാര്‍ഗമായി ആവിഷ്ക്കരിച്ച് നടപ്പാക്കിവരുന്ന നിര്‍ഭയപദ്ധതി കേരളത്തിലെ അമിത മദ്യോപയോഗ-സ്ത്രീപീഡന സാഹചര്യത്തില്‍ അത്യന്തം സ്വാഗതാര്‍ഹമാണ്. ലൈംഗിക പീഡനം, ലൈംഗിക അതിക്രമം, ലൈംഗികവൃത്തിക്കു വേണ്ടിയുള്ള മനുഷ്യക്കടത്ത് മുതലായവ തടയുന്നതിനു പുറമെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം, തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ ലൈംഗികപീഡനം തടയുന്നതിനുള്ള നിയമം മുതലായവ നടപ്പാക്കാനാണ് ‘നിര്‍ഭയ’ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സബല എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയും നടപ്പാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനവും ശാക്തീകരണവുമാണ് ‘സബല’ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഇത് കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീ-പുരുഷ സമത്വം, ഗാര്‍ഹികപീഡനം തടയല്‍, മദ്യവര്‍ജ്ജനം, സ്ത്രീധന നിരോധനം എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ മുതലായവയുടെ സഹായത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ബോധവല്‍ക്കരണ പരിപാടികളും ഇതില്‍ക്കൂടി ലക്ഷ്യമിടുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 51 ശതമാനവും സ്വന്തം വീട്ടില്‍തന്നെയാണ് നടക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോള്‍ സ്വന്തം അമ്മമാര്‍പോലും പെണ്മക്കളെ പെണ്വാണിഭത്തിലെത്തിക്കുക മാത്രമല്ല, തന്റെ കാമുകനും കാഴ്ചവയ്ക്കുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക പീഡനങ്ങളും നിത്യവാര്‍ത്തയാണ്.
മദ്യോപയോഗത്തില്‍ ഇന്ത്യയില്‍തന്നെ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ മദ്യപിച്ച് വീട്ടിലെത്തുന്ന പിതാക്കന്മാര് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയിലെത്തിക്കുന്ന വാര്‍ത്ത തുടര്‍ക്കഥയാകുകയാണ്. കൊല്ലത്ത് പിതാവിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലും സമാനമായ സംഭവമാണ് നടന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 19നും 45നും ഇടയിലുള്ള സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളാണ് കൂടുന്നത്. ഇവയാണ് ഒന്നാം സ്ഥാനത്തെങ്കില്‍ 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണ് രണ്ടാംസ്ഥാനത്ത്. ഈ അക്രമനിരക്ക് വര്‍ഷംതോറും ഉയരുകയാണ്. 2012ല്‍ 4050 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2013 മെയ് വരെ 2051 കേസുകള്‍ ചാര്‍ജ് ചെയ്തു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കൊച്ചുകേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്. എല്ലാ കുറ്റകൃത്യങ്ങളും ഒന്നിച്ചുള്ള കണക്കിലും കേരളം മുന്നില്‍തന്നെ. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന കുറ്റനിരക്കുള്ള സംസ്ഥാനം കേരളവും ഏറ്റവും അപകടകരമായ നഗരം കൊച്ചിയുമാണത്രെ. കേരളത്തിലെ കുറ്റകൃത്യനിരക്ക് 424.1 ആണ്. ദേശീയ ശരാശരിയായ 187.6ന്റെ ഇരട്ടിയിലധികമായ 11756 കുറ്റുകൃത്യങ്ങളാണ് കേരളത്തില്‍ നടന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിര്‍ഭയ പദ്ധതി ജാഗ്രതയോടെ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പദ്ധതിയുടെ നടത്തിപ്പിനായി ‘നിര്‍ഭയ സെല്‍’ രൂപീകരിക്കപ്പെട്ടു. ഇത് മൂന്നു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
ജില്ലാതല നിര്‍ഭയ കമ്മറ്റി ചെയര്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. പ്രാദേശിക തലത്തില്‍ മാസത്തിലൊരിക്കല്‍ കൂടുന്ന ജാഗ്രതാ സമിതികളുടെ ചുമതല ഗ്രാമ-ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും മുനിസിപ്പല്‍ ചെയര്‍പേഴ്സണും നഗരസഭാ മേയര്ക്കുമാണ്. ജാഗ്രതാ സമിതികള്‍ രൂപീകൃതമായെങ്കിലും അവ തീരെ ജാഗ്രതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജാഗ്രതാ സമിതികളാണ് ക്രൈം മാപ്പിംഗ് നടത്തി കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഇടങ്ങളെക്കുറിച്ച് ഡാറ്റാബേസ് തയ്യാറാക്കിക്കൊടുക്കേണ്ടത്. ജില്ലാ-ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭാ എന്നിവിടങ്ങളില്‍ നിര്‍ഭയ ഡെസ്ക്കും ഉണ്ടാകും. ജാഗ്രതാ സമിതി തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത് ഈ ഡെസ്ക്ക് ആണ്. സ്ത്രീപീഡനം തടയാന്‍ ജില്ലാതല ലൈംഗികവാണിഭ വിരുദ്ധ സ്ക്വാഡിന്റെ സഹായവും ഉപയോഗപ്പെടുത്തുന്നു.
പക്ഷേ നിര്‍ഭയ പദ്ധതി ഇനിയും പ്രായോഗിക തലത്തില്‍ വിജയമായിട്ടില്ല എന്നാണ് കേരളത്തില്‍ കൂടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ തെളിയിക്കുന്നത്. ഇവയിലൊന്നും മേല്‍പ്പറഞ്ഞ സംവിധാനങ്ങളുടെ സാന്നിധ്യം കാണപ്പെടുന്നുമില്ല. ലൈംഗിക ഇരകള്‍ക്ക് തൊഴില്‍ പരിശീലനം സാമൂഹ്യസ്വീകാര്യതയ്ക്ക് സഹായകരമായ പരിശീലനങ്ങള്‍, മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വയ്പ്പെങ്കിലും ലൈംഗിക ചൂഷണ ഇരകള്‍ ഇന്നും സമൂഹത്തില്‍ പേരില്ലാതെ, മുഖമില്ലാതെ അവശേഷിക്കുന്നു. നിര്‍ഭയ കൂടുതല്‍ സജീവമാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: