ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ടേട്ട് ഗീതാഞ്ജലി ഗോഖലെ വിധിച്ചു. മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും കോടതി കണ്ടെത്തി. ശിക്ഷയായി പ്രതിയെ മൂന്നുവര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാന്‍ ബോര്‍ഡ് ഉത്തരവിട്ടു. റിമാന്‍ഡ് കാലാവധിയും ശിക്ഷാകാലാവധിയില്‍ ഉള്‍പ്പെടും.
കഴിഞ്ഞ ഡിസംബര്‍ 16-നാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്കു ശേഷം സിംഗപൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് നേരത്തെ മൊഴി നല്‍കിയിരുന്നു.
കുറ്റം ചെയ്യുമ്പോള്‍ പ്രതിക്ക് 17 വര്‍ഷവും ആറുമാസവുമായിരുന്നു പ്രായം. ഉത്തര്‍പ്രദേശിലെ ബദായുന്‍ ജില്ലക്കാരനായ ഇയാള്‍ പതിനൊന്നു വയസ്സില്‍ വീട് വിട്ടിറങ്ങിയതാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിനുശേഷമാണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചത്. കൊലപാതകം, കൊലപാതകശ്രമം, മാനഭംഗം, കുറ്റകരമായ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങി ഇരുപതോളം വകുപ്പുകളാണ് പ്രതിയ്ക്കുമേല്‍ ചുമത്തിയിരുന്നത്.
എന്നാല്‍ വിധിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അപ്പീല്‍ നല്‍കുമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള നീതി നിരര്‍ത്ഥകവും അംഗീകരിക്കാനാവാത്തതുമാണ്. ബലാത്സംഗത്തിനും കൊലപാതകത്തിനും മൂന്നു വര്‍ഷം തടവ് ശിക്ഷ മാത്രമെന്നത് കുറ്റവാളിയെ വെറുതെ വിടുന്നതുപോലെ തന്നെയാണ്. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ വര്‍ധിക്കാനേ ഈ വിധി ഉപകരിക്കുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
കേസിലെ പ്രധാന പ്രതികളിലൊരാളായ രാംസിങിനെ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാംസിങ്ങിന്റെ സഹോദരന് മുകേഷ്, കൂട്ടാളികളായ പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെയുള്ള വിചാരണ ദല്‍ഹി സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: