ന്യൂയോര്‍ക്ക്: സെറീന വില്യംസും ചൈനയുടെ ലി നയും യുഎസ് ഓപ്പണിന്റെ നാലാംറൗണ്ടില്‍ കടന്നു. കസാഖ് താരമായ യാരോസ്ലാവ് ഷെഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് നിലവിലുള്ള വനിതാ സിംഗിള്‍സ് ചാമ്പ്യന്‍ മുന്നേറിയത്. 6-3, 6-1. 78-ാം റാങ്കുകാരിയായ കസാഖ് താരത്തിന് സെറീനക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. രണ്ടാം സെറ്റില്‍ ഷെഡോവ നിഷ്പ്രഭമാകുകയും ചെയ്തു. നാലാം റൗണ്ടില്‍ സ്ലോവന് സ്റ്റീഫന്‍സുമായി സെറീന മാറ്റുരക്കും. ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെറീനയെ പരാജയപ്പെടുത്തിയ താരമാണ് സ്റ്റീഫന്‍സ്. മധുരമായ ഒരു പകവീട്ടലിലിുള്ള അവസരമാണ് സെറീനക്ക് ലഭിച്ചിരിക്കുന്നത്. തന്റെ മികവ് പുറത്തെടുക്കാന്‍ സ്ലോവന് സ്റ്റീഫന്‍സിന് ഇവിടെ സാധിക്കും.
പതിനഞ്ചാം സീഡായ സ്റ്റീഫന്‍സ് ജാമി ഹാമ്പ്ടണെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്. സ്കോര്‍: 6-1, 6-3. കഴിഞ്ഞ ജനുവരിയില്‍ മെല്‍ബണില്‍ നേടിയ വിജയം സ്റ്റീഫന്‍സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇതിന്റെ കരുത്തിലാകും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ സ്റ്റീഫന്‍സ് സെറീനയെ നേരിടുക.
മറ്റൊരു മത്സരത്തില്‍ ചൈനയുടെ ലിന ബ്രിട്ടീഷ് താരം ലോറ റോബ്സണെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. മികച്ച പോരാട്ടം നടത്തിയശേഷമാണ് പത്തൊന്‍പതുകാരിയായ ലോറ മുട്ടുകുത്തിയത്. സ്കോര്‍: 6-2, 7-5. കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണിന്റെ മൂന്നാംറൗണ്ടില്‍ ലോറ ചൈനീസ് താരത്തെ പരാജയപ്പെടുത്തിയിരുന്നു. ആ മികവ് വീണ്ടും ആവര്‍ത്തിക്കാന്‍ ലോറാ റോബ്സണ് സാധിച്ചില്ല. കഴിഞ്ഞ റൗണ്ടില്‍ കരോളിന് ഗാര്ഷ്യക്കെതിരെ മികച്ച പ്രകടനമായിരുന്നു ലോറ നടത്തിയത്.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ഡോകോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കറിനെ 7-6 (7-2), 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെര്‍ബ് താരം മുന്നേറിയത്. ആദ്യസെറ്റില്‍ ടൈബ്രേക്കര്‍ വരെ കളി നീണ്ടു. തുടര്‍ന്നുള്ള സെറ്റുകളില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം ലെയ്ട്ടണ്‍ ഹെവിറ്റ് ആറാം സീഡായ ജുവാന്‍ മാര്ട്ടിന് ഡെല്പോര്ട്രോയെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 5-7, 3-6, 7-6 (7-2), 6-1. അഞ്ച് സെറ്റും നീണ്ട മത്സരത്തിനൊടുവിലാണ് പോട്രോ പരാജയം സമ്മതിച്ചത്. ഓരോ സെറ്റുകളിലും ജയപരാജയ സാധ്യതകള്‍ മാറിമാറി വന്ന മത്സരമായിരുന്നു ഇത്. ബ്രിട്ടീഷ് താരമായ ആന്‍ഡി മുറെയും മൂന്നാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മേയറിനെ നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ മുറെ പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-1, 3-6, 6-1. ആദ്യ രണ്ട് സെറ്റുകളില്‍ വിജയം നേടിയ മുറെ പക്ഷേ മൂന്നാംസെറ്റില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നിര്‍ണായകമായ നാലാം സെറ്റില്‍ ബ്രിട്ടീഷ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ചെക്ക് താരവും അഞ്ചാം സീഡുമായ ടോമാസ് ബെര്‍ഡിക്കും മുന്നേറിയിട്ടുണ്ട്.
പോളണ്ട് താരം ആഗ്നയേസ്ക റാഡ്വാന്‍സ്ക റഷ്യന്‍ താരം അനസ്താസിയ പാവ്ലുചെങ്കോയെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 7-6 (7-1). തായ്പെയുടെ യെന്‍ ഹ്യൂന് ലുവിനെ പരാജയപ്പെടുത്തി ടോമിഹാസും മുന്നേറി. സ്കോര്‍: 6-3, 6-4, 7-6 (7-3). ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുമെന്ന് കരുതപ്പെട്ടിരുന്ന ജര്‍മന്‍ താരം സാബിന് ലിസിക്കിനെ റഷ്യന്‍ താരം ഏകതെരീന മകരോവ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 7-5. കഴിഞ്ഞ വിംബിള്‍ഡണില്‍ സെറീനയെ പരാജയപ്പെടുത്തിയ താരമായിരുന്നു ലിസിക്കി. കാര്ലസോറസ് നവാരോ ചൈനീസ് താരം ജിഷെണിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-2, 6-4. ജലേന ജാങ്കോവിച്ചും മുന്നേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: