ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ വിലക്കയറ്റത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്ത്.
സര്‍ക്കാര്‍ നിലപാടുകളല്ല വിലക്കയറ്റത്തിന് കാരണമെന്നും പ്രതിസന്ധി തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നും വയലാര്‍ രവി പറഞ്ഞു. വിലക്കയറ്റം പുതിയ പ്രതിഭാസമല്ലെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ഒന്നുകൂടി ശ്രമിക്കണമെന്നും വയലാര്‍ രവി നിര്‍ദ്ദേശിച്ചു. പ്രവാസികളുടെ നിക്ഷേപത്തിന് തടസമാകുന്ന യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ലെന്ന് വിമര്ശനവുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
കണ്‍സ്യൂമര്‍ ഫെഡിനും സിവില്‍ സപ്ലൈസ് വകുപ്പിനും അനുവദിച്ച തുക പോലും നല്‍കിയിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
അവശ്യ സാധനങ്ങള്‍ വിപണിയിലെത്തിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും മാവേലി സ്റ്റോറുകളിലും നന്മ സ്റ്റോറുകളിലും മിക്ക സാധനങ്ങളും കിട്ടാനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇതിനെതിരെയാണ് വയലാര്‍ രവി രംഗത്തെത്തിയത്. അതിനിടെ വിലക്കയറ്റം കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ലെന്നും ആഗോണ പ്രതിഭാസമാണെന്നും മാണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കെ.എം.മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: