കോട്ടയം: സമുദായസംവരണം ഒഴിവാക്കി സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ പുതിയ സംവരണപട്ടികയ്ക്ക് ശുപാര്‍ശചെയ്യുന്ന രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നലശ്രീകുമാര്‍ പറഞ്ഞു. രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന എം പി ജോസ് കെ. മാണിയുടെ വസതിയിലേക്ക് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ കെപിഎംഎസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി അയിത്തത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങിയ ജനവിഭാഗത്തിന് രാഷ്ട്രീയതുല്യതയ്ക്കും അവസരസമത്വത്തിനും വേണ്ടി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുത്ത് തോല്പിക്കും. പുതിയ സംവരണ പട്ടികയ്ക്ക് ബിപിഎല്‍ ലിസ്റ്റ് മാനദണ്ഡമാക്കണമെന്നും, ഈ ലിസ്റ്റ് നിലവില്‍ വരുന്നതോടെ ഇപ്പോഴുള്ള പട്ടികജാതി ലിസ്റ്റ് കയ്യൊഴിയണമെന്നുള്ള ശുപാര്‍ശ ഭരണഘടനയുടെ അന്തസത്തയെയും സാമൂഹിക നീതിയെയും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപരിഗണന കൂടാതെ മത-ഭാഷാ ന്യൂനപക്ഷങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് 1950 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ ഖണ്ഡിക-3 പൊളിച്ചെഴുതണമെന്ന നിര്‍ദ്ദേശവും സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്നുമുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തെ മറികടക്കാന്‍ പട്ടികവിഭാഗ സംവരണത്തില്‍ ക്രീമിലെയര്‍ നടപ്പിലാക്കുവാനും പ്രമോഷനില്‍ സംവരണം പാടില്ലെന്നുമുള്ള ശുപാര്‍ശകള്‍ പട്ടികവിഭാഗ ജനതയുടെ സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തും.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗിരിവര്‍ഗ മേഖലകളില്‍ അധിവസിക്കുന്ന മതഭാഷാ ന്യൂപക്ഷങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന നിര്‍ദ്ദേശം ആദിവാസികളുടെ അവകാശാധികാരങ്ങള് കവര്ന്നെടുക്കുവാന് ഇടവരുത്തും. മിശ്ര കമ്മീഷന് റിപ്പോര്ട്ടിന്മേല് സുപ്രീംകോടതിയില്‍ ‘വിവേചനങ്ങളില്ലാത്ത മതമാണ് തങ്ങളുടേതെന്ന്’ സത്യവാങ്മൂലം സമര്‍പ്പിക്കുകയും പുറത്ത് മതപരിവര്‍ത്തനം നടത്തിയിട്ടും തുല്യതനേടാനാവാത്ത നിലയില്‍ ജീവിക്കുകയും ചെയ്യുന്ന ദളിത് ക്രൈസ്തവര്‍ക്ക് അയിത്തം അനുഭവിച്ച സമുദായങ്ങളുടേതിന് തുല്യമായ പദവിയും ആനുകൂല്യങ്ങളും നല്കണമെന്നുള്ള മതനേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കുവാന്‍ കഴിയുന്നതല്ല.
റിപ്പോര്‍ട്ട് നടപ്പിലാക്കുവാനുള്ള ഏതൊരുശ്രമവും രാജ്യത്ത് ആഭ്യന്തരകലാപത്തിന് വഴിയൊരുക്കുമെന്ന തിരിച്ചറിവ് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ക്ക് ഉണ്ടാകണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
ഗാന്ധിസ്ക്വയറില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ചില്‍ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ രാജനും ജനറല്‍ സെക്രട്ടറി ബൈജു കലാശാലയും സംസാരിച്ചു. മാര്‍ച്ചിന് കെപിഎംഎസ് നേതാക്കളായ സി.സി ബാബു, സാബു കാരിശ്ശേരി, അജിത് കല്ലറ, കെ.യു അനില്‍, റെജി മൂലക്കര, സുരേഷ് ബാബു, ലതിക സജീവ്, രജനി ബാബു, അനില്‍ പെരുവ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: