കണ്ണൂര്‍: വിവിധ തീവ്രവാദ കേസുകളില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ യാസിന്ഭട്കലിനും മുഹമ്മദ്അലിയെന്ന മുന്നാഭായിക്കും കേരളവുമായി സജീവബന്ധം. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതും ഇവര്‍ക്ക് താമസിക്കാന്‍ സുരക്ഷിത താവളമൊരുക്കിയതും കണ്ണൂര്‍, മലപ്പുറം, എറണാകുളം, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണെന്ന് രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
1993 മാര്‍ച്ച് 12 ന് മുംബൈയില്‍ നടത്തിയ സ്ഫോടന പരമ്പരകളില്‍ 24 ാം പ്രതിയായ മുഹമ്മദ് അലിയെ ഈ മാസം 28 നാണ് കണ്ണൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ വിവധ പള്ളികളില്‍ മാറി മാറി താമസിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. നിരവധി കൊലപാതകങ്ങളിലും ഭീകരാക്രമണങ്ങളിലും പങ്കാളിയായ മുഹമ്മദ് അലിക്ക് വിവാഹം ചെയ്യാനും തുടര്‍ന്ന് താമസിക്കാനുമുള്ള സാഹചര്യമൊരുക്കിക്കൊടുത്തത് കണ്ണൂര്‍ ജില്ലയിലുള്ളവരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ അത്താഴക്കുന്നിലെ റസിയയെന്ന യുവതിയെയാണ് മുഹമ്മദ് അലി വിവാഹം ചെയ്തത്. മുംബൈയില്‍ നടന്ന മുഹമ്മദ് അലിയുടെ വിവാഹത്തിന് രാജ്യാന്തരബന്ധമുള്ള ഭീകരരും കണ്ണൂരിലെ ചില കച്ചവടക്കാരും പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. മുഹമ്മദ് അലിയുടെ വിവാഹ ആല്‍ബം തെളിവായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബൈയില്‍ നടന്ന ആഡംബര കല്യാണം ബോളിവുഡ് നായകന്മാരുടെ കല്യാണത്തെ പോലും വെല്ലുന്ന തരത്തിലുള്ളതായിരുന്നുവത്രെ. സാമ്പത്തിക പരാധീനതയിന് കഴിയുന്ന റസിയയുടെ കുടുംബത്തിന് ഇത്തരത്തിലുള്ള ആഡംബര കല്യാണം നടത്താനാവില്ലെന്നും പോലീസ് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കണ്ണൂരുകാരനായ കച്ചവടക്കാരനും മൗലവിയുമാണ് കല്യാണത്തിന് ഒത്താശ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
മുഹമ്മദ് അലി രാജ്യാന്തര ഭീകരനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് റസിയയുടെ കുടുംബം വിവാഹത്തിന് തയ്യാറായതെന്ന നിഗമനത്തിലാണ് പോലീസ്. മുംബൈ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയതിന് ശേഷം സുരക്ഷിതമായി കണ്ണൂരില്‍ കഴിയാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവിടെനിന്ന് വിവാഹം കഴിച്ചതെന്നും കരുതുന്നു. രണ്ട് മാസം മുമ്പ് കണ്ണൂരില്‍ വന്ന മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തിയിരുന്നുവെങ്കിലും അന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കണ്ണൂരില്‍ താമസിക്കാനും പോലീസിന്റെ നീക്കം മുന്‍ കൂട്ടി അറിയിക്കാനും മുഹമ്മദ് അലിയെ ആരൊക്കെയാണ് സഹായിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നേപ്പാള്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന് ഭട്കല് നിരവധി തവണ കേരളം സന്ദര്‍ശിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റിപ്പറം, തൃശ്ശൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് ഇയാള്‍ താമസിച്ചത്. ഇന്ത്യന്‍ മുജാഹിദ്ദീനില്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും സ്ഫോടനം നടത്താനുള്ള ടൈമറുകള് സ്ഥാപിക്കുന്നതിനുമാണ് യാസിന് ഭട്കല് കേരളത്തിലെത്തിയത്.
കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ വച്ച് യാസിന് ഭട്കല് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കണ്ണൂരിലും ഇയാള്‍ രണ്ടുദിവസം താമസിച്ചിരുന്നു. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലും യാസിന് ഭട്കല്ലിന് നേരിട്ട് പങ്കുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിനായി കാശ്മീരിലേക്ക് പോയ സംഘത്തെ നിയന്ത്രിച്ചത് യാസിനായിരുന്നു. ഇതില്‍ മൂന്നുപേര്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: