പുതുക്കാട്: ചിറ്റിശ്ശേരിയില്‍ യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം. ചിറ്റിശ്ശേരിയില്‍ താമസിക്കുന്ന ചൂണ്ടല്‍ സ്വദേശി കുന്നത്തുപറമ്പില്‍ ബിനില്‍കുമാറിന്റെ ഭാര്യ ശോഭ(33)യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ വീട്ടിലെത്തിയ ശോഭയുടെ അമ്മ രാജിയാണ് മരണവിവരം അറിഞ്ഞത്. അകത്തെ മുറിയില്‍ കട്ടിലിനടിയിലായി കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ശോഭയെ കണ്ടത്. പൂട്ടി കിടന്നിരുന്ന വീട് കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് തുറന്ന് അകത്ത് കയറിയ രാജി പുറകിലത്തെ വാതില്‍ പൊളിഞ്ഞു കിടക്കുന്നതായും വസ്ത്രങ്ങളും ബാഗും ചിതറിക്കിടക്കുന്നതും കണ്ടു തുടര്‍ന്നാണ് അകത്തെ മുറിയില്‍ ശോഭയെ കണ്ടത്. തുണികൊണ്ട് മുഖംമൂടിയ നിലയില്‍ കണ്ട മൃതദേഹത്തില്‍ അടിവസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മുറിയിലെ കോണ്‍ക്രീറ്റ് മേല്ത്തട്ടിലെഹുക്കില് മുറിഞ്ഞ നിലയില്‍ കെട്ടിയിട്ട തുണികഷ്ണം സംശയത്തിനിട നല്കുന്നു.
വെള്ളിയാഴ്ച സ്കൂളില്‍ പോയ ശോഭയുടെ കുട്ടികളെയും ഭര്‍ത്താവ് ബിനില്‍കുമാറിനെയും കാണാനില്ല. കുട്ടികള്‍ സ്കൂളില്‍ നിന്നും മടങ്ങിയെത്തിയിട്ടില്ലെന്നും ബിനില്‍കുമാറിനെ ശനിയാഴ്ച ഉച്ചയ്ക്ക് ചിറ്റിശ്ശേരിയില്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു. ശോഭയും ബിനിലും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടത്രെ. ശോഭയുടെ അമ്മ രാജി ഇവരോടൊപ്പമാണ് താമസമെങ്കിലും ബുധനാഴ്ച അവര്‍ ജോലിക്ക് നില്ക്കുന്ന ആനക്കല്ലിലെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച വൈകീട്ട് ബിനില്‍കുമാറും കുട്ടികളും രാജിയുടെ മൊബെയിലിലേക്ക് വിളിച്ചിരുന്നു. തങ്ങള്‍ അച്ഛനോടൊപ്പമാണെന്ന് കുട്ടികള്‍ പറഞ്ഞതായും പോലീസ് പറഞ്ഞു. പുതുക്കാട് സി ഐ എന്‍.മുരളീധരന്, എസ് ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: