ന്യൂയോര്‍ക്ക്: റാഫേല്‍ നദാലും വിക്ടോറിയ അസാരങ്കയും യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. മറ്റ് മുന്‍നിര താരങ്ങളും മുന്നേറിയപ്പോള്‍ നാലാം സീഡ് സാറാ ഇറാനി പരാജയപ്പെട്ടു.
പുരുഷവിഭാഗം സിംഗിള്‍സ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സ്പാനിഷ് താരം നദാല്‍ തന്റെ പടയോട്ടം തുടരുകയാണ്. ബ്രസീലിയന്‍ ക്വാളിഫയറായ റോജറിയോ സില്‍വയെ പരാജയപ്പെടുത്തിയാണ് നദാല്‍ മുന്നേറിയത്. സ്കോര്‍: 6-2, 6-1, 6-0. മത്സരം 92 മിനിറ്റ് നീണ്ടുനിന്നു. ഒരു സെറ്റിലും നദാലിനെ വെല്ലുവിളിക്കാന്‍ ബ്രസീലിയന്‍ താരത്തിന് കഴിഞ്ഞില്ല.
വനിതാ വിഭാഗത്തില്‍ മിന്നുന്ന ഫോമിലെത്തിയ അസാരങ്കയും കുതിപ്പ് തുടരുകയാണ്. കനേഡിയന്‍ താരമായ അലക്സാന്ദ്ര വോസ്നിയാക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അസാരങ്ക തകര്‍ത്തുവിട്ടു. സ്കോര്‍: 6-3, 6-1. സിന്‍സിനാറ്റി ഓപ്പണില്‍ സെറീന വില്യംസിനെ തകര്‍ത്ത് കിരീടം നേടിയ അസാരങ്ക മികച്ച പ്രതീക്ഷയിലാണ് ഗ്രാന്റ്സ്ലാമിനെത്തിയിട്ടുള്ളത്. മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ആലീസ് കോര്‍നെറ്റിനെ ബലാറസ് താരം നേരിടും.
വനിതാ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ താരവും നാലാം സീഡുമായ സാറാ ഇറാനിയെ സ്വന്തം നാട്ടുകാരിയായ ഫ്ലേവിയ പെന്നറ്റ അട്ടിമറിച്ചു. സ്കോര്‍: 6-3, 6-1. മത്സരത്തില്‍ തനിക്ക് സമ്മര്ദ്ദമേറെയായിരുന്നുവെന്ന് സാറാ ഇറാനി പിന്നീട് പറഞ്ഞു. മരിയ ഷറപ്പോവ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതിനാലാണ് ഇറാനി നാലാംസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്.
മറ്റൊരു മത്സരത്തില്‍ ഒന്നാം സീഡ് സെറീന വില്യംസ് കസാക്കിസ്ഥാന്‍ താരം ഗാലിന വോകോബോവയെ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-0. ഗ്രാന്ഡ്സ്ലാമില് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് സെറീന വില്യംസ്. മൂന്നാം റൗണ്ടില്‍ സെറീന യാരോസ്ലാവ്ഷെസോവയെ നേരിടും.
പുരുഷ വിഭാഗത്തില്‍ സ്വിസ് താരം റോജര്‍ ഫെഡററും മുന്നേറി. അര്‍ജന്റീനയുടെ കാര്‍ലോസ് ബെര്ലോക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാക്കിയും മുന്നേറി. ഷീപ്പോഴ്സിനെ 6-1, 6-2 നാണ് വോസ്നിയാക്കി പരാജയപ്പെടുത്തിയത്. കാനഡയുടെ യൂജീന്‍ ബൊക്വാര്ഡിനെ പരാജയപ്പെടുത്തിയ ജര്‍മനിയുടെ ആഞ്ജലി കെര്‍ബറും വിജയം കണ്ടു. 6-4, 2-6, 6-3. രണ്ടാംസെറ്റില്‍ തോല്‍വി സമ്മതിച്ചശേഷമാണ് കെര്‍ബര്‍ മുന്നേറിയത്.
പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം ഡേവിഡ് ഫെററും മുന്നേറി. സ്വന്തം നാട്ടുകാരനായ റോബര്‍ട്ടോ ബാട്ടിസ്റ്റയെ വാശിയേറിയ മത്സരത്തിലൂടെ ഫെറര്‍ മറികടക്കുകയായിരുന്നു. സ്കോര്‍: 6-3, 6-7 (5-7), 6-1, 6-2. രണ്ടാം സെറ്റില്‍ പരാജയം സംഭവിച്ച ഫെറര്‍ പീന്നീട് രണ്ട് സെറ്റുകളും തുടര്‍ച്ചയായി നേടുകയായിരുന്നു. ജോണ്‍ ഇസ്നര്‍, അന ഇവാനോവിച്ച്, ഡാന്‍ ഇവാന്‍സ്, ജാമി മുറെ, പെട്ര കിറ്റോവ, ഗാസ്കറ്റ്, റോബ്രഡോ എന്നിവരും മുന്നേറിയ താരങ്ങളില്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: