മലപ്പുറം: മലപ്പുറം താനൂര്‍ മുക്കോലയില്‍ ഓട്ടോറിക്ഷയില്‍ ബസിടിച്ച് എട്ടു പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന കൊടക്കാട് ആലിന്‍ചുവട് സ്വദേശികളായ കബീറും ബന്ധുക്കളുമാണ് മരിച്ചത്. കബീര്‍ (25)ആണ് ഓട്ടോ ഓടിച്ചത്. അര്‍ഷക് (22), കബീറിന്റെ ജ്യേഷ്ഠന്റെ ഭാര്യ തഹീറ(45), ആരിഫ (42), ആരിഫയുടെ മകളായ നസ്ല (10), തഹീറയുടെ മക്കളായ തബ്ഷീര്‍(5) തബ്ഷീറ (3) അന്‍സാര്‍ ഒന്ന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. അപകടസ്ഥലത്തുവെച്ചു തന്നെ നാലു പേര് മരിച്ചിരുന്നു. കോഴിക്കോട്-തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എടിഎ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. രണ്ടര മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഓട്ടോയില്‍ ബിരിയാണിയുടെയും മറ്റും പൊതികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹവീട്ടില്‍ നിന്ന് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടതെന്ന നിഗമനത്തിലെത്തിയത്.
മറ്റൊരു വാഹനത്തെ ബസ് ഓവര്‍ടേക്ക് ചെയ്തുവരുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടം നടന്നയുടന്‍ ബസ് ജീവനക്കാര്‍ ഓടി രക്ഷപെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കു പറ്റിയിരുന്നു. ബസിന്റെ അമിത വേഗമാണ് അപകടകാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പ്രദേശത്ത് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെപ്പോലും നാട്ടുകാര്‍ തടഞ്ഞു. ഇവരുടെ ക്യാമറകള്‍ നാട്ടുകാര്‍ പിടിച്ചുവെയ്ക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ബസ് പതിവായി അമിതവേഗത്തിലാണ് സര്‍വീസ് നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: