മലപ്പുറം: ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഞായറാഴ്ച മുതല്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. സ്ഥിരമായി അപകടമുണ്ടാക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും. മലപ്പുറം താനൂരില്‍ അപകടത്തിന് കാരണമായ ബസ്സിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
താനൂര്‍ വാഹനദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനോട് നിര്‍ദേശിച്ചതായി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കും. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
താനൂരില്‍ ഓട്ടോയില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉണ്ടായ അപകടത്തില്‍ എട്ടുപേരാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം. അപകടത്തിനു ശേഷം ഓടി രക്ഷപ്പെട്ട ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.
കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബസ്, താനൂരില്‍ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ബസ് ഓട്ടോറിക്ഷയെ 100 മീറ്ററോളം ദൂരത്തില്‍ വലിച്ചുകൊണ്ടുപോയി. സംഭവത്തില്‍ രോഷാകുലരായ ജനങ്ങള്‍ ബസിന് തീയിട്ടു. തീ അണയ്ക്കാന്‍ എത്തിയ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും നാട്ടുകാര്‍ ബസിനടുത്തേക്ക് അടുപ്പിച്ചില്ല. ഒടുവില്‍ മലപ്പുറം എസ്.പി സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
അപകടം നടന്ന താനൂര്‍ മുക്കോലയില്‍ ഇന്നു രാവിലെ നാട്ടുകാര്‍ സമാധാനപരമായി ഹര്‍ത്താല്‍ ആചരിച്ചു. തിരൂര്‍- പരപ്പനങ്ങാടി റൂട്ടിലെ സ്വകാര്യ ബസുകള്‍ ജനരോഷം ഭയന്ന് സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. പരപ്പനങ്ങാടി- കോഴിക്കോട് റൂട്ടിലും വാഹനങ്ങള്‍ ഓടുന്നില്ല. ഓട്ടോറിക്ഷകളും സര്‍വീസ് നിറുത്തിവച്ചു. സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ ശേഷമേ ഓട്ടോകള്‍ സര്‍വീസ് നടത്തൂ. കനത്ത പൊലീസ് സുരക്ഷയാണ് സംഭവസ്ഥലത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: