തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തിടുക്കത്തില്‍ അവസാനിപ്പിച്ച നടപടി ഗുരുതരമായ വീഴ്ചയെന്ന് സിപിഐ എക്സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം. സിപിഎമ്മിന്റെ ഒപ്പംചേര്‍ന്ന് സിപിഐ നേതൃത്വം നിലപാടെടുത്തത് ശരിയായില്ല. സമരം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് പാര്‍ട്ടി സെക്രട്ടറിയേറ്റോ എക്സിക്യുട്ടീവോ ചേരാതെയാണ്. ഇത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും നേതാക്കള്‍ തുറന്നടിച്ചു. പാര്‍ട്ടി ഫോറങ്ങളില്‍ ആലോചിക്കാതെയാണ് ഉപരോധസമരം പിന്‍വലിച്ചത്. സമരം പിന്‍വലിക്കാനുള്ള തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മുന്നണി സംവിധാനത്തില്‍ എല്ലാ കക്ഷികളുടെയും അഭിപ്രായം ആരായാതെ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത് ഇതാദ്യമാണ്.
പാര്‍ട്ടിയോട് ആലോചിക്കാതെ മുന്നണി യോഗത്തില്‍ നിലപാടെടുത്തത് ശരിയായില്ല. പാര്‍ട്ടി ജനറല്‍സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ ഉദ്ഘാടനവേദിയില്‍ പിന്നില്‍ ഇരുത്തിയതും വീഴ്ചയാണ്. ഉപരോധം അവസാനിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ അതേപടി അംഗീകരിച്ചത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാന്‍ ഇടയാക്കും. സമരം അവസാനിപ്പിച്ചത് അവധാനതയോടെയല്ലെന്ന ആര്‍എസ്പി നേതാവ് ടി.ജെ ചന്ദ്രചൂഡന്റെ പ്രതികരണത്തെ സിപിഐ എക്സിക്യുട്ടീവിലെ വലിയൊരു വിഭാഗം ശരിവച്ചു.
സമരം തുടങ്ങിയപ്പോഴും സിപിഐക്ക് അവഗണനയായിരുന്നു. സംഘാടകസമിതി ചെയര്‍മാനായി സിപിഐയുടെ ഉന്നത നേതാവുണ്ടായിട്ടും പ്രവര്‍ത്തകര്‍ക്ക് വിവേചനം നേരിടേണ്ടിവന്നു. ഉപരോധം തുടങ്ങുന്നതിന്റെ തലേദിവസം രാത്രി പതിനൊന്ന് മണിക്കാണ് സിപിഐക്കാര്‍ക്ക് വോളണ്ടിയര്‍ ബാഡ്ജ് കിട്ടിയത്. രണ്ട് ലക്ഷം രൂപ മുന്‍കൂറായി തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന് നല്‍കിയെങ്കിലും ഭക്ഷണം കിട്ടാന്‍ അമ്പതുരൂപ കൂപ്പണ്‍ എടുക്കേണ്ടിവന്നു. സമരം അവസാനിപ്പിച്ചതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാന്‍ സിപിഎം പാടുപെടുമ്പോഴാണ് പ്രധാനഘടകകക്ഷിയായ സിപിഐ അവസാനിപ്പിച്ച രീതി തെറ്റാണെന്ന് വിലയിരുത്തിയത്. ഈ അഭിപ്രായം 12ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: