ഇപ്പോ: ഏഷ്യാകപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യയും ദക്ഷിണകൊറിയയും ഏറ്റുമുട്ടും. വാശിയേറിയ മത്സരത്തില്‍ ശക്തരായ മലേഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇതോടൊപ്പം അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയിലേക്കും ഇന്ത്യ യോഗ്യത നേടി. നിലവിലുള്ള ജേതാക്കളായ കൊറിയ നേരത്തെ ലോകകപ്പ് യോഗ്യത നേടിയിരുന്നതിനാല്‍ ഫൈനലില്‍ പരാജയപ്പെട്ടാലും ഇന്ത്യക്ക് യോഗ്യത നേടാനാകും.
തുടക്കത്തില്‍തന്നെ മികച്ച പ്രകടനത്തിലൂടെ മുന്നേറിയ ഇന്ത്യ കളിയുടെ എട്ടാം മിനിറ്റില്‍ രഘുനാഥിലൂടെയാണ് ആദ്യഗോള്‍ കണ്ടെത്തിയത്. ആദ്യം ഗോള്‍ വഴങ്ങിയ മലേഷ്യയെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. ഇരുടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയപ്പോള്‍ ഇന്ത്യക്ക് ശ്രീജേഷ് രക്ഷകനായി. ഒന്നാംപകുതിയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിട്ടുനിന്നു.
രണ്ടാംപകുതി മലേഷ്യയുടെ ആക്രമണത്തോടെയാണ് തുടങ്ങിയത്. ഇന്ത്യക്ക് ലീഡ് നിലനിര്‍ത്താന്‍ നന്നായി പൊരുതേണ്ടിവന്നു. പല നീക്കങ്ങളും പാളിയത് ഇന്ത്യയുടെ ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. രണ്ടാംപകുതിയില്‍ ഗോളാകേണ്ട ഒരു നീക്കം ശ്രീജേഷ് വളരെ സമര്‍ത്ഥമായി തടഞ്ഞിട്ടു. അവസാന നിമിഷങ്ങളിലേക്ക് മത്സരം അടുത്തപ്പോള്‍ ഇരുടീമിനും സമ്മര്‍ദ്ദമേറി. കളിയുടെ 60-ാം മിനിറ്റില്‍ മന്ദീപ്സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയതോടെ മലേഷ്യയുടെ പ്രതീക്ഷ തകര്‍ന്നു. എങ്കിലും അവസാനനിമിഷം വരെയും അവര്‍ പൊരുതുകയുംചെയ്തു.
ആദ്യം നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ദക്ഷിണ കൊറിയ പാക്കിസ്ഥാനെ തകര്‍ത്തുവിട്ടു. ശക്തരായ ടീമുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഏറ്റവും മികച്ച നീക്കങ്ങളിലൂടെ കൊറിയ പാക്കിസ്ഥാനെ ഞെട്ടിക്കുകയായിരുന്നു. കളിയുടെ നാലാം മിനിറ്റില്‍ പാക്കിസ്ഥാന് അനുകൂലമായി പെനാലിറ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. ഏഴാം മിനിറ്റില്‍ മികച്ച നീക്കത്തിലൂടെ പാക്കിസ്ഥാന് കൊറിയക്കുമേല്‍ സമ്മര്‍ദ്ദമുയര്‍ത്തി. തുടര്‍ന്നുള്ള സമയത്ത് പാക്കിസ്ഥാന്റെ മേധാവിത്വമാണ് ഗ്രൗണ്ടില്‍ കണ്ടത്. 13-ാം മിനിറ്റിലും 20-ാം മിനിറ്റിലും പാക്പട മികച്ച ആക്രമണങ്ങള്‍ നടത്തി. എന്നാല്‍ ഇവയെല്ലാം ലക്ഷ്യത്തിലെത്താതെ മുനയൊടിഞ്ഞു.
കളിയുടെ 33-ാം മിനിറ്റിലാണ് മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ചുകൊണ്ട് കൊറിയ ഗോള്‍ സ്കോര്‍ ചെയ്തത്. പകുതിസമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കം പാക്കിസ്ഥാന്റെ തുടക്കം ആക്രമണത്തോടെയായിരുന്നു. ഗോള്‍ വഴങ്ങിയ പാക് പട മത്സരം സമനിലയിലാക്കാന്‍ മികച്ച നീക്കങ്ങള്‍ നടത്തി. എന്നാല്‍ കൊറിയ ഇത് മറികടന്നു. 41-ാം മിനിറ്റില്‍ പാക്കിസ്ഥാന് ഒരു ഗോള്‍ കൂടി സമ്മാനിച്ച് കൊറിയ നില ഭദ്രമാക്കി. ഇതോടെ പാക്കിസ്ഥാന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. എങ്കിലും മികച്ച തിരിച്ചുവരവിന് ശ്രമിച്ച് പാക്പട 46-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ഇരുവശത്തും സമ്മര്‍ദ്ദമായി. മത്സരം സമനിലയിലെത്തിക്കാന്‍ പാക്കിസ്ഥാന് ആവുന്ന ശ്രമം നടത്തിയെങ്കിലും കൊറിയയുടെ പ്രതിരോധം അവരെ തളര്‍ത്തി. ലോകകപ്പ് ഹോക്കിക്ക് യോഗ്യത നേടാനാവാതെ പാക്കിസ്ഥാന് പുറത്തായി. പരാജയത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് ഹോക്കി കോച്ച് തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: