മലപ്പുറം: മതിയായ രേഖകളില്ലാതെ വഴിക്കടവ് ആനമറി സ്പെഷ്യല്‍ ചെക്ക്പോസ്റ്റ് വഴി കടത്തുകയായിരുന്ന 29,27,000 രൂപ അതിര്‍ത്തിയിലെ പോലീസ് പിടികൂടി. സ്പിരിറ്റ് കടത്ത് തടയുന്നതിന് ഓണത്തിന് മുന്നോടിയായി വഴിക്കടവ് ആനമറിയില്‍ സ്ഥാപിച്ച സ്പെഷ്യല്‍ പോലീസ് ചെക്ക്പോസ്റ്റിലെ പരിശോധനയിലാണ് കാറില്‍ നിന്ന് പണം കണ്ടെത്തിയത്. മൂന്ന് മഹാരാഷ്ട്ര സ്വദേശികള്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മഹാരാഷ്ട്ര സത്താര്‍ ജില്ല, ദേവഗുണ്ടി താലൂക്ക് സ്വദേശികളായ ധനാജ്(40), മങ്കേഷ്(21), പരശുറാ ലാലാസ് പവാര്‍(38), കാറിലെ ഡ്രൈവര്‍ ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി മേപ്പുറത്ത് അബ്രഹാം മാത്യു (32) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മഹാരാഷ്ട്ര സ്വദേശികള്‍ വര്‍ഷങ്ങളായി നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ സ്വകാര്യലോഡ്ജിലെ താമസക്കാരാണ്. നിലമ്പൂര്‍, എടക്കര മേഖലകളിലെ ജ്വല്ലറികളില്‍ നിന്നു പഴയ സ്വര്‍ണം വിലയ്ക്ക് വാങ്ങി ബിസിനസ് നടത്തിവരുന്ന സ്വര്‍ണ വ്യാപാരികളാണിവരെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ആനമറി ചെക്ക്പോസ്റ്റില്‍ ഇവര്‍ പിടിയിലായത്. ചെക്ക്പോസ്റ്റ് ചുമതലയിലുണ്ടായിരുന്ന പൂക്കോട്ടുപാടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ലീലാധരന്, വഴിക്കടവ് സ്റ്റേഷനിലെ എഎസ്ഐ രാധാകൃഷ്ണന്, സിപിഒമാരായ ബിനുകുമാര്‍, അബ്ദുല്‍ നാസര്‍ എന്നിവരാണ് ചെക്ക്പോസ്റ്റ് ഡ്യുട്ടിയിലുണ്ടായിരുന്നത്. ചുരം ഇറങ്ങി വന്ന കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. വിവരമറിഞ്ഞ് വഴിക്കടവ് എസ്ഐ എ.ടി. പ്രദീപ്കുമാറും സ്ഥലത്തെത്തി. കൂടുതല്‍ പരിശോധനയില്‍ കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് വച്ചിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ലക്ഷങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കാറിലുണ്ടായിരുന്നവര്‍ക്ക് കഴിയാതെ വന്നതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വഴിക്കടവ് സ്റ്റേഷനിലെത്തിച്ചു.
ഉച്ചയോടെ സ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ.പി. വിജയകുമാര്‍, നിലമ്പൂര്‍ സിഐ എ.പി. ചന്ദ്രന് എന്നിവരും പ്രതികളെ ചോദ്യം ചെയ്തു. കേരളത്തിലെ ജ്വല്ലറികളില്‍ നിന്നും പഴയ സ്വര്‍ണംവാങ്ങി അന്യസംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന വ്യാപാരികളാണെന്നും കാറിലുണ്ടായിരുന്ന ലക്ഷങ്ങള്‍ മൈസൂരില്‍ പഴയ സ്വര്‍ണം വിറ്റതില്‍ നിന്നും ലഭിച്ചതാണെന്നുമാണ് മൊഴി. അറസ്റ്റുചെയ്ത പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. കേസിന്റെ തുടര്‍ അന്വേഷണ ചുമതല വഴിക്കടവ് എസ്ഐ പ്രദീപ് കുമാറിനാണ്. പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള മതിയായ രേഖകള്‍ നല്കിയാല് പിടിച്ചെടുത്ത പണം തിരികെ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: