ന്യൂദല്‍ഹി: കല്‍ക്കരിക്കേസ് അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വീണ്ടും സുപ്രീംകോടതിയുടെ തിരിച്ചടി. കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും ഫയലുകള്‍ കാണാതായി ഇത്രനാള്‍ കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
സിബിഐക്ക് അന്വേഷണത്തിനാവശ്യമായ രേഖകള്‍ കൈമാറാത്തതിന് ന്യായീകരണമില്ലെന്ന് വ്യക്തമാക്കിയ കോടതി, രേഖകള്‍ക്ക് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കരുതെന്നും വ്യക്തമാക്കി. കല്‍ക്കരി കേസ് പരിഗണിച്ച ജസ്റ്റിസ് ആര്.എം ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും കേസന്വേഷണത്തിനാവശ്യമായ 225 രേഖകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രേഖകളെല്ലാം അടിയന്തിരമായി കൈമാറാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കല്‍ക്കരി അഴിമതിക്കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഫയലുകള്‍ സിബിഐക്ക് കൈമാറാത്തതെന്ന് സംശയമുണ്ടെന്നും ജസ്റ്റീസ് ആര്.എം ലോധ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെല്ലാം രേഖകളാണ് വേണ്ടതെന്നു വ്യക്തമാക്കി അഞ്ചു ദിവസത്തിനകം സിബിഐ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതു ലഭിച്ച് രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് ഫയലുകള്‍ കൈമാറിയില്ലെങ്കില്‍ ഫയലുകള്‍ കണ്ടെത്തുന്നതിന് സിബിഐക്ക് നേരിട്ടിടപെടാം. കല്‍ക്കരി കേസന്വേഷണം അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടു. അന്വേഷണം വേഗത്തിലാക്കി അന്തിമ റിപ്പോര്‍ട്ട് അടുത്ത ജനുവരിയില്‍ സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കല്‍ക്കരി അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 169 കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും സുപ്രീംകോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട 257 ഫയലുകള്‍ വേണമെന്നാവശ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞശേഷവും കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെയാണ് സിബിഐ കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 മുതല്‍ 2009 വരെയുള്ള കാലത്ത് നടന്ന കല്‍ക്കരിപ്പാടങ്ങളുടെ വിതരണം സംബന്ധിച്ചു നടന്ന അഴിമതിയാണ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നത്. കാണാതായ ഫയലുകള്‍ കോണ്‍ഗ്രസ്സിലെ വലിയ നേതാക്കള്‍ക്ക് നേരിട്ടു പങ്കുള്ള കല്‍ക്കരിപ്പാടങ്ങളുടെ നിയമവിരുദ്ധ വിതരണവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് സിബിഐ കണ്ടെത്തിയത്. നവീന്‍ ജിന്‍ഡാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്നും സിബിഐ കണ്ടെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: