തിരുവനന്തപുരം: മുംബൈയില്‍ നാവികസേനയുടെ അന്തര്‍വാഹിനി സിന്ധുരക്ഷകിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച മലയാളികളായ ലിജുവിനും വിഷ്ണുവിനും ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍.
രാവിലെ എട്ടരയോടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി വി.എസ്. ശിവകുമാറും മരിച്ചവരുടെ ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. നാവിക സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. മുംബൈയിലെ ജെജെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ നാവികസേന ആസ്ഥാനത്ത് ഇന്നലെ നടന്ന പ്രത്യേക ചടങ്ങിലാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ചടങ്ങില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന് ആദരാഞ്ജലി അര്‍പ്പിച്ചു. ആലപ്പുഴ പള്ളിപ്പാട് വിഷ്ണു വിശ്വംഭരന്, തിരുവന്തപുരം നെയ്യാര്‍ഡാം വാഴിച്ചാല്‍ ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
വിഷ്ണുവിന്റെ മൃതദേഹം ജന്മനാടായ ഹരിപ്പാട്ടേയ്ക്ക് കൊണ്ടുപോയി. ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിലാണ് വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചത്. ലിജുവിന്റെ മൃതദേഹം നിരവധി വാഹനങ്ങളുടെ അടമ്പടിയോടെ വിമാനത്താവളത്തില്‍ നിന്നും വിലാപയാത്രയായി ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോയി. വെള്ളറട വാഴിച്ചല്‍ എല്‍.വി. ഹൗസില്‍ ലോറന്സ്വിമല ദമ്പതികളുടെ മകനാണ് ലിജു. വാവോട് സ്കൂളിലും വാഴിച്ചല്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചിലും പൊതുദര്‍ശനത്തിനുവച്ച ശേഷം ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും അടക്കം നിരവധി പേര് വിഷ്ണുവിന്റെയും ലിജുവിന്റേയും സംസ്കാരച്ചടങ്ങുകളില്‍ സംബന്ധിച്ചു. സംസ്കാരച്ചടങ്ങിനു ശേഷം മന്ത്രി വി.എസ്. ശിവകുമാര്‍ ലിജുവിന്റെ വസതി സന്ദര്‍ശിച്ചു.
ഇക്കഴിഞ്ഞ 13ന് രാത്രിയാണ് നാവികസേനയുടെ ആയുധസജ്ജമായ മുങ്ങികപ്പല്‍ ഐഎന്‍എസ് സിന്ധു രക്ഷക് സ്ഫോടനമുണ്ടായി തീപിടിച്ച് കടലില്‍ മുങ്ങിത്താഴ്ന്നത്. ദിവസങ്ങള്‍ നീണ്ട തെരച്ചലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൂന്ന് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 18 നാവികരാണ് അപകടസമയത്ത് സിന്ധുരക്ഷകില്‍ ഉണ്ടായിരുന്നത്. 11പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: